തൃശ്ശൂരിൽ കാറിൽ എത്തിയ സംഘം ആഭരണനിര്‍മാണശാലയിലെ ജീവനക്കാരെ ആക്രമിച്ച് മൂന്നുകിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. വെള്ളിയാഴ്ച രാത്രി സ്ഥാപനത്തില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ജീവനക്കാരെ വെള്ളനിറത്തിലുള്ള കാറിലെത്തിയ സംഘം ആക്രമിച്ചു. ഇതിനിടെ ആഭരണങ്ങള്‍ സൂക്ഷിച്ച ബാഗ് മോഷ്ടിച്ചെന്നാണ് പരാതി.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഡി.പി. ചെയിന്‍സ്’ എന്ന സ്ഥാപനത്തിലെ ജീവനക്കാരില്‍നിന്നാണ് സ്വര്‍ണം കവര്‍ന്നത്. സംഭവത്തില്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന സ്ഥാപനമാണ് ഡി.പി. ചെയിന്‍സ്. കന്യാകുമാരി ഭാഗത്തെ ജൂവലറികളില്‍ നല്‍കാനുള്ള മൂന്നുകിലോയോളം തൂക്കംവരുന്ന ആഭരണങ്ങളുമായി പോകുന്നതിനിടെയാണ് കവർച്ചാ സംഘം എത്തിയത്. പിന്നാലെ സ്വര്‍ണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കവര്‍ച്ചാസംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു.
ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂർ സ്വദേശി റിൻറോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവരുടെ കൈയ്യിൽ സൂക്ഷിച്ചിരുന്ന ബാഗാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തത്. വെള്ള ഡിസൈർ കാറിൽ എത്തിയ സംഘമാണ് ആഭരണങ്ങൾ തട്ടിയെടുത്തതെന്നാണ് ഇരുവരും നൽകിയ മൊഴി.
പണി കഴിപ്പിച്ച ആഭരണങ്ങൾ ആഴ്ചയിൽ ഒരു ദിവസം കൊണ്ടു പോകുന്നത് മനസ്സിലാക്കി എത്തിയ സംഘമാണ്. ആസൂത്രിതമായ കവര്‍ച്ചയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സ്ഥാപനവും റെയില്‍വേസ്‌റ്റേഷനും തമ്മില്‍ ഏകദേശം അരക്കിലോമീറ്റര്‍ ദൂരമേയുള്ളൂ.


