അറുപതാം പിറന്നാളിന്റെ നിറവിലാണ് ഗായിക ചിത്ര. നാല് പതിറ്റാണ്ടായി ചിത്രയുടെ നാദമാധുരി മലയാളത്തിന് ഒപ്പമുണ്ട്.
മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ചിത്രയ്ക്ക് ആറ് പ്രാവശ്യം ലഭിച്ചു. കേരള സംസ്ഥാന പുരസ്കാരം 16 തവണയും ലഭിച്ചു. നാല് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ അവാര്‍ഡും മലയാളത്തിന്റെ വാനമ്പാടിക്ക് ലഭിച്ചു. പത്മഭൂഷൻ നല്കി രാജ്യം ആദരിച്ചു.
1968 ല്‍ ആകാശവാണിയിലൂടെയാണ് ചിത്രയുടെ ശബ്ദം ആദ്യമായി മലയാളി കേട്ടു തുടങ്ങിയത്. അന്ന് ഗായികയ്ക്ക് പ്രായം വെറും അഞ്ചര വയസ്സായിരുന്നു. പതിനയ്യായിരത്തോളം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും നാലായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്.

ചിത്ര ആസ്വാദക ശ്രദ്ധയിലേക്ക് ആദ്യമായി എത്തുന്നത് 1978 ലെ കലോത്സവ വേദിയില്‍ വച്ചാണ്. പാട്ട് കേട്ട് അന്നത്തെ മുഖ്യമന്ത്രി സി അച്യുത മേനോന് ഉള്‍പ്പെടെയുള്ളവർ ആ വിദ്യാർഥിനിയെ അഭിനന്ദിച്ചു. തിരുവനന്തപുരത്ത് സംഗീത കുടുംബത്തിൽ ജനിച്ച ചിത്രക്ക് അച്ഛനായിരുന്നു വഴികാട്ടി. ചെറിയ പ്രായത്തില്‍ പാട്ടിൽ മികവ് പുലർത്തിയ ചിത്ര സംഗീത വിദുഷി പ്രൊഫ. കെ ഓമനക്കുട്ടിയുടെ പ്രിയ ശിഷ്യയായി. സ്കൂൾ പഠനത്തിനു ശേഷം സംഗീതം തന്നെ ഉപരിപഠനത്തിനു തെരഞ്ഞെടുത്തു. താമസിയാതെ സിനിമാ പിന്നണി ഗാനരംഗത്തേക്കും എത്തപ്പെട്ടു.
എം ജി രാധാകൃഷ്ണനാണ് ചിത്രയെ സിനിമയില്‍ അവതരിപ്പിക്കുന്നത്. ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. ചെല്ലം ചെല്ലം എന്നു തുടങ്ങുന്ന ഗാനം.പത്മരാജൻ്റെ നവംബറിൻ്റെ നഷ്ടത്തിലും ശബ്ദമാധുരി ആദ്യമായി ആസ്വദകർക്ക് മുന്നിലെത്തി.

‘അട്ടഹാസ’ത്തിനും മുന്‍പ് യേശുദാസിന്റെ ഗാനത്തിനുവേണ്ടി ഹമ്മിങ്ങും സ്വരങ്ങളും പാടിയിരുന്നു. 1982ല്‍ ഇലന്തൂര്‍ വിജയകുമാര്‍ സംവിധാനം ചെയ്ത ‘അമ്പിളി അമ്മാവന്’ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു അത്. അന്ന് 251 രൂപയാണ് ചിത്രയ്ക്ക് ലഭിച്ച പ്രതിഫലം.
പിന്നീട് ഇളയരാജ വഴി തമിഴകത്തും ചുവടുറപ്പിച്ചു. ഇക്കാലത്തിനിടെ ഇരുപത്തയ്യായിരത്തോളം ഗാനങ്ങളാണ് ചിത്ര ആലപിച്ചിട്ടുള്ളത്. ചിത്രയ്ക്ക് ആദ്യ ദേശീയ പുരസ്കാരം നേടിക്കൊടുത്തതും ഇളയരാജയുടെ പാട്ടാണ്. സിന്ധുഭൈരവിയിലെ പാടറിയേ പഠിപ്പറിയേ എന്ന ഗാനത്തിനായിരുന്നു പുരസ്കാരം.
മറ്റാർക്കും എത്തിപ്പിടിക്കാവാത്ത നാദഗിരിമ

