എസ്.എഫ്.ഐ. ബുധനാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ ആര്‍.എസ്.എസ്. വത്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു. ഗവർണർ സർവകലാശാലകളെ തകർക്കുന്നു. എന്നിങ്ങനെ മുദ്രാവാക്യങ്ങൾ ഉയർത്തി ബുധനാഴ്ച എസ്.എഫ്.ഐ രാജ്ഭവൻ വളയുന്നതിൻ്റെ ഭാഗമായാണ് പഠിപ്പ് മുടക്കം.
യാതൊരു മാനദണ്ഡവും പാലിക്കാതെ ആർ.എസ്.എസ് അനുകൂലികളെ നിയമിക്കുകയാണ് ഗവർണറെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ അഭിപ്രായപ്പെട്ടു. സമരത്തിൻ്റെ ഭാഗമായി വ്യാപകമായി എസ്.എഫ്.ഐ നാളെ പഠിപ്പുമുടക്കുമെന്നും പി.എം.ആർഷോ അറിയിച്ചു.
കെ.സുരേന്ദ്രൻ കൊടുക്കുന്ന ലിസ്റ്റാണ് ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുന്നതെന്നും കെ.എസ്.യുവിനും എം.എസ്.എഫിനും ഇക്കാര്യത്തിൽ മൗനമാണെന്നും പി.എം.ആർഷോ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ആർ.എസ്.എസ് പദ്ധതിക്ക് ചുക്കാൻ പിടിക്കാൻ ഇറങ്ങിയിരിക്കുകയാണ് ഗവർണറെന്നും സെനറ്റ് നോമിനേഷനിൽ കണ്ടത് അതാണെന്നും എസ്.എഫ്.ഐ പറഞ്ഞു
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പരാമർശത്തിന് വിരുദ്ധമായ അഭിപ്രായമാണ് എസ്.എഫ്.ഐ ക്കുള്ളത്. യാതൊരു ആധികാരികതയുമില്ലാതെയാണ് അദ്ദേഹം പറഞ്ഞതെന്നും ആർഷോ പ്രതികരിച്ചു.