പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.
കെ ജി ജോർജ് എന്ന കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമാ ജീവിതത്തില്‍ മലയാള സിനിമയുടെ ഭാവുകത്വ പരിണാമത്തിന് തുടക്കമിട്ട സംവിധായകനാണ്. ഇന്ന് ചർച്ച ചെയ്യുന്ന രാഷ്ട്രീ ശരികളുടെ പ്രയോഗം അക്കാലത്ത് തന്നെ കാത്ത് സൂക്ഷിച്ച കലാരൂപങ്ങളായിരുന്നു കെ ജി ജോർജിൻ്റെ സനിമികൾ. കാലത്തിന് മുന്‍പേ സഞ്ചരിച്ച സിനിമകളുമായി എല്ലാ തലത്തിലുള്ള സിനിമാ ആസ്വാദകർക്കും ഒപ്പം നിന്ന ചലച്ചിത്രപ്രതിഭയാണ്. കലാമൂല്യമുള്ള സിനിമ, കച്ചവട സിനിമ എന്നിങ്ങനെയുള്ള സാങ്കല്‍പ്പിക അതിര്‍ത്തികളെ തന്റെ ശൈലിയിലൂടെ കെ.ജി. ജോര്‍ജ്ജ് ഭേദിച്ചു.
പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. 1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം.

സ്വപ്നാടനം, ഉള്‍ക്കടല്‍, കോലങ്ങള്‍, മേള, ഇരകള്‍, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്ക്ക് പിന്നില്‍, മറ്റൊരാള്‍, പഞ്ചവടിപ്പാലം, ഈ കണ്ണി കൂടി എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങളേ കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്തിട്ടുള്ളൂ. അവയിലൂടെ വ്യവസ്ഥാപിത നായക-നായിക സങ്കല്‍പ്പങ്ങളെ, കപടസദാചാരത്തെ, അഴിമതിയെ സിനിമ എന്ന മാധ്യമത്തിലൂടെ അദ്ദേഹം ഭാവുകത്വപരമായി ചോദ്യം ചെയ്തു.
സ്വപ്നാടനത്തിന് മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്ക് 1975-ൽ സംസ്ഥാന പുരസ്കാരം ലഭിച്ചു. രാപ്പാടികളുടെ ഗാഥയ്ക്ക് 1978-ൽ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു.1982—ൽ മികച്ച ചിത്രം, കഥ എന്നിവയ്ക്ക് യവനികയ്ക്കും 1983-ൽ മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് ആദാമിന്റെ വാരിയെല്ലിനും സംസ്ഥാന പുരസ്കാരം ലഭിച്ചു. ഇരകൾ എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1985 ലും കെ.ജി. ജോർജിനെത്തേടി സംസ്ഥാന പുരസ്കാരമെത്തി.
യവനിക, സ്വപ്‌നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2016-ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിനും അര്‍ഹനായി. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിന്റെ തിരക്കഥ രചിച്ചത് കെ.ജി. ജോർജ് ആയിരുന്നു.
ഗായിക സൽമയാണ് ഭാര്യ. വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്ന് ഞായറാഴ്ച കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു കെ.ജി.ജോർജിന്റെ അന്ത്യം. ചൊവ്വാഴ്ചയാണ് സംസ്കാരം. അതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും.
ആദരപൂർവ്വം ഓർമ്മ
സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. സ്വന്തം കഴിവെന്താണെന്ന് ആദ്യ സിനിമയിലൂടെ കാണിച്ച ചലച്ചിത്രകാരനായിരുന്നു കെ.ജി. ജോർജെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. താൻ പാഠപുസ്തകം പോലെ കാണുന്ന സംവിധായകനാണ് കെ.ജി.ജോർജെന്ന് കമലും മലയാള സിനിമ കണ്ട ഏറ്റവും മഹാനായ സംവിധായകനായിരുന്നു കെ.ജി ജോര്‍ജെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണിക്കൃഷ്ണനും ഓർമിച്ചു.
