ബസുകളിൽ വിദ്യാർഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25-ൽ നിന്ന് 27 ആയി വർധിപ്പിച്ച് ഉത്തരവിറക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസ്സായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പ്രതിഷേധത്തെ തുടർന്ന് പുതുക്കിയത്.
അർഹതയില്ലാത്ത പലരും യാത്രാസൗജന്യം നേടുന്നു എന്ന പ്രചാരണം ഏറ്റെടുത്തായിരുന്നു 25 വയസ്സ് എന്ന് നിജപ്പെടുത്തിയത്. ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചു. ബസ്സുടമകളുടെ താതപര്യത്തിന് വഴങ്ങിയ നിലപാട് പരക്കെ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ഇപ്പോഴും കെ എസ് ആർ ടി സിയിൽ കേരളത്തിന് തെക്കും വടക്കും വിദ്യാർഥി കൺസഷൻ്റെ കാര്യത്തിൽ വ്യത്യസ്ത നിയമമാണ്. കാലങ്ങളായി വിദ്യാർഥി സംഘടനകൾ ഇതിലും മൌനം തുടരുന്ന സാഹചര്യമാണ് എന്ന് വിദ്യാർഥികൾ പറയുന്നു. മാത്രമല്ല വിദ്യാർഥി കൺസഷൻ പരസ്യപ്പെടുത്തിയുള്ള ബസ് ഫെയർ സ്റ്റേജ് പ്രസിധീകരിക്കാതെ ബസ്സ് ലോബിയെ സഹായിക്കുന്ന നിലപാടായിരുന്നു.



