ഡ്രൈവിങ് സ്കൂളിൽ പഠിപ്പിക്കാൻ ഇനി ഒരുമാസം നീളുന്ന കോഴ്‌സ് പസാവണം. തിയറിയും പ്രാക്ടിക്കലുമടക്കമുള്ള പാഠ്യപദ്ധതിയാണ് ഒരുങ്ങുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കു മാത്രമാവും ഡ്രൈവിങ് സ്‌കൂളുകളിലെ ഇന്‍സ്ട്രക്ടര്‍ പദവി.
എല്ലാ ഡ്രൈവിങ് സ്‌കൂളുകളിലും ഇന്‍സ്ട്രക്ടര്‍മാര്‍ ഉണ്ടാകണമെന്നാണു നിയമം. ഡ്രൈവിങ് പഠിപ്പിക്കേണ്ടത് അവരാണ്. പത്താംക്ലാസും അഞ്ചു വര്‍ഷത്തെ ഡ്രൈവിങ് പരിചയവും സര്‍ക്കാരിനു കീഴിലെ ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ സെന്റര്‍ നടത്തുന്ന ഓട്ടോമൊബൈല്‍ ഡിപ്ലോമയും ജയിച്ചവരാകണം ഇന്‍സ്ട്രക്ടര്‍മാര്‍.
പഠിപ്പിക്കലും പഠനവും ടെസ്റ്റും ചടങ്ങ്
ഡ്രൈവിങ് പഠിപ്പിക്കുന്നതിലെ പോരായ്മ ഏറെ കാലമായി ചർച്ച ചെയ്യപ്പെടുന്നതാണ്. റോഡ് മര്യാദകൾ പോയിട്ട് അടിസ്ഥാന പരമായ കാര്യങ്ങൾ പോലും ലൈസൻസ് കിട്ടി പുറത്തിറങ്ങുന്നവർക്ക് ഉണ്ടാവാറില്ല. വെറുതെ വണ്ടി ഓടിക്കാൻ പഠിപ്പിക്കുന്നു. അത് ടെസ്റ്റ് ചെയ്യുന്നു എന്നതാണ് ഇക്കാലമത്രയും തുടർന്ന് വരുന്നത്. ടെസ്റ്റ് പാസാവലിന് ഒക്കെ ഡ്രൈവിങ് സ്കൂളുകൾക്ക് ചില മാമൂലുകളുണ്ട്. ഇത് അധികാരികൾക്കും അറിയാം.
ക്ലാസ് റൂം, സ്വന്തമായ പരിശീലന സ്ഥലം, ഓഫീസ്, അംഗീകൃത യോഗ്യതയുള്ള ഇൻസ്ട്രക്റ്റർ ഇതെല്ലാം കടലാസിൽ ഉണ്ട്. യോഗ്യയുള്ളവർ ഉണ്ടാവണം എന്നത് നിബന്ധന മാത്രമാണ്. പഠിച്ച് ലൈസൻസുമായി ഇറങ്ങുന്നവർ വണ്ടി ഓടിക്കാൻ വീണ്ടും പരിശീലിക്കും. ചിലർ മറ്റുള്ളവരുടെ റിസ്കിൽ ധൈര്യം കാണിച്ച് ഓടിച്ച് പഠിക്കും. ഇക്കാര്യത്തിൽ ഒന്നും മോട്ടോർ വാഹന വകുപ്പ് കൃത്യവും ശാസ്ത്രീയവുമായ മാർഗ്ഗ രേഖ പിന്തുടരുകയോ ആസൂത്രണം ചെയ്യുകയോ ചെയ്യുന്നതിൽ ശുഷ്കാന്തി കാണിക്കാത്ത സാഹചര്യമായിരുന്നു.
പുതിയ നിബന്ധ പ്രകാരം നിലവില്‍ പഠിപ്പിക്കുന്നവര്‍ക്കും കോഴ്സിൽ ചേരാം. മോട്ടോര്‍വാഹന വകുപ്പിനു കീഴില്‍ എടപ്പാളിലുള്ള ഐ.ഡി.ടി.ആറി(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച്)ലാണ് കോഴ്‌സ് നടത്തുക.


