ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ കേരള വനിത കമ്മിഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു.
മാടമ്പി പ്രയോഗം
മന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. തന്റെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കെ.എം. ഷാജി അപമാനിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു വരേണ്ടതുണ്ട്. അനുചിതമായ പ്രസ്താവനയില്‍ ഉപയോഗിച്ച ‘സാധനം’ എന്ന വാക്കു തന്നെ മതി അദ്ദേഹം ഏത് രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നത് എന്ന് തെളിയിക്കാന്‍.
മുന്‍പ് നമ്പൂതിരി സമുദായത്തിനിടയില്‍ ഉണ്ടായിരുന്ന സ്മാര്‍ത്തവിചാരം എന്ന മനുഷ്യത്വ വിരുദ്ധമായ വിചാരണ രീതിയില്‍ കുറ്റാരോപിതയായ സ്ത്രീയെ വിളിക്കുന്ന പേരായിരുന്നു ‘സാധനം’എന്നത്. കെ.എം. ഷാജിയെ പോലെയുള്ളവരുടെ മനസില്‍ നിന്നും തികട്ടിവരുന്ന ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ് ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. ആധുനിക കാലത്തും പിന്തിരിപ്പന്‍ ചിന്താഗതി വച്ച് പുലര്‍ത്തുന്ന കെ.എം. ഷാജിയെ പോലുള്ളവരെ ഒറ്റപ്പെടുത്താന്‍ നമ്മുടെ സമൂഹം തയാറാവണമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
പ്രതികരണവുമായി മന്ത്രി ആർ ബിന്ദുവും
മന്ത്രി വീണാ ജോർജിനെതിരായ അധിക്ഷേപത്തിൽ കെഎം ഷാജിക്കെതിരെ ഫെയ്സ്‌ബുക്ക് പോസ്റ്റുമായി മന്ത്രി ആർ. ബിന്ദു. ഷാജിയും മുസ്ലിംലീഗും സ്ത്രീകളെ കാണുന്നത് സാധനങ്ങളായി മാത്രമാണെന്നും കെഎം ഷാജിയുടേത് കുശുമ്പുകുത്തും സംസ്കാരശൂന്യതയുമാണെന്നും മന്ത്രി ആർ. ബിന്ദു ഫെയ്സ്ബുക്കിൽ കുറിച്ചു. പരാമർശത്തെ ശക്തമായി അപലപിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
മന്ത്രി ആർ. ബിന്ദുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആരോഗ്യമന്ത്രി സ വീണാ ജോർജ്ജിനെതിരായി കെ എം ഷാജി നടത്തിയ പരാമർശത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. വിദ്യാസമ്പന്നയും ബുദ്ധിമതിയും കർമ്മകുശലയുമായ സ. വീണ ഇതിനകം തന്റെ പ്രാഗത്ഭ്യവും ഇടപെടൽ ശേഷിയും നേതൃപാടവവും മികച്ച നിലയിൽ തെളിയിച്ച വനിതാരത്നമാണ്. അവരെ അന്തവും കുന്തവുമില്ലാത്ത “സാധനം” എന്നാണ് ഷാജി വിശേഷിപ്പിച്ചത്. ഷാജിയും അദ്ദേഹത്തിന്റെ പാർട്ടിയും വെറും സാധനങ്ങൾ മാത്രമായാണ് സ്ത്രീകളെ തങ്ങൾ കാണുന്നത് എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുന്നു.
മികച്ച ഭൂരിപക്ഷത്തിന് രണ്ടാം പ്രാവശ്യവും സ്വന്തം മണ്ഡലത്തിൽ നിന്ന് ജനസമ്മതി നേടി ജയിച്ചു വന്ന് മന്ത്രിയായി ഏവരുടെയും അഭിനന്ദനങ്ങൾ ഏറ്റു വാങ്ങി മുന്നോട്ടു പോകുന്ന മിടുക്കിയായ വീണയെ, പല തവണ പരാജയപ്പെട്ട ഷാജി കുശുമ്പുകുത്തുന്നത് കാണുമ്പോൾ, ആ വിരോധാഭാസത്തിൽ സ്വബോധമുള്ളവർക്ക് പ്രതികരിക്കാതിരിക്കാനാവില്ല. ഷാജിയുടെ സ്ത്രീവിരുദ്ധ മനോഭാവത്തേയും സംസ്കാരശൂന്യതയേയും ശക്തമായി അപലപിക്കുന്നു.
പി കെ ശ്രീമതി ടീച്ചർ
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ മുസ്ലിംലീഗ് നേതാവ് കെഎം ഷാജി നടത്തിയ പരാമർശം അപലപനീയമാണെന്ന് സിപിഎം നേതാവ് പികെ ശ്രീമതി ടീച്ചർ പ്രതികരിച്ചിരുന്നു. പരാമർശം അപലപനീയമാണ്. നിരുപാധികം പിൻവലിച്ച് മാപ്പുപറയണമെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.
ഷാജി പറഞ്ഞത്
മലപ്പുറം കുണ്ടൂർ അത്താണി മുസ്‌ലീം ലീഗ് സമ്മേളന വേദിയിലാണ് മന്ത്രി വീണാ ജോർജ്ജിനെതിരായ കെഎം ഷാജിയുടെ അധിക്ഷേപം.
ഒരു ആരോഗ്യമന്ത്രിയ്ക്കെതിരെയെന്നല്ല ഒരു സ്ത്രീയെയും ഇങ്ങനെ പൊതു മധ്യത്തിൽ അഭിസംബോധന ചെയ്യാൻ പാടില്ലെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെ.എം ഷാജിയുടെ അധിക്ഷേപം. ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. നിപ എന്ന് കേൾക്കുമ്പോൾ വവ്വാലിനെയും ദുരന്തം എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രിയേയുമാണ് ഓർമ്മ വരുന്നതെന്നും ഷാജി പറഞ്ഞിരുന്നു.
വലിയ പ്രഗത്ഭയൊന്നുമല്ലെങ്കിലും മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് കാര്യങ്ങള്‍ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. എന്നാല്‍ നിലവിലെ ആരോഗ്യ മന്ത്രിയുടെ യോഗ്യത എന്താണെന്ന് ഷാജി ചോദിച്ചു. നല്ല പ്രസംഗത്തിന് നല്‍കിയ സമ്മാനമാണ് വീണ ജോര്‍ജിന്റെ മന്ത്രിപദവിയെന്നും ഷാജി പറഞ്ഞു.


