സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് തകര്‍ന്നടിഞ്ഞ ടൈറ്റന്‍ ജലപേടകത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം യാത്രികരുടെ ശരീരാവശിഷ്ടങ്ങളും ഉള്‍പ്പെടുന്നുണ്ടെന്ന് യു.എസ്. കോസ്റ്റ് ഗാര്‍ഡ്.
പേടകത്തിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പുറപ്പെട്ട ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സ് കമ്പനിയുടെ ടൈറ്റന്‍ എന്ന ജലപേടകം തകര്‍ന്ന് അഞ്ച് യാത്രക്കാരാണ് മരിച്ചത്. ഇനി രാസ പരിശോധനകൾക്ക് ശേഷമേ ഇവ ആരുടേത് എന്ന് പറയാൻ കഴിയുകയുള്ളൂ.
ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവുമായ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്താന്‍ വ്യവസായഭീമന്‍ ഷഹ്‌സാദാ ദാവൂദും 19 കാരനായ മകന്‍ സുലെമാനും, ഫ്രഞ്ച് സമുദ്ര പര്യവേഷകന്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് എന്നിവരായിരുന്നു ടൈറ്റന്‍ പേടകത്തിലുണ്ടായിരുന്നത്.
സ്റ്റോക്ടണ്‍ റഷാണ് പേടകം നിയന്ത്രിച്ചിരുന്നത്. സമുദ്രത്തിന്റെ അടിത്തട്ടിലെ അതിശക്തമായ മര്‍ദത്തെ തുടര്‍ന്ന് ടൈറ്റന്‍ ഞെരിഞ്ഞമര്‍ന്നാണ് ( ഇംപ്ലോഷന്‍ ) കരുതപ്പെടുന്നത്.
മൃതദേഹാവശിഷ്ടങ്ങള്‍ എന്ന് കരുതുന്നവ, യു.എസ്. മെഡിക്കല്‍ സംഘം പരിശോധിക്കുമെന്നും യു.എസ്. കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്. ടൈറ്റന്റെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ ബുധനാഴ്ച കാനഡയില്‍ എത്തിച്ചിരുന്നു. ഇത് കൂടുതല്‍ പരിശോധനകള്‍ക്കായി യു.എസ്. കോസ്റ്റ് ഗാര്‍ഡ് ശേഖരിക്കുമെന്നാണ് വിവരം.


