പൂവച്ചലിൽ കുട്ടിയെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് അതിർത്തിയിൽ വെച്ചാണ് പൂവച്ചൽ ‘ഭൂമിക’യിൽ പ്രിയരഞ്ജനെ (42) പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം ആസുത്രിതമെന്ന് പോലീസ് പറഞ്ഞു.
പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ അധ്യാപകനായ അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകൻ ആദിശേഖറിനെ (15) ആണ് ഓഗസ്റ്റ് 30-ന് വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നിൽ വെച്ച് കാറിടിച്ച് കൊലപ്പെടുത്തിയത്.
ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തത് നേരത്തെ കുട്ടിക്ക് എതിരെ വിദ്വേഷത്തിന് കാരണമായിരുന്നു.
സൈക്കിൾ ചവിട്ടുമ്പോൾ ഇടിച്ചിട്ടു
ക്ഷേത്രത്തിന് മുന്നിൽ സൈക്കിൾ ചവിട്ടുകയായിരുന്ന കുട്ടിയെ പ്രിയരഞ്ജൻ ഓടിച്ചിരുന്ന കാർ ഇടിച്ചിടുകയായിരുന്നു. സി.സി.ടി.വി. ദൃശ്യത്തിന്റെയും, കുട്ടിയുടെ മാതാപിതാക്കളുടെയും, അടുത്ത ബന്ധുവിന്റെയും മൊഴി അനുസരിച്ചാണ് പ്രതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതെന്ന് കാട്ടാക്കട ഡിവൈ.എസ്.പി. എൻ.ഷിബു പറഞ്ഞു.
സംഭവത്തിന് ശേഷം വാഹനം ഉപേക്ഷിച്ച് ഇയാൾ ഒളിവിലായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നത്. കഴിഞ്ഞ 30നാണ് പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖർ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയരഞ്ജൻ ഓടിച്ച കാറിടിച്ച് മരിച്ചത്. സംഭവത്തിൽ ആദ്യം ആരും ദുരൂഹത സംശയിച്ചിരുന്നില്ല.
സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ മനപ്പൂർവം വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. മാസങ്ങൾക്ക് മുമ്പ് ക്ഷേത്രപരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ മകനെ കൊലപ്പെടുത്തിയതാണെന്ന് ആദിശേഖറിന്റെ മാതാപിതാക്കൾ പൊലീസിൽ മൊഴി നൽകി. ഇതിന് പിന്നാലെയാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.


