കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരായ അദ്വൈത്, അജ്മല്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. കനത്ത മഴയിൽ വഴിതെറ്റി റോഡ് അവസാനിച്ചതറിയാതെ കാര്‍ മുന്നോട്ടെടുക്കുയായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു.
രാത്രി 12-ഓടെ ഗോതുരുത്ത് കടവാതുരുത്ത് ഹോളിക്രോസ് പള്ളിക്ക് സമീപം പിഡബ്ല്യൂഡി റോഡ് അവസാനിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. നാല് ഡോക്ടര്‍മാരും ഒരു നഴ്‌സുമാണ് കാറിലുണ്ടായിരുന്നത്. ഗൂഗിള്‍ മാപ്പ് ഇട്ടാണ് ഇവര്‍ വാഹനം ഓടിച്ചത്. മഴയും ഇരുട്ടുമായിരുന്നു.
പറവൂര്‍ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകാന്‍ എളുപ്പവഴിയെന്ന നിലയിലാണ് ഗോതുരുത്ത് കടവാതുരുത്ത് റൂട്ട് ആളുകള്‍ തിരഞ്ഞെടുക്കുന്നത്. ഗോതുരുത്തില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞായിരുന്നു പോകേണ്ടിയിരുന്നത്. എന്നാല്‍ ഇടത്തോട് തിരിയാതെ വാഹനം നേരേ ഓടിച്ചുപോവുകയായിരുന്നു.
നാലു ഡോക്ടര്‍മാരും ഒരു നേഴ്‌സും അടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച അര്‍ധരാത്രി 12.30-ഓടെയായിരുന്നു അപകടം. എറണാകുളത്ത് ബെര്‍ത്ത് ഡേ പാര്‍ട്ടി കഴിഞ്ഞ് കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു സംഘം. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചായിരുന്നു സംഘം യാത്ര ചെയ്തത്. കനത്ത മഴയെത്തുടര്‍ന്ന് കാഴ്ച വ്യക്തമാകാത്തതാണ് അപകടത്തിന് കാരണമായത്. പുഴയില്‍ ജെട്ടിക്ക് സമാനമായ സ്ഥലത്തുനിന്ന് കാര്‍ പുഴയിലേക്ക് ഓടിയിറങ്ങുകയായിരുന്നു.
പുഴയിലെ അടിയൊഴുക്കും മഴയെത്തുടര്‍ന്നുള്ള തണുപ്പും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. മൂന്നുപേരെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചപ്പോഴേക്കും മറ്റുരണ്ടുപേര്‍ പൂര്‍ണ്ണമായും മുങ്ങിപ്പോയിരുന്നു. അവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അബ്ദുൾ ഹക്ക് മാധ്യമങ്ങളോട് പറഞ്ഞു.
പോലീസിനെ വിവരമറിയിച്ചിരുന്നു. ഫയര്‍ഫോഴ്‌സിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആദ്യഘട്ടത്തില്‍ സാധിച്ചില്ല. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി രണ്ടുമണിക്കൂറോളം തിരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്താന്‍ സാധിച്ചത്. വടംകെട്ടി വലിച്ചായിരുന്നു കാര്‍ പുഴയില്‍നിന്ന് പുറത്തെടുത്തത്. നേരത്തെ ഒരു ഓട്ടോറിക്ഷ വഴിതെറ്റി വന്ന് പുഴയില്‍ വീണ സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.