പ്രവീൺ പ്രിൻസിന്റെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം
മെലോണിയുടെ ഉറക്കം; ചെരവാന്റെയും, അലോഷിയുടെ രഹസ്യങ്ങള്‍, നിയോഗിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ, നോവല്‍ കോട്ട, അനന്തരം അമല്‍, ചെകുത്താന്‍ കുന്ന്, സര്‍വ്വാധിപന്റെ അഭിലാഷങ്ങള്‍, അന്താരാഷ്ട്ര പ്രണയമീമാംസ, ഖജുരാഹോയ്ക്ക് ടൂര്‍ പോയ യഹൂദ ദൈവം, ഒറ്റ നക്ഷത്രത്തിന്റെ ഉപരിതലം, പെരുന്നാളുച്ച, ആനന്ദ് പീറ്ററിന്റെ മരണം – ചില നോവല്‍ സാധ്യതകള്‍… എന്നിങ്ങനെ 12 കഥകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
![](/wp-content/uploads/2023/07/Aloshi-Cover1.webp)
എന്നിലെ കഥയെഴുത്ത് അവസാനിക്കുന്ന നാള്‍ വരെ ഒപ്പം കൂടാന്‍ ഇടയുള്ള അലോഷിയേയും മാനസിയേയും പോലുള്ള കഥാപാത്രങ്ങള്‍ തെളിച്ച വഴിയ നടന്നതിന്റെ അവശേഷിപ്പാണിത്. മാത്രമല്ല മാര്‍ക്കേസു മുതല്‍ മണിമലയാര്‍ വരെ എന്നിലുണ്ടാക്കിയ ആഘാതങ്ങളുടെയും ആഘോഷങ്ങളുടേയും ബാക്കിപത്രവും കൂടിയാകുന്നു ഇത്. – മുഖവുരയിൽ നിന്ന്.
എഴുത്തിന്റെയും വായനയുടെയും ഭാഷയുടെയും പരിഭാഷയുടെയും എഴുതലിന്റെയും വെട്ടിക്കളയലിന്റെയും വായിച്ചതുകൊണ്ടുള്ള എഴുത്തിന്റെയും അങ്ങനെ എഴുതിയതുകൊണ്ടുള്ള പ്രതിസന്ധികളുടെയും കലക്കം ഈ കഥകളില്‍ ഒട്ടാകെ നിറഞ്ഞുനില്‍ക്കുന്നു. ഇത് സന്ദേശിപ്പിക്കലിന്റെ സന്ദേഹിപ്പിക്കലുകളായി വളരുന്നു. എന്നാല്‍, പ്രവീണിന്റെ കഥകളില്‍, ഈ അഭൗമതയെ വലയം ചെയ്യുന്നത് പാവംപിടിച്ച മനുഷ്യരുടെ നിത്യപീഡകളാണെന്നതും കാണണം. യുവാത്മാക്ക ളുടെ ഉള്‍പ്പരിക്കുകളാണ് അതിന്റെ പശമണ്ണ്. പ്രേമപാതകികളും പ്രേമപതിതകളുമായി ഉഴലുന്ന ആണും പെണ്ണും നിറഞ്ഞതാണീ ലോകം. ചെളിയില്‍ ചോര കുഴയുന്ന കുഴമണ്ണിലാണ് ഈ പാത്രവേല.
– അന്‍വര്‍ അബ്ദുള്ള
പ്രവീണിന്റെ കഥകള്‍ ഏകാകിയുടെ, ഉന്മാദിയുടെ, അന്തര്‍മുഖന്റെ അവനവനോടു തന്നെയുള്ള അമര്‍ത്തിയ സംസാരങ്ങളാണ്. കഥാപാത്രങ്ങള്‍ ഇത്തരമാളുകളുടെ പകര്‍ന്നാട്ടങ്ങളും. പൊതുവീഥികളല്ല, അടച്ചുമൂടിയ സ്വന്തം മനസ്സിന്റെ ഇരുണ്ട വഴികളിലൂടെയാണ് ഇവരുടെ സഞ്ചാരം. അതിനാല്‍ത്തന്നെ വെളിച്ചത്തില്‍ ഇവരെ കാണുക അസാധ്യം. പുസ്തകം വായിച്ചു കഴിഞ്ഞൊറ്റക്കിരിക്കുമ്പോള്‍ ഇവരോരോരുത്തരും പതുക്കെ കടന്നു വരും. എതിരെയുള്ള കസേരയിലിരിക്കും. മൗനത്താല്‍ സംവദിക്കും. കഥകള്‍ വീണ്ടും വീണ്ടുംവായിപ്പിക്കും.
– ഇ. സന്ധ്യ