2024-ലെ ലോക്‌സഭാതിരഞ്ഞെടുപ്പ് കഴിയുന്നതോടെ മോദി രാജ്യം വിടുമെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പരിഹസിച്ചു. തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവരുമെന്ന പേടിയിലാണ് പ്രധാനമന്ത്രി. 2024 കഴിഞ്ഞ് വിദേശത്ത് അഭയം തേടാനുള്ള ആലോചനയിലാണെന്നും ലാലു പറഞ്ഞു.
പ്രതിപക്ഷസഖ്യമായ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇന്‍ക്ലൂസിവ് അലയന്‍സിനെ(ഇന്ത്യ) വിമര്‍ശിച്ച നരേന്ദ്ര മോദി കടുത്ത പരിഹാസ പ്രയോഗങ്ങൾ നടത്തിയിരുന്നു. അഴിമതിക്കാരുടെ കൂട്ടം എന്ന വിശേഷിപ്പിച്ച് പ്രതിപക്ഷ ഐക്യത്തിനെതിരെ ക്വിറ്റ് ഇന്ത്യ എന്ന പരിഹാസപരാമര്‍ശം ഉന്നയിക്കുകയും ചെയ്തിരുന്നു. മോദിയുടെ ഈ ക്വിറ്റ് ഇന്ത്യ പരാമര്‍ശത്തിന് മറുപടിയായാണ് ലാലു പ്രസാദിന്റെ പരിഹാസം.
മോദിയാണ് രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നത്. അക്കാരണം കൊണ്ടാണ് അദ്ദേഹം ഇത്രയധികം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതും. സുഖമായി വിശ്രമിക്കാനും പിസ്സയും മോമോസയും ചൗമീനും പോലെയുള്ള ഭക്ഷണങ്ങളൊക്കെ ആസ്വദിച്ചു കഴിക്കാനും പറ്റിയ ഒരു സ്ഥലത്തിനുവേണ്ടിയുള്ള അന്വേഷണത്തിലാണ് അദ്ദേഹം, ലാലുപ്രസാദ് പറഞ്ഞു.
മകനും ബിഹാര്‍ പരിസ്ഥിതി മന്ത്രിയുമായ തേജ് പ്രതാപ് യാദവ് നടത്തിയ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ബിഹാറിൽ നിതീഷ് കുമാറുമായി ഒരുമിച്ച് തിരഞ്ഞെടുപ്പ് നേരിട്ടപ്പോഴും കടുത്ത പരിഹാസ വാക്കുകളിലാണ് ലാലു മോഡിയെ നേരിട്ടിരുന്നത്. ഇതിൽ മോഡിയുടെ ജാതി എന്നാണ് സവർണ്ണ തട്ടിൽ നിന്നും പിന്നോക്ക വിഭാഗത്തിൽ എത്തിയത് എന്ന് ഡേറ്റ് സഹിതം വ്യക്തമാക്കിയുള്ള പരിഹാസം വലിയ ചർച്ചയായിരുന്നു. പിൽക്കാലത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ അപൂര്‍വമായാണ് ലാലു പ്രസാദ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇന്ത്യ രംഗത്ത് എത്തിയതോടെ സജീവത അറിയിക്കുകയാണ്.


