മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന്റെ അയോഗ്യത തുടരും. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണ്. ശിക്ഷാവിധിയിൽ തെറ്റില്ല. മാത്രമല്ല ഇതിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്‍റെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.
10 ലേറെ ക്രിമിനൽ കേസുകൾ രാഹുലിനെതിരെയുണ്ടെന്നും രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായും പറയുക കൂടി ചെയ്താണ് വിധി.
പ്രസംഗത്തിലെ പരാമർശത്തിന് ഗുജറാത്തിൽ നിന്നും കേസ്, പിന്നാലെ അയോഗ്യത
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളത് എന്തുകൊണ്ടെന്ന രാഹുലിന്‍റെ പരിഹാസമാണ് ആയുധമാക്കിയത്. ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് നടപടിയിലേക്ക് നയിച്ച കേസ് നൽകിയത്.
മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിഷയായ 2 വർഷം തടവ് വിധിക്കയും ചെയ്തു. ഇതോടെയാണ് രാഹുൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്. ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളുകയായിരുന്നു. ഇതോടെയാണ് രാഹുൽ ഹൈക്കോടതിയിലെത്തിയത്.
രണ്ടു തട്ടിപ്പുകാരുടെ പേരിൽ നിന്ന് മോദി
2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ 2019 ഏപ്രിൽ 13 നാണ് സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയേയും നികുതി തട്ടിപ്പ് നടത്തിയ ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉപമിച്ചുകൊണ്ട് രാഹുൽ ഗാന്ധി പ്രസംഗിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ഏപ്രിൽ 16 ന് രാഹുലിന്‍റെ പരാമർശം മോദി സമുദായത്തിൽ നിന്നുള്ളവരെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ബിജെപി നേതാവും സൂറത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ പൂർണേഷ് മോദി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
പരിഹാസം ക്രിമിനൽ കേസായി
ജൂൺ 7 ന് കേസ് പരിഗണിച്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ബി.എച്ച്. കപാഡിയ രാഹുൽ ഗാന്ധിക്ക് സമൻസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു. നേരിട്ട് ഹാജരാവുന്നതിൽ നിന്ന് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് ആദ്യം ഇളവ് നല്‍കി. പിന്നീട് 2019 ഒക്ടോബർ 10 ന് രാഹുൽ ഗാന്ധി സൂറത്ത് കോടതിയില്‍ ഹാജരായി താൻ നിരപരാധിയാണ് എന്ന് ബോധിപ്പിച്ചു. 2020 ജൂൺ 15 ജസ്റ്റിസ് ദവെ കേസ് ഏറ്റെടുക്കാൻ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ സാക്ഷി മൊഴികൾ രേഖപ്പെടുത്താൻ തുടങ്ങി. രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ ഹാജരായി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എ.എൻ ദവെയ്ക്കു മുന്നിൽ മൊഴി രേഖപ്പെടുത്തി. താൻ പരിഹാസമാണ് ഉദ്ദേശിച്ചതെന്നും അതൊരു തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗമാണെന്നും മറുപടി നൽകി.
മോദിയെ തൊട്ടാൽ അയോഗ്യത
2023 മാർച്ച് 23 ന് കോൺഗ്രസിനെ ഞെട്ടിച്ച് കൊണ്ട് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച് എച്ച് വർമ്മ രാഹുൽ ഗാന്ധിയെ ആ കുറ്റത്തിനുള്ള പരമാവധി ശിക്ഷയായ രണ്ടു വർഷത്തെ തടവിനും 15000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. അപ്പീല്‍ നല്‍കാന്‍ ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ചു.
2023 മാർച്ച് 24 ന് ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽകുമാർ സിംഗ് ശിക്ഷ വിധിക്കപ്പെട്ട അന്നുമുതല്‍ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദായതായി പ്രഖ്യാപിച്ചു. 2023 ഏപ്രില്‍ 25 ന് കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യമായി രാഹുല്‍ ഗുജറാത്ത് കോടതിയെ സമീപിച്ചു. 2023 മേയ് 2 രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ ഹൈക്കോടതിയില്‍ അന്തിമവാദം കേട്ടു.കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. വേനലവധിക്ക് ശേഷം വിധി പറായാനായി മാറ്റി. തുടര്‍ന്നാണ് ഇന്ന് ഹര്‍ജിയിൽ വിധി .
മാനനഷ്ടക്കേസ് ദുരുപയോഗം ചെയ്യുന്നു – കോൺഗ്രസ്

ഗുജറാത്ത് ഹൈക്കോടതി വിധി അപ്രതീക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു .വാദം പൂർത്തിയാക്കി 66 ദിവസങ്ങൾക്ക് ശേഷമാണ് വിധി വന്നത്. ഒരു പ്രത്യേക സമുദായത്തിന് മാനഹാനി ഉണ്ടാക്കുന്ന യാതൊന്നും രാഹുൽ പറഞ്ഞിട്ടില്ല.പരാമർശിക്കപ്പെട്ട വ്യക്തികൾക്ക് എങ്ങനെ മാനഹാനിയുണ്ടായെന്ന് വ്യക്തമല്ല.മാനനഷ്ടക്കേസ് ദുരുപയോഗം ചെയ്യുന്നു.ഈ പൊള്ളത്തരം ജനങ്ങൾക്ക് മുൻപിൽ തുറന്നുകാട്ടും.ജനങ്ങളുടെ കോടതിയിൽ പ്രതീക്ഷയുണ്ട്. നിയമത്തിന് മുമ്പിൽ ഇനിയും വഴികളുണ്ടെന്നും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ അപമാനിക്കുന്ന ട്രാക്ക് റെക്കോർഡുള്ള ആളല്ല രാഹുൽ.പരാതികൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്.സവർക്കർ പരാമർശത്തിലെ കേസ് സൂറത്ത് കോടതി വിധിക്ക് ശേഷമുള്ളതാണ്.എല്ലാ കേസുകളുടെയും ഉറവിടം ഒന്ന് തന്നെയാണ്.
വിധിപോലും അവ്യക്തം
മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷയായ 2 വർഷത്തെ തടവ് വിധിക്കാനുള്ള എന്ത് ഗൗരവമാണ് രാഹുലിൻ്റെ പ്രസ്താവനയിലുള്ളത്. ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെയാണ് രാഹുലിന് ശിക്ഷ വിധിച്ചത്.
ഇന്നത്തെ വിധിപോലും അവ്യക്തമാണ്.രാജ്യത്തെ പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള ഉപകരണം മാത്രമാണ് ഈ കേസ്.രാഹുലിന് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു.ഇത് രാഹുലിൻ്റെ മാത്രം വിഷയമല്ല,നാളെ രാഷ്ടീയക്കാരുടെയും, മാധ്യമ പ്രവർത്തകരുടെയുമൊക്കെ വായടപ്പിക്കാനുള്ള ആയുധമാക്കുമെന്നും അദ്ദേഹം പറഞ്ഞു,


