മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി തെരുവിൽ നടത്തിയ സംഭവം പുറം ലോകത്ത് എത്തിച്ച മൊബൈൽ ഫോൺ ഉടമയെ അറസ്റ്റു ചെയ്തു. ഫോൺ പിടിച്ചെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. ഇതിനു പിന്നാലെ അന്വേഷണം സി.ബി.ഐയുടെ കൈകളിലേക്ക് എത്തിച്ചതായും എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്ത് വൻ തോതിൽ പ്രതിഷേധങ്ങൾക്കിടയാക്കിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി.ബി.ഐ. അന്വേഷണത്തിന് ശുപാർശ ചെയ്തത്.
മൂന്നു മാസമായി തുടരുന്ന മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറത്തുവെച്ച് നടത്താനും നീക്കം തുടങ്ങി.
സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. ഫോൺ ഉടമയെ അറസ്റ്റ് ചെയ്തതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
മണിപ്പൂരിൽ ഇരുവിഭാഗങ്ങളും തമ്മിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനുപിന്നാലെ മേയ് നാലിന് ചിത്രീകരിച്ച വീഡിയോ ആണ് ക്രൂര കൃത്യത്തിൻ്റെ വിവരം പുറത്ത് എത്തിച്ചത്.
വീഡിയോ പുറത്തുവന്നതോടെ രാജ്യത്ത് വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നു. സംഭവത്തിൽ നടപടി എടുക്കേണ്ടി വന്ന സാഹചര്യം ഉണ്ടായി. പ്രതിപക്ഷ പാർട്ടികളും മണിപ്പൂരിലെ സംഘർഷത്തിന് അയവുവരുത്താൻ വേണ്ടി കേന്ദ്ര സർക്കാരിനോട് നിരന്തരം ആവശ്യപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
മണിപ്പൂരിൽ സാഹചര്യം രൂക്ഷമായതോടെ സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവയ്ക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നിരന്തരമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാജിവെക്കാൻ എന്ന വ്യാജേന നാടകം നടത്തി ബിരേൻ സിങ് അധികാരത്തിൽ തുടരുകയായിരുന്നു. ഇപ്പോൾ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാലല്ലാതെ സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിലാണ് ബിരേൻ സിങ്.