1980-ൽ കെ.ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലാണ് ആദ്യമായി ഒരു ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ മമ്മൂട്ടി എത്തിയത്. സർക്കസ് കൂടാരത്തിലെ ബൈക്ക് അഭ്യാസിയുടെ വേഷമായിരുന്നു മേളയിൽ മമ്മൂട്ടിയുടേത്. ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു, ആദരാഞ്ജലികൾ ജോർജ് സാർ എന്നാണ് കെ.ജി.ജോർജിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഈ ചിത്രം മലയാള കുറ്റാന്വേഷണ സിനിമകളിലെ ക്ലാസിക് ആയാണ് ഇന്നും വിലയിരുത്തപ്പെടുന്നത്. തൊട്ടടുത്ത വർഷമിറങ്ങിയ ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്കിൽ പ്രേംസാഗർ എന്ന കഥാപാത്രമായി മമ്മൂട്ടിയുണ്ടായിരുന്നു. സി.വി. ബാലകൃഷ്ണന്റെ കഥയെ അടിസ്ഥാനമാക്കിയെത്തിയ മറ്റൊരാൾ എന്ന ചിത്രത്തിലെ നായകൻ മമ്മൂട്ടിയായിരുന്നു. ഈ ചിത്രത്തെ സി.വി. ബാലകൃഷ്ണന്റെ ചിത്രമെന്നായിരുന്നു ഒരിക്കൽ കെ.ജി.ജോർജ് വിശേഷിപ്പിച്ചത്.
ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ടി.കെ.രാജീവ് കുമാർ സംവിധാനം ചെയ്ത മഹാനഗരം നിർമിച്ചത് കെ.ജി. ജോർജ് ആയിരുന്നു. 1992-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ കഥ മുട്ടത്തുവർക്കിയുടേതായിരുന്നു.
പുതു തലമുറയുടെ മാതൃക
മലയാള സിനിമയുടെ കഥകളെയും കഥാപരിസരങ്ങളെയും കാഴ്‌ചകൾകൊണ്ട് സമ്പുഷ്‌ടമാക്കിയ പ്രതിഭ എന്നാണ് എല്ലാക്കാലവും കെ ജി ജോർജ്ജിന് സിനിമാ ആസ്വാദകരുടെ മനസ്സിലുള്ള സ്ഥാനം. കാലാതീതമായ കലയാണ് സിനിമ എന്നതിനോട് നീതിപുലർത്തുന്ന പേര് കൂടിയാണ് അത്. പുതുതലമുറ സിനിമാ സംവിധായകരിൽ ഏറ്റവുമധികം പിന്തുടരുന്നതും അദ്ദേഹത്തെ തന്നെയായിരിക്കും. ലിജോ ജോസ് പെല്ലിശ്ശേരി, ആഷിക് അബു തുടങ്ങി ക്രാഫ്‌റ്റ് കൊണ്ട് തങ്ങളുടെ സിനിമയെ സമ്പന്നമാക്കുന്ന സിനിമാക്കാരുടെയെല്ലാം ഇഷ്‌ട സംവിധായകൻ.
തന്‍റെതായ ആഖ്യാന ശൈലിയിലൂടെയും ദൃശ്യ പരിചരണത്തിലൂടെയും മലയാള സിനിമ പിന്തുടർന്ന് പോന്ന ഭാഷയും വ്യാകരണവും മാറ്റി എഴുതുകയായിരുന്നു കെ ജി ജോർജ്. സമീപനത്തിലും സങ്കേതികതയിലും മലയാള സിനിമയുടെ മുഖച്ഛായ വിശ്വോത്തരമായി പുനർനിർമ്മിക്കാൻ ധൈര്യപ്പെടുകയും ചെയ്‌ത അന്നത്തെ നവ തലമുറ സംവിധായകനിലൊരാൾ. 1976 ൽ റിലീസ് ചെയ്‌ത ആദ്യ സിനിമയായ സ്വപ്‌നാടനം മുതൽ അവസാനം പുറത്തിറങ്ങിയ ഇളവങ്കോട് ദേശം വരെയുള്ള സിനിമകൾ ഓരോന്നും പരിശോധിച്ചാൽ കെ ജി ജോർജ് എന്ന സംവിധായകന്‍റെ ക്രാഫ്റ്റ്മാൻഷിപ് മനസ്സിലാകും, ഓരോ സിനിമയും ഓരോ അവതരണ രീതികൾ, വ്യത്യസ്‌ത പശ്ചാത്തലങ്ങൾ, വ്യത്യസ്‌ത ശൈലിയിലുള്ള സിനിമകൾ.

