ഇത്തവണ ഓണം ബമ്പർ ടിക്കറ്റ് വിൽപന സർവകാല റെക്കോർഡുകൾ മറികടന്നു. കഴിഞ്ഞ വർഷം 67.5 ലക്ഷം ലോട്ടറികൾ അച്ചടിച്ചതിൽ ആകെ വിറ്റത് 66.5ലക്ഷം ലോട്ടറികളാണ്. ഇത്തവണ 80 ലക്ഷം ലോട്ടറിയാണ് നാലു ഘട്ടങ്ങളിലായി ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതിൽ ഇതുവരെ 71 ലക്ഷത്തോളം ലോട്ടറി വിറ്റു.
ടിക്കറ്റ് ഒപ്പിട്ട് സൂക്ഷിക്കുക
ടിക്കറ്റ് വാങ്ങിയാലുടൻ ടിക്കറ്റിന്റെ മറുവശത്ത് സ്വന്തം പേരും ഒപ്പും മേൽവിലാസവും രേഖപ്പെടുത്തണം. 25 കോടിയാണ് ആദ്യ ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. ഏജന്റ് കമ്മീഷനും നികുതിയും മറ്റ് കിഴിക്കലുകള്ക്കും ശേഷം ഏകദേശം 12.88 കോടി രൂപയാണ് ലഭിക്കുക. ഇത് കൂടാതെ 5.34 ലക്ഷം പേർക്ക് വിവിധ സമ്മാനങ്ങൾ ലഭിക്കും.
ഒന്ന് മുതൽ മൂന്ന് വരെയുള്ള സമ്മാനങ്ങൾ വിൽക്കപ്പെട്ട ടിക്കറ്റുകളിൽ ഉറപ്പാക്കി നറുക്കെടുപ്പ് നടത്തും. ബാക്കി സമ്മാനങ്ങളുടെ എണ്ണം വിൽക്കപ്പെടുന്ന ടിക്കറ്റുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ ബാക്കി 9 പരമ്പരകളിലുള്ള അതേ നമ്പർ ടിക്കറ്റുകൾക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.
സമ്മാന തുകയ്ക്ക് അനുസരിച്ച് വാങ്ങാവുന്ന സ്ഥലം വ്യത്യാസപ്പെടും
സമ്മാനാർഹർ നറുക്കെടുപ്പ് തിയതി മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റുകൾ നേരിട്ടോ ദേശോത്കൃത /ഷെഡ്യൂൾഡ്/ കേരള ബാങ്ക് വഴിയോ ആവശ്യമായ രേഖകൾ സഹിതം ഭാഗ്യക്കുറി ഓഫിസിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപറ്റണം.
ലോട്ടറിയിൽ നിന്നുള്ള 5,000 രൂപ വരെ സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലാണ് നിങ്ങൾ അടിച്ച സമ്മാനത്തുകയെങ്കിൽ ലോട്ടറി ഓഫ്സുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി മാറ്റിയെടുക്കണം. 5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്.
1 മുതൽ 4 വരെ സമ്മാനാർഹമായ ടിക്കറ്റുകൾ, സമാശ്വാസ സമ്മാനാർഹമായ ടിക്കറ്റുകൾ എന്നിവയുടെ സമ്മാനത്തുകയിൽ നിന്ന് 10 ശതമാനം കിഴിവ് ചെയ്ത് പ്രസ്തുത ടിക്കറ്റുകൾ വിറ്റ ഏജൻ്റിന് സമ്മാനമായി നൽകും. 5 മുതൽ 8 വരെ സമ്മാനാർഹമായ ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ പത്ത് ശതമാനം വീതം പ്രസ്തുത ടിക്കറ്റ് വിറ്റ ഏജന്റിന് സമ്മാനമായി സർക്കാർ ഫണ്ടിൽ നിന്ന് നൽകും.
20 പേർക്ക് ഒരു കോടി
രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ ആകർഷകമാക്കിയാണ് ഇത്തവണത്തെ ഓണം ബമ്പർ എത്തുന്നത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ ഈ വർഷം 20 പേർക്കാണ് ലഭിക്കുന്നത്. കഴിഞ്ഞതവണ അഞ്ചു കോടി രൂപയായിരുന്നു രണ്ടാം സമ്മാനം. ഇത് ഒരാൾക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കാണ് ഇക്കുറി നൽകുക.
5 ലക്ഷം പത്തു പേർക്ക്, 2 ലക്ഷം പത്തു പേർക്ക്
നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്, അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേർക്ക് എന്നിവയ്ക്ക് പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാഗ്യവാന്മാരെ കാത്തിരിക്കുന്നുണ്ട്. ഏജന്റുമാർക്കും ഇത്തവണത്തെ ഓണം ബമ്പർ വിൽപനയിലെ വരുമാനത്തിൽ മാറ്റമുണ്ട്.
തിരുവോണം ബമ്പർ ഏജന്റിന് ഒന്നാം സ്ലാബിൽ 96രൂപ+1രൂപ ഇൻസെന്റീവും രണ്ടാം സ്ലാബിൽ 100 രൂപ +1 രൂപ ഇൻസെന്റീവുമാണ് ഈ ഓണം ബമ്പർ വിൽപ്പനയിലൂടെ ലഭിക്കുക.
ഓരോ ദിവസവും ഒരു കോടി രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. പ്രതിദിന വിറ്റുവരവ് 40 കോടി രൂപ. ഓരോ വര്‍ഷവും 13 തരം ലോട്ടറികള്‍ അവതരിപ്പിക്കുന്നുണ്ട്. ഏഴ് പ്രതിദിന നറുക്കെടുപ്പുകളും ആറ് ബമ്പര്‍ ലോട്ടറികളും. ഇതില്‍ ഏറ്റവും വലുത് 500 രൂപ വിലയും 25 കോടി രൂപ സമ്മാനതുകയുമുള്ള ഓണം ബമ്പറാണ്.
ഓരോ വര്‍ഷവും ലോട്ടറിടിക്കറ്റ് വഴി സമ്മാനമായി 7,000 കോടി രൂപ നല്‍കുന്നുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഒരു ലക്ഷത്തോളം പേരാണ് ലോട്ടറിയിലൂടെ ഉപജീവനം നയിക്കുന്നത്. കാരുണ്യ പോലുള്ള ചികിത്സാ പദ്ധതികള്‍ക്കായാണ് ലോട്ടറിയില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.


