റഷ്യയിലെ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടതായി ബി.ബി.സി വാര്‍ത്ത .
റഷ്യയിൽ ഏതു വിധേനയോ ഉണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിന്‍ കൊല്ലപ്പെട്ടതെന്നാണ് സൂചനകള്‍.

സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിനും മോസ്‌കോയ്ക്കും ഇടയിലായാണ് അപകടം നടന്നതെന്ന് റഷ്യ വ്യക്തമാക്കി. പ്രിഗോഷിനൊപ്പമുണ്ടായിരുന്ന ഒന്‍പത് സഹയാത്രികരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് പുതിന്റെ വിശ്വസ്തനും വ്യവസായിയുമായ യെവ്ഗനി പ്രിഗോഷിന്‍ 2014-ല്‍ രൂപവത്കരിച്ച സ്വകാര്യ സൈനിക സംഘമാണ് പി.എം.സി. വാഗ്നര്‍ അഥവാ വാഗ്നര്‍ പട്ടാളം. വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളമാണ് ഇവര്‍. 250 പേരുമായി തുടങ്ങിയ സംഘം എട്ടുവര്‍ഷം കൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള വലിയ സംഘമായി മാറി.
പിന്നീട് പുതിനെതിരേ വാഗ്നര്‍ ഗ്രൂപ്പ് തിരിഞ്ഞത് ലോകത്ത് കൗതുകമായി. മേധാവി യെവെഗ്‌നി പ്രിഗോഷിന്‍ സായുധകലാപത്തിന് ആഹ്വാനംചെയ്തുകൊണ്ട് വിമതമേധാവിയായി വാർത്തകൾ ഉണ്ടായി. റഷ്യയ്ക്കും പുതിനും എതിരെ സൈനിക പരേഡ് നടത്തുകയും ചെയ്തു.
ക്രെംലിന്‍ ഭരണകൂടത്തിന്റെ രഹസ്യഅജന്‍ഡകള്‍ ലോകമെമ്പാടും നടപ്പാക്കുകയായിരുന്നു ഈ കൂലിപ്പട ചെയ്തത്. സിറിയയില്‍ ബാഷര്‍ അല്‍ അസദിന്റെ ഭരണത്തിന് നല്‍കിയ പിന്തുണമുതല്‍ മാലിയിലെ ഫ്രഞ്ച് സ്വാധീനത്തെ ചെറുക്കുന്നതില്‍വരെ വാഗ്‌നര്‍സേനയ്ക്ക് സ്വാധീനമുണ്ടായിരുന്നു. വാഗ്‌നറുമായി യാതൊരുബന്ധവുമില്ലെന്ന് പ്രിഗോഷിന്‍ വര്‍ഷങ്ങളോളം ആവര്‍ത്തിച്ചു. അത്തരം ആരോപണമുന്നയിക്കുന്നവരെ നിയമപരമായി നേരിടുകയുംചെയ്തു. എന്നാല്‍, 2022 സെപ്റ്റംബറിലാണ് താനാണ് വാഗ്‌നര്‍ സ്ഥാപിച്ചതെന്ന് തുറന്നുസമ്മതിക്കുന്നത്


