പെൺകുട്ടികളെ പീഡിപ്പിച്ച് കൊന്ന് തിന്ന ഉത്തർ പ്രദേശിലെ നിഥാരി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി സുരീന്ദ്ര കോലിയെ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. വിചാരണകോടതി വധശിക്ഷ വിധിച്ച 12 കേസുകളിലാണ് സുരേന്ദ്ര കോലിയെ വെറുതെവിട്ടത്.
കേസിലെ മറ്റൊരുപ്രതിയും മുഖ്യപ്രതിയുടെ സഹായിയുമായ മൊനീന്ദര്‍ സിങ് പാന്ഥറിനെ രണ്ടുകേസുകളിലും ഹൈക്കോടതി കുറ്റവിമുക്തനാക്കി. Justice Ashwani Kumar Mishra and Justice Syed Aftab Husain Rizvi എന്നിവരാണ് വിധി പ്രസ്താവിച്ചത്. വിശദമായ വിധി ഇനിയും പുറത്ത് വരാനിരിക്കയാണ്.
മുഖ്യപ്രതിയുടെ വീട്ടിലെ സഹായിയായ മൊനീന്ദര്‍ സിങ്ങിനും ഈ കേസുകളിൽ വിചാരണ കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു.
രാജ്യത്തെ ഞെട്ടിച്ച ക്രിമിനൽ കൊലപാതക പരമ്പര
2005 മുതല്‍ 2006 വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണ് നിഥാരി കൂട്ടക്കൊല. 2006 ഡിസംബറില്‍ നിഥാരിയിലെ അഴുക്കുചാലില്‍നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതോടെയാണ് രാജ്യം ഞെട്ടിയ കൂട്ടക്കൊല പുറംലോകമറിഞ്ഞത്. 17-ഓളം കുട്ടികളുടെ അസ്ഥികൂടമാണ് ഇവിടെനിന്ന് കണ്ടെടുത്തത്.
കുട്ടികളെ മിഠായിയും ചോക്ലേറ്റും നല്‍കി വീട്ടിലേക്ക് കൊണ്ടുവന്ന സുരേന്ദ്ര കോലി ഇവരെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. മാത്രമല്ല, കുട്ടികളുടെ മൃതദേഹങ്ങളോടും ഇയാള്‍ ലൈംഗികാതിക്രമം നടത്തിയതായും മൃതദേഹാവശിഷ്ടങ്ങള്‍ ഭക്ഷിച്ചതായും പോലീസ് പറഞ്ഞിരുന്നു. കൃത്യം നടത്തിയ ശേഷം മൃതദേഹാവശിഷ്ടങ്ങളും അസ്ഥികളും വീടിന് പിറകിലെ കുഴിയിലാണ് പ്രതികള്‍ ഉപേക്ഷിച്ചിരുന്നത്. കോലിയുടെ തൊഴിലുടമയായ മൊനീന്ദര്‍ സിങ് പാന്ഥര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഇയാളും കേസില്‍ പിടിയിലായി.
കൊലക്കയറിന് ചുവട്ടിലെത്തിയ പ്രതികൾ
നിഥാരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കൊലപാതകം, ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. കൂട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് വിചാരണകോടതി വധശിക്ഷയും വിധിച്ചിരുന്നു. 2014 സെപ്റ്റംബര്‍ എട്ടിന് സുരേന്ദ്ര കോലിയുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങിയെങ്കിലും സുപ്രീംകോടതി ഇത് റദ്ദാക്കി. വധശിക്ഷ നടപ്പാക്കുന്നതിന്റെ ഒന്നരമണിക്കൂര്‍ മുന്‍പാണ് ഇത് റദ്ദാക്കി സുപ്രീംകോടതി ഉത്തരവിട്ടത്. 2014 സെപ്റ്റംബര്‍ എട്ടിന് പുലര്‍ച്ചെ നടന്ന വിധിപ്രസ്താവം അന്ന് ഏറെ ശ്രദ്ധനേടിയിരുന്നു. ജസ്റ്റിസുമാരായ എച്ച്.ആര്‍.ദത്തു, എ.ആര്‍.ദാവെ എന്നിവരാണ് വധശിക്ഷ റദ്ദാക്കി ഉത്തരവിട്ടത്.
രാജ്യത്തെ സി ബി ഐ ഉൾപ്പെടെ അന്വേഷണ ഏജൻസികളെ നാണക്കേടിലും അമ്പരപ്പിലുമാക്കിയ വിധിയാണ് ഉണ്ടായിരിക്കുന്നത്.


