കേന്ദ്ര അനുമതി കിട്ടിയാല്‍ സര്‍ക്കാരിൻ്റെ അംഗീകാരം കിട്ടിയാല്‍ കെ റെയിലും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഒരു സംശയവും വേണ്ട എന്ന് എം.വി. ഗോവിന്ദന്‍ പ്രസംഗത്തില്‍ ആവർത്തിച്ചു. 50 വര്‍ഷത്തിന്റെ വളര്‍ച്ചയാണ് കെ റെയിലിലൂടെ ലക്ഷ്യമിട്ടത്. അതിനെയാണ് പ്രതിപക്ഷം പാരവെച്ചതെന്നും ഓർമ്മപ്പെടുത്തി.
കേരളത്തിൻ്റെ വേഗത കൂടും
’39 ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക്, 39 ട്രെയിന്‍ കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക്. ഒരു ട്രെയിനും ടിക്കറ്റൊന്നും ബുക്ക് ചോയ്യേണ്ടകാര്യമില്ല. നേരെ കയറി കണ്ണൂരില്‍ നില്‍ക്കുക, ഇപ്പൊ ട്രെയിന്‍ വന്നോ, ആഹ് ഇപ്പൊ ട്രെയിന്‍ പോയി, ഇനി എത്ര വേണം, 20 മിനിറ്റ് കഴിഞ്ഞാല്‍ രണ്ടാമത്തെ ട്രെയിന്‍ വരും. അപ്പോള്‍ തന്നെ ടിക്കറ്റ് എടുക്കാം, അപ്പോള്‍ തന്നെ കയറാം’, എം.വി. ഗോവിന്ദന്‍ പറഞ്ഞു.
‘കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരം കൈകാര്യം ചെയ്യാന്‍ എത്ര മണിക്കൂര്‍ വേണം എന്നറിയുമോ നിങ്ങള്‍ക്ക്? മൂന്ന് മണിക്കൂര്‍, 54 മിനിറ്റ്. പണ്ടൊക്കെ കൊച്ചിക്ക് പോവുക എന്നത് പറഞ്ഞാല്‍ വലിയ പണിയാണ്. കണ്ണൂരില്‍നിന്ന് ഒന്നരമണിക്കൂര്‍ ഉണ്ടായാല്‍ കൊച്ചിയിലെത്തി. ഇവിടെനിന്ന് ചായയും കുടിച്ച് പോകാം, അവിടെനിന്ന് ഭക്ഷണം കഴിച്ച് ഇങ്ങോട്ട് വരാം. വൈകുന്നേരും വീട്ടില്‍വന്നിട്ട് ഭക്ഷണം കഴിക്കാം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ റെയിലിനുവേണ്ടിയുള്ള ശ്രമങ്ങളെ യു.ഡി.എഫും ബി.ജെ.പിയും ഒത്തുചേർന്ന് തകർക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടേണ്ട കാര്യമില്ല. പദ്ധതി പൊളിക്കാനാണു യു.ഡി.എഫും ബി.ജെ.പിയും ശ്രമിച്ചതെന്നും അതിനെ ശക്തമായി എതിർത്തുകൊണ്ടാണു പദ്ധതി നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പരിയാരം ലോക്കൽ കമ്മിറ്റി എൽ.ഡി.എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


