വയനാട് മാനന്തവാടി ചോയിമൂലയിലെ മിന്നു മണി എന്ന 24-കാരിയായ ഓള്‍റൗണ്ടര്‍ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞു. ചരിത്രത്തിലേക്ക് ബാറ്റേന്തിയ ഈ പെൺകുട്ടി മലയാളികളുടെ മുഴുവൻ അഭിമാനമായാണ് കളിക്കളത്തിൽ എത്തുന്നത്. ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്ററാണ്.
ധാക്കയില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തിനുള്ള ടീമിലാണ് മിന്നു സ്ഥാനം കണ്ടെത്തിയത്. വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന ക്യാപ്പ് കൈമാറിയപ്പോള്‍ മിന്നുവിന്റെ അഛനും അമ്മയും കൂടെയുണ്ടായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ എറിഞ്ഞ ആദ്യ ഓവറില്‍തന്നെ മിന്നു വിക്കറ്റും സ്വന്തമാക്കി. മത്സരത്തിലെ അഞ്ചാം ഓവര്‍ എറിഞ്ഞ മിന്നു, ആ ഓവറിലെ നാലാം പന്തില്‍ ബംഗ്ലാദേശ് താരം ഷമിമ സുല്‍ത്താനയെ ജെമിമ റോഡിഗ്രസിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
ഇന്ത്യ എ ടീമിനായി കളിച്ചിട്ടുള്ള മിന്നു ആദ്യമായാണ് സീനിയർ ടീമിൽ ഇടം പിടിക്കുന്നത്. ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമാണ് വയനാട്ടുകാരിയായ മിന്നു.
വനിതാ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ മലയാളി എന്ന നേട്ടവും മിന്നുവിനാണ്
എടപ്പാടി കോളിനിയിലെ കൂലിപ്പണിക്കാരായ മണിയുടേയും വസന്തയുടേയും മൂത്ത മകളാണ് മിന്നു. കുട്ടിക്കാലത്ത് നന്നായി ഓടുമായിരുന്ന മിന്നു സ്കൂളില്‍ എത്തിയപ്പോള്‍ അത്ലറ്റിക്സിലേക്ക് തിരിഞ്ഞു. 400 മീറ്ററും 600 മീറ്ററുമായിരുന്നു പ്രധാന ഇനങ്ങള്‍. മാനന്തവാടി ജിവിഎച്ച്എസ്എസില്‍ എട്ടാം ക്ലാസില്‍ പഠിക്കാനെത്തിയതോടെയാണ് മിന്നുവിന്റെ ജീവിതത്തിലെ വഴിത്തിരിവ് സംഭവിക്കുന്നത്. സ്കൂളിലെ കായിക അധ്യാപികയായ എല്‍സമ്മ അവളിലെ ക്രിക്കറ്റ് താരത്തെ കണ്ടെത്തി. അന്നാണ് പെണ്‍കുട്ടികള്‍ക്കും ക്രിക്കറ്റ് ടീമുള്ള കാര്യം മിന്നു മണി അറിയുന്നത്. മിന്നുവിന്റെ അച്ഛനേയും അമ്മയേയും പറഞ്ഞുമനസിലാക്കാനും എല്‍സമ്മ ടീച്ചര്‍ ബുദ്ധിമുട്ടി. അവരുടേയെല്ലാം ധാരണ ക്രിക്കറ്റ് എന്നാല്‍ ആണ്‍കുട്ടികളുടെ കളിയാണ് എന്നായിരുന്നു. മകള്‍ തുടര്‍ന്നും അത്ലറ്റിക്സ് തന്നെ ചെയ്താല്‍ മതിയെന്നായിരുന്നു അവരുടെ ആഗ്രഹം.
ചരിത്രത്തില്‍ ആദ്യമായി കേരളം അണ്ടര്‍ 23 ചാമ്പ്യന്മാരായപ്പോള് ടൂര്‍ണമെന്റിലെ ടോപ് സ്കോററും ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരവും ആയിരുന്നു ഈ ഓള്‍റൗണ്ടര്‍. ഈ പ്രകടനം ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബ്ലൂ ടീമിലും ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനിലും ഇന്ത്യ എ ടീമിലുമെത്തിച്ചു. എ ടീമിന്റെ ഭാഗമായി ബംഗ്ലാദേശ് പര്യടനത്തിലും വനിതാ ഏഷ്യാ കപ്പിലും പങ്കെടുത്തു. എന്നാല്‍ മികച്ച പ്രകടനം ആവര്‍ത്തിക്കാനായില്ല.