മലയാള സിനിമയുടെയും സ്വപ്നാടനം
1976 ൽ സ്വപ്‌നാടനം എന്ന സിനിമ ഒരുക്കുമ്പോൾ അദ്ദേഹത്തിന് ഉണ്ടായിരുന്ന ധൈര്യം എന്തെന്ന് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ ഒന്നാണ്. 70 കാലഘട്ടങ്ങളിൽ നമ്മുടെ സിനിമയുടെ അവസ്ഥ എന്നത് ഇങ്ങനെയായിരുന്നു. ഒരു നായകനും നായികയും, അവരുടെ പ്രണയം, പ്രണയം പരമോന്നതയിൽ എത്തുമ്പോൾ നിർബന്ധമായും കുറഞ്ഞത് നായകനും നായികയും ഒത്തുള്ള നാലു മരംചുറ്റി പ്രേമഗാനങ്ങൾ. ഇത്തരം സ്ഥിരം ചട്ടക്കൂട്ടിൽ നിന്ന് കൊണ്ട് മാത്രം സിനിമ ഇറക്കിയാൽ മാത്രം വിജയം ഉറപ്പാക്കിയിരുന്നു ഒരു സമയത്തു സ്വപ്‌നാടനം പോലൊരു തികച്ചു ഓഫ്‌ബീറ്റായ ഒരു സിനിമയുമായി മലയാള സിനിമയിലേക്ക് കടന്നു വരാൻ കെ ജി ജോർജ് കാണിച്ച ധൈര്യം, അവിടെ തുടങ്ങുന്നു മലയാള സിനിമയുടെ മാറ്റം, സുവർണ കാലഘട്ടം.
കെ ജി ജോര്‍ജിന്റെ സിനിമയിലെ പ്രമേയ വൈവിധ്യം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും സ്വയം ആവര്‍ത്തിച്ചിട്ടില്ലാത്ത സംവിധായകനാണ് അദ്ദേഹം. സ്വപ്‌നാടനം കഴിഞ്ഞ് അദ്ദേഹം ചെയ്‌ത ചില സിനിമകള്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. അതിലൊന്നാണ് വ്യാമോഹം (1977). ആ ചിത്രത്തിലൂടെയാണ് ഇളയരാജ ആദ്യമായി മലയാളത്തില്‍ എത്തുന്നത്. മണ്ണ്, ഇനി അവള്‍ ഉറങ്ങട്ടെ, ഓണപ്പുടവ എന്നീ ചിത്രങ്ങളും അത്രകണ്ട് ശ്രദ്ധേയമായില്ല.പക്ഷേ പത്മരാജന്റെ തിരക്കഥയില്‍ കെജി ജോര്‍ജ് ചെയ്‌ത ഒരേയൊരു സിനിമയായ “രാപ്പാടികളുടെ ഗാഥ’ എന്ന ചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. എഴുപതുകളിലെ യുവാക്കളില്‍ ഉണ്ടായിരുന്ന മയക്കുമരുന്നിന്റെ ഉപയോഗവും മാനസികപ്രശ്‌നങ്ങളുമൊക്കെയായിരുന്നു സോമനും വിധുബാലയും കേന്ദ്രകഥാപാത്രങ്ങളായി വന്ന രാപ്പാടികളുടെ ഗാഥയുടെ പ്രമേയം.
മലയാള സിനിമയിലെ ആദ്യ ക്യാമ്പസ് സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ‘ഉൾക്കടൽ’, മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ‘പഞ്ചവടിപ്പാലം’,മലയാള സിനിമയിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമ ‘യവനിക’,മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലർ ‘ഇരകൾ’, മലയാള സിനിമയിലെ ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമ ‘ആദാമിന്‍റെ വാരിയെല്ല്’ അങ്ങനെ സംവിധാനം ചെയ്‌ത കുറച്ചു സിനിമകളിൽ ഭൂരിപക്ഷവും ഇന്നും മലയാള സിനിമയിലെ ഏറ്റവും മികച്ചതായി നിലകൊള്ളുന്നു.


