സംസ്ഥാനത്തെ നെല്‍ കര്‍ഷകര്‍ക്ക് സംഭരണത്തുക നല്‍കാത്തനിന് കാരണം കേന്ദ്രസഹായം ലഭിക്കാത്തതു കൊണ്ടാണെന്ന കൃഷിമന്ത്രി പി.പ്രസാദിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്. നെല്ലിന്റെ കണക്ക് കൊടുത്തിട്ടും കുടിശ്ശിക കിട്ടാനുണ്ട് എന്ന വാദത്തിന് നിരക്കുന്ന തെളിവുകള്‍ മന്ത്രി പി. പ്രസാദ് പുറത്തുവിടണമെന്ന് വി.മുരളീധരന് ആവശ്യപ്പെട്ടു.
ഓണക്കിറ്റ് മുതല്‍ നെല്ലുവില വരെ എന്തിനും ഏതിനും കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാന്‍ നോക്കരുത്. കേരളത്തിന് അര്‍ഹതപ്പെട്ട അണാപ്പൈസ പോലും കേന്ദ്രം പിടിച്ചുവെക്കാറില്ല. ചട്ടങ്ങള്‍ പാലിച്ച് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട തുക പൂര്‍ണമായും നല്‍കിയിട്ടുണ്ടെന്നും കണക്കുകള്‍ നിരത്തി അദ്ദേഹം അവകാശപ്പെട്ടു.
ഏത് മേഖലയിൽ പ്രതിസന്ധി വന്നാലും കേന്ദ്രത്തെ പഴിക്കാം എന്ന മുഖ്യമന്ത്രിയുടെ ക്യാപ്സൂൾ കയ്യിലിരിക്കട്ടെ. ഒരുവശത്ത് പ്രതിസന്ധി പറയുന്നവരാണ് മറുവശത്ത് ഹെലികോപ്റ്ററിന് ലക്ഷങ്ങൾ പൊടിക്കുന്നത്. ഡൽഹിയിൽ കേരളത്തിന് വേണ്ടി സംസാരിക്കാൻ ഒരു ക്യാബിനറ്റ് പ്രതിനിധിക്ക് വേണ്ടി ലക്ഷങ്ങൾ ചെലവാക്കുന്നു. ജനങ്ങൾക്ക് എല്ലാം മനസിലാകുന്നുണ്ട്. അവർ ഇതിന് മറുപടി പറയും. ഇതില്‍ രാഷ്ട്രീയ താല്പര്യങ്ങളില്ലെന്നും പിടിപ്പുകേടിനും ജനദ്രോഹനടപടികള്‍ക്കും കേന്ദ്രസര്‍ക്കാരിനെ പഴിചാരി രക്ഷപെടുന്ന പതിവ് അവസാനിപ്പിക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.
ആരോഗ്യമേഖലയ്ക്കുള്ള ഗ്രാന്റ് ഇനത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 521.43 കോടി നല്കി. 2022-23 ല്‍ 421.81 കോടി നല്കി. അനുവദിച്ച തുക 50 ശതമാനത്തിന് മേല്‍ ചെലവഴിക്കണമെന്ന മാനദണ്ഡം പാലിക്കാത്തതുകൊണ്ടാണ് ഇനിയുള്ളത് നല്‍കാത്തത്. മില്യണ്‍ പ്ലസ് സിറ്റീസ് ഗ്രാന്റ് ഇനത്തില്‍ 2021-22-ല്‍ 256 കോടി നല്കി. 2022-23ല്‍ അനുവദിക്കപ്പെട്ട 265 കോടിയില്‍ 213.4 കോടി നല്കി. ധനകാര്യ കമ്മിഷന് അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ കടമെടുപ്പ് ഈ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷവും അനുവദിച്ചു.
വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മൂലധനനിക്ഷേപം 2023-24-ല്‍ 1,925 കോടി അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ലഭിച്ച തുക പൂര്‍ണമായി പ്രയോജനപ്പെടുത്താത്തതിനാല്‍ ഇത് നല്‍കിയിട്ടില്ല. 2021-22, 2022-23 വര്‍ഷത്തെ ധനക്കമ്മി ഗ്രാന്റുകള്‍ പൂര്‍ണമായി നല്കി. 2023-24 ന്റെത് പ്രതിമാസ ഇന്‍സ്റ്റാള്‍മെന്റുകളായി നല്‍കിവരുന്നെന്നും കേന്ദ്രമന്ത്രി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.


