ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടിക്ക് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടി സംസ്ഥാന സർക്കാർ. ബില്ലുകൾ പിടിച്ചു വെക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാനാണ് സംസ്ഥാന സർക്കാർ നീക്കം.
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടിയാണ് ചോദ്യം ചെയ്യുന്നത്. ബില്ലുകളിൽ അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. നിയമ വകുപ്പ് സെക്രട്ടറിയാണ് എജിയോട് ഉപദേശം തേടിയിരിക്കുന്നത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം ഒരിടവേളക്ക് ശേഷം സജീവമാവുകയാണ്. ലോകായുക്ത നിയമ ഭേദഗതി, വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന സർവ്വകലാശാലാ നിയമ ഭേദഗതി എന്നിങ്ങനെ നിയമ സഭ പാസാക്കിയ ആറ് ബില്ലുകളാണ് ഗവർണർ തടഞ്ഞത്.
മന്ത്രിമാർ നേരിട്ട് അഭ്യർത്ഥിച്ചിട്ടും വഴങ്ങാതെ
മന്ത്രിമാർ നേരിട്ടെത്തി വിശദീകരിച്ചിട്ടും ഒപ്പുവയ്ക്കാൻ തയ്യാറായിട്ടില്ല. മാതമല്ല സർവ്വകലാശാല നിയമ ഭേദഗതിയിൽ ഒപ്പ് വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പരസ്യമായി പറയുകയും ചെയ്തു.
തെലങ്കാന അപ്രോച്ച്
പത്ത് ബില്ലുകൾ പിടിച്ച് വച്ച നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെ തെലങ്കാന ഗവർണർക്ക് നിലപാട് മാറ്റേണ്ടിവന്നിരുന്നു. എന്നാൽ ബില്ലുകൾ കേന്ദ്ര സർക്കാരിന്റേയും രാഷ്ട്രപതിയുടെയും മുന്നിലെത്തിക്കാനുള്ള നീക്കത്തിലാണ് ഗവർണർ. ഇതിനുള്ള നടപടികളും തുടങ്ങിവെച്ചിട്ടുണ്ട് എന്നാണ് വാർത്തകൾ.


