മുൻ മന്ത്രി എ.സി മൊയ്തീനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. ലെെഫ് മിഷൻ ഇടപാടിൽ രണ്ട് കോടി രൂപ എ.സി മൊയതീന് ലഭിച്ചത് കരുവന്നൂർ ഇടപാടിൽ എത്തിയതായി അദ്ദേഹം ആരോപിച്ചു. സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കൾക്ക് അറിയാവന്ന കാര്യമാണിതെന്നും അനിൽ പറഞ്ഞു.
തോമസ് ഐസക്കും ജോൺ ബ്രിട്ടാസും പറഞ്ഞ കാശ്
തോമസ് ഐസക്കും ജോൺ ബ്രിട്ടാസും ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് നാല് കോടി രൂപ ഖാലിദ് എന്ന ഒരാൾക്ക് കൈമാറിയതായി പറയുന്നുണ്ട്. ഇതിൽ ഒരു കോടി രൂപ വീതം സ്വപ്ന സുരേഷിന്റെയും ശിവശങ്കറിന്റെയും ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചു. അതിൽ ബാക്കിയുള്ള രണ്ട് കോടി രൂപ എ.സി മൊയ്തീനാണ് ലഭിച്ചത്. പൊലീസ് ഇടപെടൽ നടത്തി ഇതിലെ വിഹിതം കരുവന്നൂരിൽ നിന്നും വീണ്ടെടുത്ത ഗുണ്ടാ ബന്ധവും അനിൽ ആരോപിക്കുന്നു.
എ സി മൊയ്തീൻ്റെ വിഹിതം എത്തിയത് കരുവന്നൂരിൽ
ലഭിച്ച രണ്ട് കോടി രൂപ സതീഷ് മുഖാന്തരം അദ്ദേഹം കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചു. പിന്നീട്, ഈ സംഖ്യ നഷ്ടപ്പെടുമെന്ന് മനസ്സിലായ സാഹചര്യത്തിലാണ് ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി ഫെയ്മസ് വർഗീസ് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയത്. ഡി.വൈ.എസ്.പി ഇത്തരത്തിൽ ഇടപെട്ടത് പണം എ.സി മൊയ്തീന്റെ കൂടെയാണെന്നതാണ്. അനിൽ അക്കര പറഞ്ഞു.
രണ്ട് കോടി രൂപ ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീന് ലഭിച്ചതായി താൻ പറഞ്ഞിരുന്നു. അന്ന് അദ്ദേഹം തനിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് പറഞ്ഞു. കരുവന്നൂർ ബാങ്ക് വിഷയത്തിൽ അന്വേഷണം വന്ന സമയത്ത് ഇത് ലളിതമാക്കി. അദ്ദേഹം തനിക്കെതിരായ ഒരു കോടി രൂപയുടെ കേസ് പത്ത് ലക്ഷമായി കുറച്ചു. അതിന് അദ്ദേഹം കണ്ടെത്തിയ ന്യായീകരണം തനിക്ക് സമ്പാദ്യമില്ല എന്നതാണ്.
കൊലപാതകം വധശ്രമം ഗുണ്ടായിസം ആരോപണങ്ങളും
കരുവന്നൂർ കേസിന്റെ തുടക്കം എവിടെ നിന്നാണ്. ആദ്യത്തെ പരാതിക്കാരൻ അപകടത്തിൽ മരിച്ചു. രണ്ടാമതായി കേസിൽ ഇടപെട്ട ബേബി ജോണിനെതിരെ രണ്ട് വധശ്രമങ്ങളുണ്ടായി. ഈ കേസുമായി ബന്ധപ്പെട്ട ആളുകളെ ഉന്മൂലനം ചെയ്യാനുള്ള നടപടികളിലേക്ക് പോലും ഇവർ പോകുന്നു, അനിൽ അക്കര പറഞ്ഞു.
തോമസ് ഐസക്കും ജോൺ ബ്രിട്ടാസും ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് നാല് കോടി രൂപ ഖാലിദ് എന്ന ഒരാൾക്ക് കൈമാറിയതായി പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണ്. ഖാലിദിന് ഈ വിഷയത്തിൽ നാല് കോടി രൂപ ലഭിച്ചുവെന്ന് ഇവർക്ക് എങ്ങിനെയാണ് മനസ്സിലായതെന്നും അനിൽ അക്കര ചോദിച്ചു.