വയനാട്ടില്‍ മാവോവാദി സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയിലായി. മൂന്നുപേര്‍ രക്ഷപെട്ടു. കബനീദളത്തില്‍ ഉള്‍പ്പെട്ട ചന്ദ്രു ഉണ്ണിമായ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പേര്യ പേര്യ ചപ്പാരം കോളനിക്കു സമീപത്തെ ഒരു വീട്ടിൽ ഭക്ഷണവും മറ്റും ശേഖരിക്കാൻ എത്തിയതായിരുന്നു ഇവർ.
മാവോവാദികള്‍ക്ക് സഹായമെത്തിക്കുന്ന തമിഴുനാട്ടുകാരനായ തമ്പിയെന്ന അനീഷിനെ കോഴിക്കോട് റൂറല്‍ പോലീസ് ചൊവ്വാഴ്ച പിടികൂടിയിരുന്നു. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കേഡർ ആയ അനീഷ് കൊയിലാണ്ടിയിൽ വെച്ചാണ് പിടിയിലായത്. ഇതിന് തുടർച്ചയായാണ് പേര്യയിലെ പൊലീസ് ഓപ്പറേഷൻ.
ഇരുകൂട്ടരും തമ്മില്‍ വെടിവെപ്പുണ്ടായതായി പൊലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. ചന്ദ്രുവിനും രക്ഷപെട്ടവരിൽ ഒരു യുവതിക്കും വെടിവെപ്പിൽ പരിക്കുണ്ടെന്നാണ് വിവരം.

മൂന്നുപേര്‍ ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടു. രണ്ട് എ.കെ. 47 തോക്കുകളും ഒരു എസ്.എല്‍.ആറും പിടിച്ചെടുത്തിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മാവോവാദികളെ പിടികൂടാന്‍ സംയുക്ത ഓപ്പറേഷന്‍ നടക്കുകയാണ്.
മാവോവാദിസാന്നിധ്യമുണ്ടായ തലപ്പുഴ സ്റ്റേഷന്‍ പരിധിയിലാണ് പേര്യ. ഒരുമാസംമുമ്പ് കമ്പമലയിലെത്തിയ മാവോവാദിസംഘം വനം വികസന കോര്‍പ്പറേഷന്‍ ഡിവിഷണല്‍ മാനേജരുടെ ഓഫീസ് തകര്‍ത്തിരുന്നു.
പേര്യ ചപ്പാരം കോളനിയിലെ താമസക്കാരനായ അനീഷിന്റെ വീട്ടില്‍വെച്ചാണ് ചൊവ്വാഴ്ച രാത്രി മാവോവാദികളും പോലീസും തമ്മില്‍ വെടിവെപ്പുണ്ടായത്. ടാക്‌സിഡ്രൈവറാണ് അനീഷ്. തിങ്കളാഴ്ച മൂന്ന് സ്ത്രീകള്‍ വീട്ടിലെത്തി ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് കൊടുത്ത് മടങ്ങിയിരുന്നു.
സംഘം ഭക്ഷണസാധനം വാങ്ങാനും മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനുമായി അനീഷിന്റെ വീട്ടില്‍ എത്തി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് വീടുവളയുന്നതെന്ന് അനീഷിനെ ഉദ്ദരിച്ച് റിപ്പോർട്ട് ഉണ്ട്.
അകത്തുണ്ടായിരുന്ന മാവോവാദികള്‍ പോലീസിനുനേരെ പലതവണ വെടിയുതിര്‍ത്തു. ഉണ്ണിമായയും ചന്ദ്രുവും അടുക്കളയുടെ ചായ്പിലായിരുന്നു. പോലീസിന്റെ നീക്കത്തില്‍ ചന്ദ്രവും ഉണ്ണിമായയും പെട്ടുപോവുകയായിരുന്നു. ഇവരുടെ തോക്ക് പെട്ടെന്ന് പ്രവര്‍ത്തിക്കാതെയായതിനാല്‍ പോലീസിന് എളുപ്പത്തില്‍ കീഴടക്കാനായി. മറ്റ് രണ്ട് സ്ത്രീകള്‍ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടെങ്കിലും അതില്‍ ഒരാള്‍ക്ക് വെടിയേറ്റെന്നാണ് സൂചന. കബനീദളത്തില്‍പ്പെട്ട സുന്ദരിയും ലതയുമാണ് ഓടി രക്ഷപ്പെട്ടതെന്നാണ് സൂചന.