സംവിധായകന്‍ കെ.ജി ജോര്‍ജിന്റെ മരണത്തില്‍ അസംബന്ധ പ്രയോഗം നടത്തിയ കെ.പി.സി.സി. പ്രസിഡന്റ് സുധാകരന് മറുപടിയുമായി മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. താനിവിടെ ജീവിച്ചിരിപ്പുണ്ടെന്നും സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പി.സി. ജോര്‍ജ് ട്രോളി.
മലയാള സിനിമാ സംവിധായകരിലെ എക്കാലത്തെയും പ്രതിഭയായ കെ. ജി. ജോര്‍ജിന്റെ മരണം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ചോദിച്ചപ്പോളായിരുന്നു കെ. സുധാകരൻ്റെ വിചിത്രമായ പ്രതികരണം. ‘നല്ലൊരു പൊതുപ്രവര്‍ത്തകനും രാഷ്ട്രീയനേതാവുമായിരുന്നു അദ്ദേഹം’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള സുധാകരൻ്റെ പ്രതികരണം. പൊതു രംഗത്തിന് വലിയ നഷ്ടമായിപ്പോയി എന്ന് സങ്കടവും അറിയിച്ചു.
സുധാകരന്‍ അനുശോചനം രേഖപ്പെടുത്തിയത് പി.സി. ജോര്‍ജിനാണെന്ന് ഇതോടെ സോഷ്യൽ മീഡിയ ട്രോൾ ഏറ്റെടുത്ത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിഷയത്തില്‍ സമർത്ഥമായ പ്രതികരണവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയത്.
‘ഞാന്‍ മരിച്ചു എന്ന് സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. അദ്ദേഹത്തിന്റെ ദുഃഖത്തോടെയുള്ള സംസാരം കേള്‍ക്കാന്‍ ഇടയായി. പള്ളിയില്‍ കുര്‍ബാനക്കിടെ ആളുകള്‍ വിളിച്ച് പറഞ്ഞപ്പോഴാണ് വിവരം അറിഞ്ഞത്. സുധാകരനേപ്പോലെ മാന്യനായ നേതാവിനെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തികള്‍ ചെയ്യുന്നത് ശരിയാണോ എന്ന് ചിന്തിക്കുക’, വീഡിയോയില്‍ പി.സി. ജോര്‍ജ് പറഞ്ഞു.
നല്ല രാഷ്ട്രീയ നേതാവായിരുന്നു, കഴിവും പ്രാപ്തിയുമുള്ള ആളാണ്. അദ്ദേഹത്തേക്കുറിച്ച് ആര്‍ക്കും മോശം അഭിപ്രായമില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്. അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖമുണ്ട്’, എന്നായിരുന്നു സുധാകരന്റെ പ്രതികരണം.
പിന്നീട് സംഭവത്തില്‍ വിശദീകരണവുമായി സുധാകരന്‍ ഫേയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്റെ പഴയകാല സഹപ്രവര്‍ത്തകനെയാണ് ഓര്‍മവന്നതെന്നും ജാഗ്രതക്കുറവുണ്ടായെന്നും സുധാകരന്‍ പറഞ്ഞു. പ്രതികരണത്തിലെ അനൗചിത്യത്തില്‍ എന്റെ പാര്‍ട്ടിയുടെ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ക്കും കെ ജി ജോര്‍ജിനെ സ്‌നേഹിക്കുന്നവര്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
കെ. സുധാകരന്റെ വിശദീകരണം
ഇന്ന് രാവിലെ കെ. ജി. ജോര്‍ജ് മരണപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോള്‍ അനുചിതമായ ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായി. മലയാളത്തിന്റെ അഭിമാനമായ സിനിമാപ്രവര്‍ത്തകന്‍ കെ. ജി. ജോര്‍ജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തില്‍ നിന്ന് എനിക്ക് മനസ്സിലായിരുന്നില്ല.
സമാനപേരിലുളള എന്റെ പഴയകാല സഹപ്രവര്‍ത്തകനാണ് മനസ്സില്‍ വന്നത്. ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.
ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ എന്നോട് കൃത്യമായി പറഞ്ഞില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് എന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നു. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തില്‍ ഉണ്ടായില്ല. വീഴ്ചകളില്‍ ന്യായീകരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. അതുകൊണ്ടുതന്നെ എന്റെ പ്രതികരണത്തിലെ അനൗചിത്യത്തില്‍ എന്റെ പാര്‍ട്ടിയുടെ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ക്കും കെ. ജി. ജോര്‍ജിനെ സ്‌നേഹിക്കുന്നവര്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ ഞാന്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു.
എണ്ണം പറഞ്ഞ കലാസൃഷ്ടികള്‍ കൊണ്ട് മലയാള സിനിമാ ചരിത്രത്തില്‍ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച കെ. ജി. ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.


