പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്: മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി അറസ്റ്റിൽ

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ കെ.പി.സി.സി. ജനറൽസെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്റുമായ കെ.കെ. എബ്രഹാമിനെ ഇ.ഡി. അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എബ്രഹാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് ഇ.ഡി ഓഫിസിൽ തിരികെ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പ്രാദേശിക കോൺഗ്രസ് നേതാവും ഇടനിലക്കാരനുമായ സജീവൻ കൊല്ലപ്പള്ളിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എബ്രഹാമിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. അന്വേഷണത്തിൽ വായ്പാ തട്ടിപ്പിനെ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. തട്ടിപ്പ് വിവരം പുറത്തായതോടെ അബ്രഹാം കെപിസിസി സ്ഥാനം രാജിവെച്ചിരുന്നു.

തട്ടിപ്പിനിരയായ കർഷകൻ്റെ ആത്മഹത്യ തെളിച്ചത്

പുൽപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പത്തട്ടിപ്പിനിരയായ കര്‍ഷകന്‍ ആത്മഹത്യചെയ്തതിന് പിന്നാലെയാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തുവരുന്നത്. പുല്‍പ്പള്ളി സഹകരണ ബാങ്കിലെ തട്ടിപ്പ് നടക്കുന്ന ഘട്ടത്തില്‍ പ്രസിഡന്റായിരുന്നു അബ്രഹാം. ഇയാളുടെ ഉൾപ്പെടെ നാലുപേരുടെ പേരുകൾ ആത്മഹത്യാ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു.

മരിച്ച രാജേന്ദ്രന്റെ പേരില്‍ രണ്ട് വായ്പകളുണ്ട്. കുടിശ്ശികയടക്കം 46.58 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നായിരുന്നു ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാൽ, സ്ഥലം പണയപ്പെടുത്തി 70,000 രൂപയാണ് രാജേന്ദ്രൻ വായ്പയെടുത്തിരുന്നത്. ഒരു വായ്പ മാത്രമായിരുന്നു. രണ്ടാമത്തേത് ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ.അബ്രഹാമിന്റെ നേതൃത്വത്തില്‍ രാജേന്ദ്രന്റെ പേരില്‍ എടുത്ത് വന്‍തുക കൈപ്പറ്റിയെന്നായിരുന്നു ആരോപണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കായിരുന്നു ബാങ്കിന്റെ നിയന്ത്രണം.

പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയതത്. ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റ്ർ ചെയത് കേസിലെ പ്രധാനിയായ കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാമിന്റെ വിശ്വസ്തനാണ് സജീവന്‍. തട്ടിപ്പിന് ഒത്താശ ചെയ്ത പുല്‍പ്പള്ളി ബാങ്കിലെ മുന്‍ സെക്രട്ടറി രമാദേവിയെയും അറസ്റ്റ് ചെയ്യാന്‍ ഇ.ഡി ആലോചിക്കുന്നുണ്ട്.

ബാങ്കില്‍ ഒന്നും രണ്ടും ലക്ഷം രൂപ വായ്പ എടുത്തവരുടെ രേഖ തരപ്പെടുത്തി 25 ലക്ഷം രൂപയും അതിലധികവും വായ്പ എടുത്ത് പ്രതികള്‍ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. ആകെ എട്ടു കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് വിലയിരുത്തല്‍. ഇങ്ങനെയുള്ള കടബാധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.തട്ടിപ്പിനിരയായ മറ്റൊരു കുടുംബവും എബ്രഹാമിനെതിരെ പരാതി നൽകിയിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...