പോക്സോ കേസിൽ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ച സർക്കാർ അഭിഭാഷകനെ പുറത്താക്കി. നെയ്യാറ്റിൻകര പോക്സോ കോടതി അഭിഭാഷകൻ അജിത് തങ്കയ്യനെയാണ് പിരിച്ചുവിട്ടത്. ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു.
പരാതി പ്രകാരം അജിത്തിനെ പിരിച്ച് വിടാൻ വിജിലൻസ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാം സർക്കാരിന് ശുപാർശ നൽകിയിരുന്നു. ശുപാർശ നൽകി മൂന്ന് മാസം കഴിഞ്ഞിട്ടാണ് തീരുമാനം നടപ്പിലാക്കുന്നത്. അജിത് തങ്കയ്യനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന ശുപാർശ നൽകിയെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ആഭ്യന്തരവകുപ്പാണ് പിരിച്ചു വിടൽ സംബന്ധിച്ച് പുറത്താക്കി ഉത്തരവിറക്കിയത്.
കാശ് നൽകി ഒതുക്കാൻ സർക്കാർ വക്കീലിൻ്റെ വക്കാലത്ത്
കോടതിയിൽ മൂന്ന് പ്രാവശ്യം മൊഴി നൽകാൻ വന്നിട്ടും പ്രോസിക്യൂട്ടർ കോടതിയിൽ കയറ്റിയില്ലെന്നായിരുന്നു അതിജീവിതയുടെ പരാതി. മൂന്നാമത്തെ പ്രവാശ്യം കോടതിയിൽ എത്തിയപ്പോള്‍ മൊഴി മാറ്റിപ്പറയണമെന്നാവശ്യവുമായി ഒരു കവറിൽ പണമിട്ട് ഓഫീസിൽ വച്ച് അഭിഭാഷകൻ നൽകിയെന്നും അതിജീവിത പരാതിപ്പെട്ടിരുന്നു. പണം സ്വീകരിക്കാതെ പുറത്തിറങ്ങി അമ്മയോടും സഹായത്തിനായി എത്തിയ പൊതുപ്രവർത്തകയോടും കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് പെണ്‍കുട്ടി പരാതിയിൽ ഉന്നയിച്ചതും വിജിലൻസിന് നൽകിയ മൊഴിയും. തിരുവനന്തപുരം സപെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് പരാതിയിൽ കഴമുണ്ടെന്ന് വ്യക്തമായത്.


