Monday, August 18, 2025

മായാവതിക്ക് മടുത്തോ, അനന്തരവനെ പിൻഗാമിയായി പ്രഖ്യാപിച്ചു

ലക്‌നൗവില്‍ ഞായറാഴ്ച ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് ബിഎസ്പി അധ്യക്ഷ മായാവതി പ്രഖ്യാപനം നടത്തിയത്. അനന്തരവന്‍ ആകാശ് ആനന്ദ് ആയിരിക്കും തൻ്റെ രാഷ്ട്രീയ പിന്‍ഗാമി എന്നവർ പറഞ്ഞു. പാര്‍ട്ടിയിലെ പ്രമുഖ മുഖങ്ങളെ മായാവതിയുടെ പ്രഖ്യാപനം ഉലച്ചുവോ. എന്താണ് പിന്നിൽ എന്ന ചോദ്യമാണ് രാഷ്ട്രീയ വൃത്തങ്ങളിൽ.

ആരാണ് നിശ്ശബ്ദയാക്കിയത്

മായവതിക്ക് മുന്‍പും പിന്‍പും രാജ്യത്ത് ദളിത് മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്. എന്നാല്‍, നാലു തവണ മുഖ്യമന്ത്രി പദത്തിലെത്തിയത് മായാവതി മാത്രമായിരുന്നു

2017ന് ശേഷം മായാവതിയുടെ പൊളിറ്റിക്കല്‍ ഗ്രാഫ് താഴേക്കാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമായിരുന്ന മായാവതി, മോദി യുഗത്തില്‍ അപ്രസക്തമാക്കപ്പെട്ട നിലയിലാണ്. തുടരെയുള്ള തിരഞ്ഞെടുപ്പ് തോല്‍വികളും സംഘടന രംഗത്തെ സ്ഥിരതയില്ലായ്മയും മായാവതിയേയും ബിഎസ്പി എന്ന പ്രതീക്ഷയെയും തളര്‍ത്തി. നരേന്ദ്ര മോഡിയുടെ ശക്തയായ വിമർശകയായിരുന്നു മയാവതി. പിന്നീട് നിലപാടുകള്‍ മയപ്പെടുത്തേണ്ടി വന്നു. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുമായി സഹകരിക്കാനും മായാവതിക്ക് കഴിഞ്ഞില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്കും ബിജെപിക്കും ഒപ്പമല്ല തങ്ങളെന്ന് മായാവതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

തിരഞ്ഞെടുപ്പുകളില്‍ നിരന്തരം തിരിച്ചടികൾ ഏറ്റുവാങ്ങി രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ് പാർട്ടി. 2022ന് ശേഷം മായാവതി തുടരുന്ന രാഷ്ട്രീയ മൗനം ഏതു ഭീഷണിയുടെ പേരിലാണ് എന്ന ചോദ്യമാണ് ഉയരുന്നത്. 2024ലേക്കുള്ള ചര്‍ച്ചകളില്‍ എവിടേയും ബിഎസ്പിയും മായാവതിയുമില്ല. മായാവതി സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയാണോ എന്ന ചോദ്യവും ഉയരുകയാണ്.

അതുവരെ ദളിത് ജനതയുടെ മുഖമായി നിന്ന മായാവതി, ബഹുജന്‍ മുദ്രാവാക്യം അവസാനിപ്പിച്ച് സാര്‍വ ജന്‍ മുദ്രാവാക്യമുയര്‍ത്തി. അംബേദ്കര്‍, കാന്‍ഷി റാം ചിന്തകള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന മായവതി ദേശീയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ട് നിലപാടുകള്‍ മയപ്പെടുത്തിയത് അടിപതറിച്ചു.

ആകാശ് ആനന്ദ്

ലണ്ടനില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കി മടങ്ങിവന്ന ആകാശ്, 22-ാം വയസ്സിലാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. 2017ല്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ മായാവതി നടത്തിയ റാലിയില്‍ ആകാശ് ആനന്ദ് ആദ്യമായി രാഷ്ട്രീയ രംഗത്ത് പ്രത്യക്ഷപ്പെട്ടു. അഖിലേഷ് യാദവിനും മായാവതിക്കുമൊപ്പം വേദി പങ്കിട്ട ആകാശ് ആനന്ദിന് അന്ന് മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല.

മായാവതിയുടെ സഹോദരനും ബിഎസ്പി ദേശീയ വൈസ് പ്രസിഡന്റുമായ ആനന്ദ് കുമാറിന്റെ മകനാണ് 28കാരനായ ആകാശ് ആനന്ദ്. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ബിഎസ്പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേല്‍നോട്ടം ആകാശിന് ആയിരുന്നു. 

