ക്ഷേത്രത്തിലെ തിരുവാഭരണം മാറ്റി പകരം ദേവിക്ക് ചാര്‍ത്താനായി മുക്കുപണ്ടമെത്തിച്ച ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പിടിയിൽ. കേസില്‍ ഒളിവിലായിരുന്ന പ്രതിയെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. നീണ്ടകര വടക്ക് 482-ാംനമ്പര്‍ എസ്.എന്‍.ഡി.പി.ശാഖയുടെ മണ്ണാത്തറ ദേവീക്ഷേത്രം കമ്മററി സെക്രട്ടറി പുത്തന്‍തുറ വളവില്‍ വീട്ടില്‍ ജിജോ(42)യാണ് അറസ്റ്റിലായത്.
കഴിഞ്ഞ നവരാത്രിക്ക് ദേവിക്ക് ചാര്‍ത്തുന്ന 42 പവന്‍ തൂക്കംവരുന്ന സ്വര്‍ണത്തിരുവാഭരണത്തിനു പകരം അതേ രീതിയിലുള്ള മുക്കുപണ്ടം ക്ഷേത്രത്തിലെത്തിച്ചാണ് തട്ടിപ്പ്. തുടർന്ന് സംശയം തോന്നി മേല്‍ശാന്തി ആഭരണങ്ങള്‍ ചോദിക്കുമ്പോഴെല്ലാം അടുത്ത ദിവസം കൊണ്ടുവരാമെന്നു പറഞ്ഞ് ജിജോ ഒഴിഞ്ഞുമാറുകയായിരുന്നു.
ഒടുവില്‍ ക്ഷേത്രത്തിലെത്തിച്ച തിരുവാഭരണത്തില്‍ നിറവ്യത്യാസം കണ്ടെത്തി വിശ്വാസികളെ വിവരമറിയിച്ചു. തുടര്‍ന്ന് മറ്റ് ഭാരവാഹികളും വിശ്വാസികളും ക്ഷേത്രത്തിലെത്തി ആഭരണങ്ങള്‍ പരിശോധിച്ചു. സൂക്ഷ്മ പരിശോധനയിൽ മുക്കുപണ്ടമാണെന്നു തെളിഞ്ഞു. തട്ടിപ്പ് പിടിക്കപ്പെടും എന്നായപ്പോൾ ജിജോ ഒളിവില്‍പ്പോകുകയും ചെയ്തു.
വിശ്വാസികളുടെ പരാതിയില്‍ കേസെടുത്ത് ചവറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ജിജോ മാറ്റിയ സ്വര്‍ണാഭരണത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍തന്നെ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.


