അവൾ പോയിമറഞ്ഞ കഥയെഴുതാൻ
പാകത്തിന് കട്ടിയുള്ള താളോ നിറമുള്ള
മഷിയോ കിട്ടിയില്ല.
പൂർത്തിയാക്കാതെ ബാക്കിവെച്ചുപോയ
നിറംമങ്ങിയ ഒരേടും,
വാക്കാവാൻ കൊതിച്ച് പാതിവഴിയിൽ
അലസിപ്പോയ ഒരിറ്റ് ദ്രവിച്ച തൂലികയും
നനവുണങ്ങിയ ഏതോ മിഴികൾക്കാത്ത്
മയക്കത്തിലാണ്.
ആ മഹാകാവ്യത്തിൻ്റെ അവസാന ഈരടി
ഇനിയും പൂർണ്ണമാവാനുണ്ട്;
അവളുടെ സമാഹാരം
അവൾക്കൊഴിച്ചുള്ളതിനെല്ലാം
അധ്യായങ്ങൾ കണ്ടെത്തി.
കൂർത്തമുനകൾക്കൊണ്ട് ആമുഖം കറുപ്പിച്ച്,
ഭയം മണക്കുന്ന മഷിപ്പാത്രം ഓരോ
അധ്യായങ്ങൾക്കും വീര്യമേകി.
ആ തലക്കെട്ടുകളുടെ ഏകാവകാശി
അച്ഛനായിരുന്നു.
ഓരോ അധ്യായവും പൂർത്തിയായെന്ന്
ഉറപ്പുവരുത്തിയത് ജ്യേഷ്ഠനും.
തൻ്റേതല്ലാത്ത അക്ഷരക്കെട്ടുകൾ
ഇടക്കെപ്പോഴോ ഒന്നിളകിയപ്പോൾ,
തിരുത്തലിൻ്റെ ചുവന്ന മഷിയുടെ ചതുക്കം
ഇപ്പോഴും അവളുടെ ചുളിവുകൾക്കിടയിലും
മങ്ങാതെ തെളിയുന്നു.
ഒരധ്യായം മാത്രം മാഞ്ഞുതുടങ്ങിയിരുന്നു.
അതിലധികം വരികളുണ്ടായിരുന്നില്ല.
വാക്കുകളേക്കാൾ മിടിപ്പുകൾക്കൊണ്ടെഴുതിയ
അമ്മയുടേതായിരുന്നുവത്.
അവളും ആ കഥയും, ഒപ്പം കാലവും വളർന്നു.
കൂടെ കഥാപാത്രങ്ങളും.
ആ കഥയിൽ കടന്നുകയറിയ ഓരോ
കഥാപാത്രവും, പിന്നിട്ട താളുകളിൽ
ഒരു വെട്ട് ഇട്ടുപോന്നു.
ചായംപൂശിയ അതിരുകളുടെ മറുപുറത്ത്
അവളിലെ കവിതയുടെ
ഛന്ദസ്സുമോഹിച്ചൊരു കാവ്യതീർത്ഥാടക
തംബുരുവിൻ്റെ സ്വരമിടറിയിരുന്നു.
ആ തംബുരുവിൻ്റെ ഈണം കോർത്ത്
അവൾ നെയ്ത കവിതക്ക് പക്ഷേ,
മുഖചിത്രമില്ലാതെ പ്രകാശനം
പൂർത്തിയായ അവളുടെ
സമാഹാരത്തിൽ ഇടമുണ്ടായിരുന്നില്ല;
ഒടുവിലെ താളുകൾ ഞെരിച്ചെഴുതിയ
ചൂടും വിയർപ്പും താങ്ങി
അവൾ നൊന്തുപെറ്റു;
ഒരു കിരണം.
തൻ്റെവരികൾ വിരിയുന്ന പൂന്തോപ്പിലെ
സൂര്യകാന്തിക്ക് തലയുയർത്താൻ
എന്ന മുഖവുരയോടെ.
അവൾ താണ്ടിയ ദൂരമൊപ്പിയ മഷിയുടെ
ഗന്ധമിന്നും ഇടറുന്ന ചുവടുകൾക്കിടയിൽ
അലയടിക്കുന്നു,
ആ വീഥിയിൽ പൂക്കളും സുഗന്ധവും
ചേർന്നൊരു കാവ്യം തീർക്കുന്നു.


