തെക്കേ അമേരിക്കയിലെ Andes മഞ്ഞുമലകളിൽ 1972 ൽ നടന്ന വിമാനദുരന്തം ആസ്പദമാക്കി 30 വർഷം മുമ്പ് Alive എന്ന ചിത്രമിറങ്ങി. അന്ന് ആ സിനിമ വലിയ ബോക്സോഫീസ് ഹിറ്റൊന്നുമായില്ല. എന്നാലിന്ന് അതേ ദുരന്തം ആസ്പദമാക്കി ഇറങ്ങിയ സ്പാനിഷ് ഭാഷാ ചിത്രം “Society of the Snow ” തരംഗമാവുകയാണ്. സിനിമ ഇതിനകം ഓസ്ക്കറിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട് കഴിഞ്ഞു.
മഞ്ഞുമൂടിയ Andes പർവ്വതനിരകളിൽ തകർന്നുവീണ ഉറോഗ്വൻ വിമാനത്തിലുണ്ടായിരുന്നവരുടെ അതിജീവനത്തിന്റെ പുനരാവിഷ്ക്കാരമാണ് Society of the Snow. മുൻഗാമി Alive നെ വെല്ലുന്ന യഥാതഥ ചിത്രീകരണം.
The Impossible, Jurassic World എന്നീ ഹിറ്റ് ചിത്രങ്ങളുടെ ശിൽപ്പി J. A Bayona സംവിധായകൻ. Pablo Vierici യുടെ ഇതേ പേരിലുള്ള പുസ്തകമാണ് സിനിമയുടെ അവലംബം.

റഗ്ബി കളിക്കാരേയും കൊണ്ട് ഉറോഗ്വയിൽ നിന്ന് ചിലിയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം Andes ന്റെ ദുർഗ്ഗമ വഴികളിലെവിടേയോ തകർന്നു വീഴുകയായിരുന്നു. ജീവനെടുത്തല്ലാതെ ജീവൻ തിരിച്ചു കൊടുത്ത ചരിത്രം മുൻകാലങ്ങളിലും Andesനു ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് അധികാരപ്പെട്ടവർ തിരച്ചിലുകൾ വേഗം തന്നെ അവസാനിപ്പിച്ചിരുന്നു. സങ്കീർണ്ണവും ദുർഘടവുമായ മഞ്ഞു മലകളിൽ ഒരാളുപോലും ജീവനോടെയുണ്ടാവില്ലായെന്ന് ലോകം വിശ്വസിച്ച് തുടങ്ങി. വിമാനത്തിലുണ്ടായിരുന്ന 45 പേരിൽ 16 പേർ 72 ദിവസങ്ങൾക്ക് ശേഷം ജീവിതത്തിലേക്ക് ലോകത്തെ അമ്പരപ്പിച്ചും അത്ഭുതപ്പെടുത്തിയും തിരിച്ചെത്തി. ജീവൻ നിലനിർത്താൻ മരണപ്പെട്ട സഹയാത്രികരുടെ മാംസം പോലും ഭക്ഷിക്കേണ്ടി വന്നു ഇവർക്ക്.
യഥാർത്ഥ സംഭവങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്നത് എന്ന് പറയുമ്പോഴും ചില വസ്തുതകൾ സിനിമ വിട്ടുകളഞിട്ടുമുണ്ട്. രക്ഷപ്പെട്ടെത്തിയവർ ആദ്യ ദിവസങ്ങളിൽ അതിജീവനത്തിന്റെ നാൾവഴികളിലെ പല കാര്യങ്ങളും പുറത്ത് പറഞ്ഞിരുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷംനടത്തിയ പത്രസമ്മേളനത്തിൽ, ജീവൻ നിലനിർത്താൻ മരണപ്പെട്ടവരുടെ മാംസം ഭക്ഷിക്കേണ്ടി വന്ന ഗതികേടിനെ കുറിച്ചവർ തുറന്നു പറഞ്ഞു. പത്രസമ്മേളനവും ശേഷം നടന്ന പുകിലുകളും സിനിമ ബോധപൂർവ്വം വിട്ടുകളയുന്നു. (മനുഷ്യമാംസം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സിനിമയിലുണ്ടെങ്കിലും അതിപ്രകടനങ്ങൾ ഇല്ലെന്നുള്ളത് ‘ആശ്വാസകരമാണ്. ആ നിവൃത്തികേടിന്റെ സമാനതകളില്ലാത്ത മാനസിക സംഘർഷങ്ങൾ പക്ഷെ സിനിമ കൃത്യമായി ദൃശ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.)
മതവും, മാധ്യമങ്ങളും അവരെ കൊടുംപാപികളെന്നും , നരഭോജികളെന്നും നിഷ്ക്കരുണം വിളിച്ചു. കത്തോലിക്ക സഭ പിന്നീടിവരെ കുറ്റവിമുക്തരും പാപവിമുക്തരുമായി പ്രഖ്യാപിക്കുന്നത് വരെ മാനസിക പീഡകളിൽ ഇവർ പൊറുതിമുട്ടി.