 ബാബാ സാഹേബ് അംബേദ്കറിന്റെ കാഴ്പ്പാടുകള്‍ പിന്തുടരുന്നയാളാണ് താന്‍ എന്നാണ് ആകാശ് സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും സമത്വത്തിനും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും പറയുന്നു ആകാശ്. ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ഒഴിച്ചുള്ള സംസ്ഥാനങ്ങളുടെ ചുമതലയാണ് ആകാശിന് നല്‍കിയിരിക്കുന്നത്. ഈ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുപിയിലും ഉത്തരാഖണ്ഡിലും മായാവതിയുടെ നേരിട്ടുളള മേല്‍നോട്ടത്തിലായിരിക്കും ബിഎസ്പി കളത്തിലിറങ്ങുക.

ആരെയോ പേടിക്കുന്നു

കാന്‍ഷി റാമിന്റെ അനുയായിയായി രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന മായാവതി, ബിഎസ്പിയുടെ പ്രധാന മുഖമായി മാറിയത് മിന്നല്‍ വേഗത്തിലായിരുന്നു. കുമാരി മായവതി ദാസില്‍ നിന്നും ‘ബഹന്‍ ജി’ റോളിലേക്ക് മായാവതി അതിവേഗം നടന്നെത്തി. മായാവതിയുടെ വളര്‌ച്ചൊക്കൊപ്പം, 1984ല്‍ അംബേദ്കറൈറ്റ് ആദര്‍ശങ്ങളുമായി കാന്‍ഷി റാം ആരംഭിച്ച ബിഎസ്പിയും കുതിച്ചു.

ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ മായാവതിയും ബിഎസ്പിയും വന്‍ ചലമുണ്ടാക്കിയ കാലമുണ്ടായിരുന്നു. തിരഞ്ഞെടുപ്പു രംഗത്ത് തോറ്റുകൊണ്ടായിരുന്നു മായാവതിയുടെ തുടക്കം. 1984ല്‍ കൈരാനയില്‍ നിന്ന് മത്സരിച്ചപ്പോള്‍ തോല്‍വിയായിരുന്നു ഫലം. 1986ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജ്‌നോറില്‍ നിന്ന് ജയിച്ചു. 1995ലും 1997ലും 2002ലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായെങ്കിലും അഞ്ചുവര്‍ഷം തികച്ച് ഭരിക്കാന്‍ മായാവതിക്കായില്ല. ഇവിടെനിന്നാണ്, ദളിത്-ബ്രാഹമണ വോട്ടുകള്‍ ഏകീകരിച്ച് 2007ല്‍ മായാവതി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയത്. 403 അംഗ നിയമസഭയില്‍ മായാവതിയുടെ ബിഎസ്പി 206 സീറ്റ് നേടി കൂറ്റന്‍ വിജയം സ്വന്തമാക്കി.

നിനച്ചിരിക്കാതെ പതനം, നിലപാടുകൾ സ്വയം അറിയാതെ

2014ല്‍ നരേന്ദ്ര മോദി പ്രഭാവത്തില്‍ ബിഎസ്പി കടപുഴകി. യുപിയില്‍ 80 സീറ്റില്‍ മത്സരിച്ച ബിഎസ്പി സംപൂജ്യരായി. അതുവരെ കണ്ട സ്വപ്‌നങ്ങളെല്ലാം തകര്‍ന്ന മായാവതി, തിരിച്ചുവരവിന് കോപ്പുകൂട്ടുന്നതിനിടെ പിന്നേയും തിരിച്ചടി നേരിട്ടു. 2017 നിയമസഭ തിരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ മത്സരിച്ച ബിഎസ്പി വെറും 19 സീറ്റിലൊതുങ്ങി. 1995ലെ ഒറ്റവര്‍ഷം മാത്രം നീണ്ടുനിന്ന സഖ്യത്തിന് ശേഷം 2019ല്‍ എസ്പിയുമായി സഖ്യമുണ്ടാക്കാന്‍ മായാവതി തയ്യാറായത് തന്നെ നിലനില്‍പ്പിനെ കുറിച്ചുള്ള ഭയത്തെ തുടര്‍ന്നായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 10 സീറ്റായിരുന്നു ബിഎസ്പിയുടെ സമ്പാദ്യം. ഇതോടെ സഖ്യം പിരിഞ്ഞു. 2022ല്‍ ഉത്തര്‍പ്രദേശ് നിമസഭയില്‍ ബിഎസ്പിക്ക് ആകെ കിട്ടിയത് ഒരു സീറ്റാണ്. 2006ല്‍ 206 സീറ്റ് നേടി അധികാര കസേരയിലിരുന്ന ബിഎസ്പി, 16 വര്‍ഷം കൊണ്ട് യുപിയില്‍ ഒന്നുമല്ലാതായി.


Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....