സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 24 വയസ്സുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനാണ് നിപ സ്ഥിരീകരിച്ചത്. ഇതോടൊപ്പം രോഗ ലക്ഷണങ്ങൾ കണ്ട ഒരു ആരോഗ്യപ്രവര്‍ത്തകന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. സമ്പർക്ക പട്ടിക 789 ആയും ഉയർന്നിട്ടുണ്ട്.
20 പേർ ചികിത്സയിലുണ്ട്. 13 പേർ ഐസലേഷനിൽ നിരീക്ഷണത്തിലാണ്. മൂന്നു പേർ വീടുകളിലും നാല് പേർ മെഡിക്കൽ കോളിജിലും നിരീക്ഷണത്തിലാണ്. സംസ്ഥാന അതിർത്തികളിൽ ശരീര താപനില പരിശോധന തുടങ്ങിയിട്ടുണ്ട്.
ഇതുവരെ അഞ്ചു പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
മരിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ ഇതോടെ സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോടിനു പുറമേ, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളെ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു.
അതിനിടെ മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിയ രോഗലക്ഷണമുള്ള ഒരാളുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇവര്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള ആളല്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും ഇതേ പോലെ നിപ്പ ലക്ഷണങ്ങക്ഷൾ സംശയിച്ച കേസ് ഉണ്ടായി. പൊതുവെ ആശങ്കയും കരുതലും വർധിച്ച സാഹചര്യത്തിലാണ് ഇവ എന്നാണ് ആശ്വസിക്കുന്നത്.


