പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിയ മെഡിക്കല്‍ബോര്‍ഡ് നടപടിക്കെതിരെ പോലീസ് അപ്പീൽ നൽകി. സംസ്ഥാന അപ്പീൽ അതോറിറ്റിക്ക് മുൻപാകെയാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടയിലാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പോലീസ് ഡി.എം.ഒ.യ്ക്ക് നല്‍കിയിരുന്നത്. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചിരുന്നത്.
എന്നാൽ ഇതുവരെ ലഭ്യമായ തെളിവുകള്‍വെച്ച്, മൂന്ന് പ്രസവശസ്ത്രക്രിയകള്‍ക്കിടെ എപ്പോഴാണ് കത്രിക വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലെ ഭൂരിപക്ഷം അംഗങ്ങളും വിലയിരുത്തിയത്.
ഇതിനെതിരെയാണ് പൊലീസ് അപ്പീൽ നൽകിയത്. ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് യോഗത്തിൽ നടന്ന യോഗത്തില്‍ ഗൂഡാലോചന നടന്നതായി സംശയിക്കുന്നുവെന്നും റേഡിയോളജിസ്റ്റിനെ മാറ്റിയ സംഭവത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്നും ഹർഷിന പരാതി നൽകിയിരുന്നു. ഈ മാസം 16 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഏകദിന ധര്‍ണ്ണയും സമരവും നടത്താനൊരുങ്ങുകയാണ് ഹര്‍ഷിന.
ആരാണ് അട്ടിമറിക്കാർ എന്ന് വ്യക്തം എന്നിട്ടും
പ്രസവശസ്ത്രക്രിയക്കിടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് ഹര്‍ഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം അകപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍നിന്നാണെന്ന് എംആര്‍ഐ റിപ്പോര്‍ട്ട് പ്രകാരം മാത്രം തീരുമാനിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് മെഡിക്കല്‍ ബോര്‍ഡ് സ്വീകരിച്ചത്.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ, പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ പോലീസ് റിപ്പോർട്ട് ശരിവച്ചപ്പോൾ ബോര്‍ഡ് അംഗമായ റേഡിയോളജിസ്റ്റിന്റെ ഈ നിലപാടിനെ മെഡിക്കല്‍ ബോര്‍ഡിലെ മറ്റുള്ള അംഗങ്ങളും അനുകൂലിക്കുകയായിരുന്നു. ഇതിൽ ഗൂഡാലോചന സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഹർഷിന പരാതിയിൽ പറയുന്നു. നേരത്തെ നടക്കേണ്ടിയിരുന്ന ബോർഡ് യോഗം ഓഗസ്റ്റ് 8 ലേക്ക് മാറ്റിയതും നേരത്തെ നിശ്ചയിക്കപ്പെട്ട വനിതാ റേഡിയോളജിസ്റ്റിനെ മാറ്റി അതിവേഗത്തിൽ പുതിയൊരാളെ നിയമിച്ചതിലും ദുരൂഹത നിലനിൽക്കുന്നുണ്ട്.
സർക്കാർ ആരോഗ്യ കേന്ദ്രത്തിലെ അശ്രദ്ധ കൊണ്ട് വയറ്റിൽ അകപ്പെട്ട കത്രികയാൽ 5 വർഷം നരകയാതന അനുഭവിച്ച തനിക്ക് നീതി കിട്ടണമെന്നാണ് ഹർഷിനയുടെ ആവശ്യം. നിയമത്തിന്റെ വഴിയിലും അട്ടിമറി നടത്താനായി ഗൂഡാലോചന നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണമെന്നാണ് ആവശ്യം.