1985 ലാണ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുളള പുരസ്കാരം ആദ്യമായി ചിത്രയെ തേടിയെത്തിയത്. നിറക്കൂട്ടിലെ പൂമാനമേ, കാണാക്കുയിലിലെ ഒരേ സ്വരം ഒരേ നിറം, നോക്കത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായി എന്നീ ഗാനങ്ങള്‍ക്കായിരുന്നു പുരസ്കാരം. 1985 മുതല്‍ 1995 വരെ തുടര്‍ച്ചയായി കേരള സര്‍ക്കാരിന്റെ മികച്ച ഗായിക ചിത്രയായിരുന്നു. 1988ല്‍ വൈശാലി എന്ന ചിത്രത്തിലെ ഇന്ദു പുഷ്പം ചൂടി എന്ന ഗാനത്തിന് മൂന്നാമത്തെ ദേശീയ അവാർഡ് ചിത്ര സ്വന്തമാക്കി. ഇതുവരെ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത നേട്ടം. 1999, 2001, 2002, 2005, 2016 വര്‍ഷങ്ങളിലും സംസ്ഥാന പുരസ്കാരം ചിത്രയെ തേടിയെത്തി.
1996ൽ എ ആർ റഹ്മാൻ ഈണം നൽകിയ മിൻസാരക്കനവ് എന്ന ചിത്രത്തിനും 1997ൽ അനു മാലിക്ക് ഈണം നൽകിയ വിരാസത്ത് എന്ന ഹിന്ദി ചിത്രത്തിനും 2004ൽ ഭരദ്വാജ് ഈണം നൽകിയ ഓട്ടോഗ്രാഫ് എന്ന തമിഴ് ചിത്രത്തിനും മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി ഏറ്റവും കൂടുതല്‍ തവണ ദേശീയപുസ്കാരം നേടുന്ന പിന്നണി ഗായിക എന്ന നേട്ടം ചിത്ര സ്വന്തമാക്കി.

