ബിനോയ് വിശ്വത്തെ സി.പി.ഐ. സംസ്ഥാന സെക്രട്ടറിയാക്കിയതിൽ കെ.ഇ. ഇസ്മയിലിൻ്റെ എതിർ പ്രസ്താവന തള്ളി മന്ത്രി പി. പ്രസാദ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പിന്മുറക്കാരെ ആരും ശുപാര്‍ശ ചെയ്തതല്ല എന്നാണ് വിശദീകരണം.
പിന്തുടര്ച്ചവകാശം കമ്യൂണിസ്റ്റ് വിരുദ്ധമെന്നായിരുന്നു കെ.ഇ. ഇസ്മയിലിന്റെ പരാമര്‍ശം.
അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയടക്കമാണ് ബിനോയ് വിശ്വത്തെ ചുമതല ഏല്‍പ്പിക്കാൻ തീരുമാനിച്ചത്. അതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് പ്രസാദ് പറഞ്ഞു.
ഇസ്മയില്‍ ഈ രീതിയില്‍ പ്രതികരിച്ചതിന്റെ കാരണം വ്യക്തമല്ല. കാനം കത്ത് കൊടുത്തിട്ടുണ്ടെങ്കില്‍ അതൊരു പാര്‍ട്ടി ഘടകത്തിനായിരിക്കും. പാര്‍ട്ടി സംഘടനാരീതിയനുസരിച്ച് അത് പൊതുജന സമക്ഷം അവതരിപ്പിക്കേണ്ട കാര്യമില്ലെന്നും പി. പ്രസാദ് പറഞ്ഞു.
ശസ്ത്രക്രിയയെത്തുടര്‍ന്ന് മൂന്നുമാസം വിശ്രമം വേണമെന്ന് കാനം ആവശ്യപ്പെട്ടപ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.പി. സുനീറും ഇ. ചന്ദ്രശേഖരനും ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വവും ചേര്‍ന്ന കൂട്ടായ നേതൃത്വമായിരിക്കും പാര്‍ട്ടിക്കെന്നായിരുന്നു ഔദ്യോഗിക വിശദീകരണം വന്നിരുന്നത്.
അവധിക്കുള്ള കാനത്തിൻ്റെ കത്തില്‍ ബിനോയ് വിശ്വത്തിന് തനിക്ക് പകരം ചുമതലനല്‍കാമെന്ന് നിര്‍ദേശിച്ചതായാണ് അന്ന് വാര്‍ത്തകൾ ഉണ്ടായത്. കാനം പകരക്കാരനെ നിര്‍ദേശിച്ചുവെന്ന തരത്തിലായി ഇത്. ഈ കത്തിന്റെ ശരിതെറ്റുകളാണ് ഇസ്മയില്‍ ചോദ്യംചെയ്തത്. പകരക്കാരനെ നിര്‍ദേശിക്കുന്നത് കമ്യൂണിസ്റ്റ് രീതിയല്ലെന്ന് വ്യക്തമാക്കി. അങ്ങിനെ കത്തുകളെ പിന്തടരുന്നത് പാർട്ടി രീതിയല്ല എന്നും സൂചിപ്പിച്ചു.