എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ 90307 അധ്യാപകർ പ്രവർത്തിക്കുന്നു. ഇതിൽ പട്ടികജാതിയിൽനിന്ന് 808 (0.89 %) പേരും പട്ടികവർഗത്തിൽനിന്ന് 76 (0.09%) പേരും മാത്രമാണ് ഉള്ളത്. എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ പിഎസ് സിക്ക് വിടാൻ ഓരോ സർക്കാരുകളും ഭയക്കുന്നതിൻ്റെ നേർചിത്രമാണ് കണക്കുകൾ.
കാഞ്ഞിരപ്പള്ളി സ്വദേശിയും പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുമായ അഭിഷേക് സാബു പൊതുവിദ്യാഭ്യാസ വകുപ്പിന് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് കേരളത്തിലെ എയ്ഡഡ് മേഖലയുടെ ഈ കണക്ക്.
സമ്പൂർണമായും സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് എയ്ഡഡ് മേഖലയിലെ അധ്യാപകർക്ക് ശമ്പളം കൊടുക്കുകയും കെട്ടിടങ്ങൾ നവീകരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ എയ്ഡഡ് മേഖലയില്‍ ആദിവാസി – ദളിത് വിഭാഗങ്ങൾക്ക് പ്രാതിനിധ്യത്തിനുള്ള അവകാശമുണ്ട്. നിലവിൽ എയ്ഡഡ് മേഖല ജനാധിപത്യവത്കരിക്കപ്പെട്ടിട്ടില്ല എന്ന പ്രശ്നമാണ് നിലനിൽക്കുന്നത്.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നെങ്കിലും ഇരുനൂറിൽ താഴെ ഭിന്നശേഷിക്കാർക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചതെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. ആകെ ആയിരത്തി അഞ്ഞൂറോളം എയ്ഡഡ് സ്കൂളുകളാണ് ഭിന്നശേഷി സംവരണ നിയമനത്തിന് അർഹരായവരുടെ പട്ടിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽനിന്ന് തേടിയിരുന്നത്.


