സഭ നേതൃത്വത്തെ വിമർശിച്ച വൈദികനെ കുറ്റവിചാരണ ചെയ്യാൻ മത കോടതി രൂപീകരിച്ചു. താമരശ്ശേരി രൂപതയിലെ. ഫാ. അജി പുതിയാപറമ്പിലിനെതിരായ നടപടികൾക്കാണ് വിചിത്ര നടപടി. രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചിനാനീയിൽ ആണ് മത കോടതി രൂപീകരിച്ചു ഉത്തരവിറക്കിയത്. ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു, സിറോ മലബാർ സഭ സിനഡ് തീരുമാനത്തെ ചോദ്യം ചെയ്തു എന്ന കുറ്റം ചുമത്തിയാണ് നീക്കം.
ഫാ. ബെന്നി മുണ്ടനാട്ടാണ് കുറ്റവിചാരണക്കോടതിയുടെ അധ്യക്ഷൻ. ഫാ. ജയിംസ് കല്ലിങ്കൽ, ഫാ. ആൻറണി വരകിൽ എന്നിവരാണ് സഹ ജഡ്ജിമാർ. അതേസമയം, സംഭവത്തിൽ പ്രതികരിച്ച് വൈദികൻ രംഗത്തെത്തിയിട്ടുണ്ട്. ക്രൈസ്തവ സഭകളിൽ കേട്ടുകേൾവിയില്ലാത്തതാണ് മത കോടതി എന്നും സഭയിലെ അഴിമതി, ജീർണത എന്നിവ തുറന്നു കാണിച്ചതിനാണ് നടപടി എന്നും വൈദികൻ പറഞ്ഞു. സഭയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളെയും, വിവിധ നിയമനങ്ങളിലെ കോഴയെയും എതിർത്തിട്ടുണ്ട്.
കുറ്റ വിചാരണ കോടതി സ്ഥാപിച്ചത് തന്നെ പുറത്താക്കാനാണെന്നും ഫാദർ അജി പുതിയാപറമ്പിൽ പറഞ്ഞു. ഇന്ത്യൻ ഭരണഘടന പ്രകാരം ഇത്തരം മത കോടതികൾ നിയമപരമല്ല. മാത്രമല്ല നിലവിലുള്ള ഭരണഘടനയെ ലംഘിക്കലുമായി തീരുന്നതാണ്.
മധ്യ കാലഘട്ടത്തില്‍ യൂറോപ്പില്‍ കത്തോലിക്കാ സഭ സ്ഥാപിച്ച ഇന്‍ക്വിസിഷന്‍ ചേമ്പറുകളെന്ന മതക്കോടതികളിലൂടെ കോടിക്കണക്കിന് ജനങ്ങളെ ഇല്ലാതാക്കിയിരുന്നു. എന്നാല്‍ ആധുനിക ക്രൈസ്തവ സഭകളിലൊന്നും കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ വൈദികനെ ശിക്ഷിക്കാന്‍ മതക്കോടതി സ്ഥാപിച്ച താമരശേരി രൂപയുടെ നടപടി വിചിത്രമാണെന്നാണ് വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്.
ഫാ. അജി പുതിയാപറമ്പില്‍ സഭക്ക് അപമാനവും അവമതിപ്പും ഉണ്ടാക്കിയെന്നാണ് കുറ്റവിചാരണക്കായുളള ഉത്തരവില്‍ പറയുന്നത്. കേരള കത്തോലിക്കാ സഭയിലും വിശിഷ്യ സിറോ മലബാര്‍ സഭയിലും അടുത്തകാലത്തുണ്ടായ ചില പ്രവണതകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഫാ. അജി പുതിയാപ്പറമ്പില്‍ നടത്തിയിരുന്നു. കോഴിക്കോട് മുക്കം പള്ളിയിലെ വികാരിയിയാരുന്ന അന്നദ്ദേഹം. സഭക്കുള്ളിലെ അധികാര വടംവലിയും കര്‍ദിനാള്‍ പോലും കോടതി കയറി ഇറങ്ങുന്നതും സഭയെ ബാധിച്ച ജീര്‍ണതയുടെ തെളിവാണെന്ന് പറഞ്ഞ് കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ കനത്ത ആക്രമണം സിറോ മലബാര്‍ സഭക്കെതിരെ ഫാ. അജി പുതിയാ പറമ്പില്‍ അഴിച്ചുവിട്ടിരുന്നു. സഭക്കുള്ളിലെ നെറികേടുകളോട് പ്രതികരിച്ചുകൊണ്ട് ജീവിതം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി വൈദിക വൃത്തിയിലേര്‍പ്പെടുന്നയാളാണ് ഫാ. അജി പുതിയാ പറമ്പില്‍.
പതിനേഴാം നൂറ്റാണ്ടില്‍ കത്തോലിക്കാ സഭ ഉപേക്ഷിച്ച മാനവിക വിരുദ്ധമെന്ന് സഭ തന്നെ സമ്മതിച്ച മതക്കോടതികള്‍ 21ാം നൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തില്‍ കേരളം പോലുള്ളടത്ത് വീണ്ടും കൊണ്ടവരുന്നതിനെതിരെയാണ് കേരളത്തിലെ കത്തോലിക്കാ സഭക്കകത്തും പുറത്തും ഇപ്പോൾ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നത്.