ഖനനമേഖലയിലെ പിഴ കുടിശ്ശിക അദാലത്തിൻ്റെ ഭാഗമായുള്ള തർക്കം മൂർഛിച്ചതോടെ ക്വാറി ഉടമകൾ അനിശ്ചിത കാല സമരത്തിന് ഒരുങ്ങുന്നു. 1985 മുതലുള്ള പിഴയടക്കണമെന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് ഇറക്കിയിരിക്കുന്ന ഉത്തരവ് അശാസ്ത്രീയമാണെന്നാണ് ആക്ഷേപം. അനുവദിച്ചതിലും അധികം ഖനനം നടത്തിയതായി പുതിയ മാതൃകയിലുള്ള അളവിൽ കണ്ടെത്തി. ഇതിന് തുടർച്ചയായാണ് സർക്കാർ പിഴ ഈടാക്കാൻ തുടങ്ങിയത്.
പാറമടകള്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാലത്തേക്ക് അടച്ചിടാനാണ് ക്വാറി ഉടമകളുടെ തീരുമാനം. ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് ക്വാറി ഉടമകള്‍ അറിയിച്ചു.
ക്വാറി നയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുയര്‍ത്തി ക്വാറിയുടമകള്‍ കഴിഞ്ഞ ഏപ്രിലില്‍ സമരം നടത്തിയിരുന്നു. ഇതിന് തുടർച്ചയായി പ്രശ്‌നങ്ങള്‍ പഠിക്കാനായി ആറംഗം സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
സമിതി നിർദ്ദേശങ്ങളിൽ, ക്വാറികളില്‍ കണക്കിലധികം ഖനനം നടന്നിട്ടുണ്ടെങ്കില്‍ അതിനുള്ള പിഴകുടിശ്ശിക അടക്കാനായി അദാലത്ത് സംഘടിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. ഈ അദാലത്ത് നിർദ്ദേശം പക്ഷെ പുതിയ ഉടമകൾക്ക് ബാധ്യതയായി. കൈമാറി വന്ന ക്വാറികൾ ആണെങ്കിലും പിഴ ഒന്നിച്ച് നൽകണം.
2015ന് ശേഷമുള്ള പിഴ മാത്രമേ അടയ്ക്കേണ്ടി വരികയുള്ളൂ എന്നായിരുന്നു ഉടമകളുടെ പ്രതീക്ഷ. എന്നാൽ വ്യവസായ വകുപ്പ് വ്യക്തതയില്ലാത്ത ഉത്തരവ് പുറത്തിറക്കിയെന്നാണ് ഇപ്പോൾ പരാതി. നാല്‍പ്പത് വര്‍ഷം മുമ്പു വരെയുള്ള പിഴ ഈടാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത് എന്ന് ക്വാറി ഉടമകൾ അറിയിച്ചു. പാറമട സ്ഥിതി ചെയ്തിരുന്ന ഭൂമിയുടെ നിലവിലെ ഉടമയാണ് പിഴ അടക്കേണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റാരോ നടത്തിയ ക്വാറികളുടെ പിഴ കുടിശ്ശിക പോലും ഇപ്പോഴത്തെ ഉടമ അടക്കണമെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്നാണ് വാദം