ഓഫീസിലെ ‘നെഗറ്റീവ് എനര്‍ജി’ മാറ്റാന്‍ പ്രാര്‍ത്ഥന നടത്തിയ തൃശ്ശൂര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ശിശുസംരക്ഷണ ഓഫീസര്‍ കെ. ബിന്ദുവിനെയാണ് സസ്‌പെൻഡ് ചെയ്തത്.
ജില്ലാ കളക്ടറുടെ കാര്യാലയം ഉള്‍പ്പെടുന്ന ബ്ലോക്കിലാണ് പ്രാര്‍ത്ഥന നടത്തിയത്. സെപ്റ്റംബര്‍ 29-നാണ് നെഗറ്റീവ് എനര്‍ജി മാറ്റാന്‍ ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയത്. മറ്റ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് സബ് കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി.
ഓഫീസ് സമയത്തല്ല പ്രാര്‍ത്ഥന നടത്തിയതെന്നും ആരെയും പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥ നിലപാടെടുത്തത്.
സെപ്തംബര്‍ 29 നാണ് ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ പ്രാർഥന നടത്തിയത്. വൈകീട്ട് 4.30-ഓടെയാണ് പ്രാർഥനയിൽ പങ്കെടുക്കണമെന്ന് ഓഫീസർ ആവശ്യപ്പെട്ടത്. ഇതേ ഓഫീസിലുള്ള ചൈൽഡ്‌ലൈൻ പ്രവർത്തകർക്കും പ്രാർഥനയിൽ പങ്കെടുക്കേണ്ടിവന്നു. ജീവനക്കാരിൽ ഒരാൾ തന്നെയാണ് ളോഹയും ബൈബിളുമായെത്തി പ്രാർഥനക്ക് നേതൃത്വം നൽകിയത്.
ഓഫീസിലുണ്ടായിരുന്ന വൈദിക വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥന നടന്നത്. അഞ്ച് മിനിട്ടുകൊണ്ട് പ്രാര്‍ത്ഥന അവസാനിച്ചെങ്കിലും ഓഫീസില്‍ നിന്ന് കരാര്‍ ജീവനക്കാര്‍ വിട്ടു പോകാന്‍ തുടങ്ങിയതോടെയാണ് പ്രാര്‍ത്ഥന ഫലിക്കുകയാണോ എന്ന് കളിയാക്കല്‍ വന്ന് തുടങ്ങിയത്. ഇതോടെ ആ ഓഫീസിലെ ഏഴുപേര്‍ മാത്രം അറിഞ്ഞ രഹസ്യ പ്രാര്‍ത്ഥനയുടെ വിവരം പുറത്താവുകയായിരുന്നു. മാനസിക സംഘര്‍ഷം മാറാന്‍ പ്രാര്‍ത്ഥന നല്ലതാണെന്ന് സഹപ്രവര്‍ത്തകനായ വൈദിക വിദ്യാര്‍ത്ഥി പറഞ്ഞപ്പോള്‍ സമ്മതിച്ചതാണെന്നായിരുന്നു ശിശു സംരക്ഷണ ഓഫീസറുടെ പ്രതികരണം.
ഓഫീസർ ഒഴികെയുള്ള ജീവനക്കാരെല്ലാം കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിനാൽ നിർദേശം ധിക്കരിക്കാൻ പലർക്കും ധൈര്യം വന്നില്ല. ഓഫീസിൽ നെഗറ്റീവ് എനർജിയുണ്ടെന്ന പരാതി ഓഫീസർ പതിവായി പറയാറുണ്ടായിരുന്നു. അതാണ് പല പ്രശ്‌നങ്ങൾക്കും കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാർഥന നടത്തിയത്. ജീവനക്കാരിൽ ഒരാളുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്.


