നവംബർ ഒന്നു മുതൽ കെഎസ്ആർടിസി ഉൾപ്പെടെ ബസ്സിലും ലോറിയിലും ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാവും. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇതിനുള്ള സമയ പരിധി സെപ്തംബർ ഒന്ന് ആയിരുന്നത് നീട്ടി നൽകുകയായിരുന്നു. എല്ലാ ഹെവിവാഹനങ്ങൾക്കും ഇതോടെ സീററ് ബെൽറ്റ് സംവിധാനം വേണ്ടി വരും.
ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കണക്കുകളിൽ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ഉൾപ്പെടെയുള്ള ആരോപണങ്ങൾ തെറ്റാണെന്നും മന്ത്രി അവകാശപ്പെട്ടു.
സെപ്റ്റംബർ 5 വരെ 6,267,853 നിയമലംഘനങ്ങൾ കണ്ടെത്തി. ഈ മാസം നടന്നത് 44,623 നിയമലംഘനങ്ങളാണ്.

പിഴയടക്കാൻ വെർച്വൽ കോടതി വരും
എംപിമാരും എംഎൽഎമാരും 56 തവണ നിയമം ലംഘിച്ചു. 102.80 കോടി രൂപയുടെ ചെലാൻ അയച്ചു. ഇതിൽ പിഴയായി 14.88 കോടി ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത വാഹന ഉടമകൾക്കെല്ലാം നിയമലംഘനത്തിന് പിഴയൊടുക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. പിഴയൊടുക്കാത്ത കേസുകൾ വെർച്വൽ കോടതിയിലേക്കും പിന്നീട് ഓപ്പൺ കോർട്ടിലേക്കും കൈമാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


