ഉത്തരകാശിയിലെ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നുവീണ് 11 ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കരികില്‍ ബുധനാഴ്ച രാത്രി തന്നെ എത്തിച്ചേരാൻ കഴിയുമെന്ന് പ്രതീക്ഷ. പഴഞ്ചൻ നിർമ്മാണ മാർഗ്ഗങ്ങൾ സ്വീകരിച്ചതായി പരാതി ഉയന്നതോടെ പ്രതിരോധത്തിലായ അധികാരികൾ ഒടുവിൽ മുൾമുനയിലായി. തൊഴിലാളികളുടെ ജീവൻ രാഷ്ട്രീയ പ്രശ്നമായും മാറും എന്ന ഘട്ടത്തിലെത്തി. വീഴ്ച ആരുടേത് എന്നത് മറന്ന് തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള പ്രാർത്ഥനിയിലാണ് രാജ്യം.
ഇന്ന് ബുധനാഴ്ച രാത്രി 11.30 യോടെ തൊഴിലാളികൾക്ക് അടുത്ത് എത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ നിര്‍ണായകഘട്ടത്തിലേക്കെത്തിയതായി ഉത്തരാഖണ്ഡ് ടൂറിസം വകുപ്പിലേക്ക് നിയോഗിക്കപ്പെട്ട പ്രത്യേക ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ ഖുല്‍ബെ വ്യക്തമാക്കി.
രക്ഷാദൗത്യസംഘത്തിലെ ദേശീയ ദുരന്ത നിവാരണ സേനാ അംഗങ്ങള്‍ ഓക്‌സിജന്‍ മാസ്‌കുകള്‍ ധരിച്ച് കുഴലുകളിലൂടെ തുരങ്കത്തിലേക്ക് നീങ്ങിയെന്നതാണ് പ്രതീക്ഷയുയര്‍ത്തുന്ന ഏറ്റവും പുതിയ വിവരം. തുരങ്കത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍ക്കപ്പുറം കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആറ് മീറ്റര്‍ ഇപ്പുറം എന്‍ഡിആര്‍എഫ് അംഗങ്ങള്‍ എത്തിച്ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ദിവസങ്ങളോളം സൂര്യവെളിച്ചമേല്‍ക്കാതേയും സാധാരണഭക്ഷണമോ പുറംലോകത്തെ വായുവോ അനുഭവിക്കാനാകാതെ നിസ്സഹായതിയിലായിരുന്നു തൊഴിലാളികൾ.
ദേശീയപാതാ വിഭാഗം പ്രതിക്കൂട്ടിലായി, എല്ലാ തുരങ്കങ്ങളിലും പരിശോധന തുടങ്ങി
രാജ്യത്ത് നിര്‍മാണത്തിലിരിക്കുന്ന എല്ലാ തുരങ്കങ്ങളിലും സുരക്ഷാ പരിശോധന നടത്താന്‍ തീരുമാനിച്ച് ദേശീയപാതാ അതോറിറ്റി (എന്‍.എച്ച്.എ.ഐ). ഉത്തരകാശിയിലെ സില്‍കാരയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തിനകത്ത് തൊഴിലാളികള്‍ കുടുങ്ങിപ്പോയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കരാറുകാരുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് ആധുനിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തി എന്ന ആരോപണത്തിന് ഇടയിലാണ് പരിശോധനാ നിർദ്ദേശം.
രാജ്യത്തുടനീളം 29 തുരങ്കങ്ങളാണ് നിര്‍മാണത്തിലിരിക്കുന്നത്. നിര്‍മാണത്തിലിരിക്കുന്ന 29 തുരങ്കങ്ങളില്‍ 12 എണ്ണം ഹിമാചല്‍പ്രദേശിലാണ്. ആറെണ്ണം ജമ്മു കശ്മീരിലും രണ്ടെണ്ണം വീതം മഹാരാഷ്ട്രയിലും ഒഡിഷയിലും രാജസ്ഥാനിലും സ്ഥിതി ചെയ്യുന്നു. മധ്യപ്രദേശ്, കര്‍ണ്ണാടക, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഓരോ തുരങ്കം വീതമാണുള്ളത്.
തുരങ്ക നിർമ്മാണത്തിന് ആധുനിക മാനദണ്ഡങ്ങളും സാങ്കേതിക സൌകര്യങ്ങളുമുണ്ട്. ഇവ പാലിക്കാതെ കരാറുകാർ തൊഴിലാളികളുടെ ജീവൻ പരിഗണിക്കാതെ പഴഞ്ചൻ മാർഗ്ഗങ്ങൾ സ്വീകരിച്ചു എന്ന വിമർശനം ഉയർന്നിരുന്നു. പതിനൊന്ന് ദിവസമായിട്ടും 41 തൊഴിലാളികളെ രക്ഷിക്കാനായില്ല.
എന്‍.എച്ച്.എ.ഐക്ക് കീഴിലുള്ള നിര്‍മാണത്തിലിരിക്കുന്ന തുരങ്കങ്ങളുടെ ഡിസൈന്‍, ഡ്രോയിങ്, സുരക്ഷയുടെ വിവിധ വശങ്ങള്‍ എന്നീ കാര്യങ്ങള്‍ കെ.ആര്‍.സി.എല്‍. പുനഃപരിശോധിക്കും.