കേരളത്തില്‍ നിന്ന് ഇന്ത്യന്‍ എ ടീമിലെത്തുന്ന ആദ്യ ഗോത്രവർഗ്ഗ കായിക താരവുമാണ്
കോളനിയിലെ പാടവരമ്പില്‍ നിന്ന് ഐപിഎല്ലിലെ ബൗണ്ടറി ലൈനിലേക്കുള്ള ഈ പെണ്‍കുട്ടിയുടെ യാത്ര പോരാട്ടത്തിൻ്റെതാണ്. സ്കൂള്‍ ടീമില്‍ നിന്ന് ജില്ലാ ടീമിലേക്കും അവിടെ നിന്ന് സംസ്ഥാന ടീമിലേക്കും അവള് തിരഞ്ഞെടുക്കപ്പെട്ടു. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലായിരുന്നു പരിശീലനം. വീട്ടില്‍ നിന്ന് ഒന്നര മണിക്കൂറോളം ദൂരം അവിടേക്കുണ്ട്. ഒന്നില്‍ അധികം ബസുകള്‍ മാറിക്കയറണം. രാവിലെ ആറു മണിക്കുള്ള പരിശീലനത്തിന് എത്താനായി പുലര്‍ച്ചെ നാല് മണിക്ക് മിന്നു എഴുന്നേല്ക്കും. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഉണ്ടാക്കാന്‍ അമ്മയെ സഹായിച്ച് കുളിക്കാനോടും. എന്നിട്ട് ക്രിക്കറ്റ് കിറ്റിനൊപ്പം ഭക്ഷണപ്പൊതിയുമെടുത്ത് അഞ്ച് മണിക്ക് വീട്ടില്‍ നിന്നിറങ്ങും. പലപ്പോഴും ഓടിക്കിതച്ച് എത്തുമ്പോഴേക്കും പരിശീലനം തുടങ്ങിയിട്ടുണ്ടാകും.
ബംഗ്ലാദേശിനെ 114 റൺസിൽ തളച്ചു
മിന്നു മണിയുടെ കന്നി അങ്കത്തിൽ ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് 115 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റിന് 114 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. മിന്നു മണി മൂന്ന് ഓവറില്‍ 21 റണ്‍സിന് ഒരു വിക്കറ്റ് പേരിലാക്കി. ബംഗ്ലാദേശിന്റെ നിര്‍ണായകമായ ഓപ്പണിംഗ് സഖ്യമാണ് മിന്നു പൊളിച്ചത്. പൂജ വസ്ത്രകറും ഷെഫാലി വര്‍മയും ഓരോ വിക്കറ്റ് സ്വന്തമാക്കി. രണ്ട് ബംഗ്ലാ താരങ്ങള്‍ റണ്ണൗട്ടായി.
ഓപ്പണിംഗ് വിക്കറ്റില്‍ ഷാത്തി റാനിയും ഷമീമ സുല്‍ത്താനയും 27 റണ്‍സ് ചേര്‍ത്തെങ്കിലും തന്റെ അരങ്ങേറ്റ ഓവറിലെ നാലാം പന്തില്‍ ഈ കൂട്ടുകെട്ട് പൊളിച്ച് മലയാളി ക്രിക്കറ്റര്‍ മിന്നു മണി രാജ്യാന്തര ക്രിക്കറ്റിലേക്ക് മിന്നും വരവറിയിക്കുകയായിരുന്നു. ബംഗ്ലാ ഇന്നിംഗ്സിലെ നാലാം ഓവറിലെ നാലാം പന്തില്‍ മിന്നുവിനെ സ്ലോഗ്സ്വീപ് കളിക്കാന്‍ ശ്രമിച്ച സുല്‍ത്താന ഡീപ് സ്ക്വയര്‍ ലെഗില്‍ ജെമീമ റോഡ്രിഗസിന്റെ സ്ലൈഡിംഗ് ക്യാച്ചില്‍ പുറത്താവുകയായിരുന്നു. ഇതിന് ശേഷം റാനിയും ശോഭന മോസ്തരിയും കൂട്ടുകെട്ടിന് ശ്രമിച്ചു. എന്നാല്‍ ഷാത്തി റാനിയെ ഒന്‍പതാം ഓവറിലെ മൂന്നാം പന്തില്‍ പൂജ വസ്ത്രകര്‍ ബൗള്‍ഡാക്കി. 26 പന്തില്‍ 22 റണ്‍സാണ് ഷാത്തി നേടിയത്.
സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്ക് ഇന്ത്യ മൂന്നാം വിക്കറ്റ് പിഴുതു. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ നൈഗര്‍ സുല്‍ത്താനയെ ഹര്‍മന്‍പ്രീത് കൗറിന്റെ ത്രോയില്‍ വിക്കറ്റ് കീപ്പര്‍ യാസ്തിക ഭാട്യ റണ്ണൗട്ടാക്കുകയായിരുന്നു. 33 പന്തില്‍ 23 നേടിയ ശോഭന മോസ്തരിയെ 16-ാം ഓവറിലെ അഞ്ചാം പന്തില്‍ ഷെഫാലി വര്‍മ്മയുടെ പന്തില്‍ യാസ്തിക സ്റ്റംപ് ചെയ്തു. ഇതിന് ശേഷം ഷോര്‍ന അക്തറും റിതു മോനിയും ചേര്‍ന്ന് ബംഗ്ലാദേശിനെ 100 കടത്തുകയായിരുന്നു. 20-ാം ഓവറിലെ നാലാം പന്തില്‍ റിതു(13 പന്തില്‍ 11) ജെമീമയുടെ ത്രോയില്‍ റണ്ണൗട്ടായപ്പോള്‍ ഷോര്‍ന 28 പന്തില്‍ 28* റണ്‍സുമായി പുറത്താവാതെ നിന്നു.