തമിഴിലും തെലുഗിലും ഹിന്ദിയിലും ഇഷ്ട ഗായിക
1988 ലാണ് തമിഴ്നാടിന്റെ മികച്ച ഗായികക്കുളള പുരസ്കാരം ആദ്യമായി ചിത്രക്ക് ലഭിക്കുന്നത്. അഗ്നി നച്ചത്തിരം എന്ന ചിത്രത്തിലെ നിന്നുകൂരി വര്‍ണം എന്ന ഗാനത്തിനായിരുന്നു അത്. 1990 ല്‍ കിഴക്കുവാസലിലെ വന്തതേയ് കുങ്കുമം, 1995 ല്‍ ബോംബെയിലെ കണ്ണാളനേ, 2004 ല്‍ ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനങ്ങള്‍ക്കും തമിഴ്നാട് പുരസ്കാരം ചിത്രയ്ക്ക് ലഭിച്ചു.
11 തവണയാണ് ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ മികച്ച ഗായികക്കുളള നന്ദി പുരസ്കാരം ചിത്രയ്ക്ക് ലഭിച്ചത്. കര്‍ണാടക, ഒഡീഷ, പശ്ചിമബംഗാള്‍ സര്‍ക്കാരുകളുടെയും മികച്ച ഗായികക്കുളള പുരസ്കാരവും ചിത്രക്ക് ലഭിച്ചിട്ടുണ്ട്.
മൂന്നു തവണ തമിഴ്, രണ്ടു തവണ മലയാളം, ഒരു തവണ ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് 6 തവണ ദേശീയ പുരസ്കാരം ചിത്രയെ തേടിയെത്തിയത്. മികച്ച ചലച്ചിത്ര പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ ഗായികയും ചിത്ര തന്നെ.
1997 ല്‍ തമിഴ്നാട് സര്‍ക്കാര്‍ പരമോന്നത പുരസ്കാരമായ കലൈമാമണി നല്‍കിയാണ് ചിത്രയെ ആദരിച്ചത്. 1985 ല്‍ ഇളയരാജയാണ് ചിത്രയെ തമിഴില്‍ പരിചയപ്പെടുത്തുന്നത്. അക്കൊല്ലം ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ 11 ചിത്രങ്ങളിലാണ് ചിത്ര പാടിയത്. ഇളയരാജയെ കൂടാതെ എ ആര് റഹ്മാന്, എം എസ് വിശ്വനാഥന്, കീരവാണി, ഗംഗൈ അമരന്, ഹംസലേഖ, എസ് പി വെങ്കിടേഷ്, ശങ്കര്‍-ഗണേഷ്, വിദ്യാസാഗര്‍, ചന്ദ്രബോസ്, ദേവ തുടങ്ങി പ്രമുഖ സംഗീത സംവിധായകര്‍ക്ക് വേണ്ടി ചിത്ര പാടി. തമിഴ് സിനിമകള്‍ക്ക് മാത്രമായി ചിത്ര പാടിയത് രണ്ടായിരത്തിലേറെ ഗാനങ്ങള്‍.
ഏക മകളുടെ മരണം തീവ്ര ദുഖമായി

2011ൽ ദുബായിയിലെ വില്ലയിലുള്ള നീന്തൽക്കുളത്തിൽ വീണ് ഏക മകൾ നന്ദന മരിച്ചത് വലിയ ദുരന്തമായിരുന്നു. അന്ന് ഒൻപത് വയസ് ആയിരുന്നു നന്ദനയുടെ പ്രായം. പ്രിയ മകളുടെ അകാല വിയോഗത്തിന്റെ ആഘാതം താങ്ങാൻ ചിത്രയ്ക്ക് സാധിച്ചില്ല. പിന്നണി ഗാനരംഗത്തേക്കോ സംഗീത ജീവിതത്തിലേക്കോ തിരിച്ചുവരാൻ കഴിയില്ലെന്ന ഘട്ടത്തിലൂടെ കടന്നു പോയി.
‘എന്റെ മകളുടെ മരണത്തോടുകൂടി ഞാൻ ഒരു കാര്യം മനസിലാക്കി, നമുക്ക് വരാനുള്ളത് എന്തായാലും വരും, എന്നാൽ ഇത്തരം സന്ദർഭങ്ങൾ മറികടക്കാനുള്ള ധൈര്യമാണ് നമുക്ക് ദൈവത്തിൽ നിന്ന് കിട്ടുന്നത്. അതൊരു തിരിച്ചറിവായിരുന്നു. പിന്നീട് ഞാനിങ്ങനെ ഒറ്റപ്പെട്ടിരിക്കുമ്പോൾ എന്റെ ചുറ്റുമുള്ളവരുടെ ജീവിതം കൂടിയാണ് ഞാൻ കാരണം വിഷമത്തിൽ ആകുന്നതെന്ന് മനസിലാക്കി’, എന്നാണ് ചിത്ര ഒരിക്കൽ പറഞ്ഞത്. ഈ ചിന്തകളും പിന്തുണയും ആയിരുന്നു ചിത്രയെ സംഗീത ലോകത്തേക്ക് തിരിച്ചെത്തിച്ചതും. പിന്നണിഗാന രംഗത്തേക്ക് തിരിച്ചെത്തിയ ചിത്ര വീണ്ടും അവിസ്മരണീയമായ ഗാനങ്ങൾ ആസ്വാദക ലോകത്തിന് സമ്മാനിച്ചു.


