തൃശ്ശൂർ റെയിൽവേ സ്റ്റേഷനടുത്ത് കൊക്കാലയിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്ന് നിർമ്മാണം പൂർത്തിയാക്കി കൊണ്ടു പോകുന്ന 3.5 കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഏഴുപേരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. പതിവ് പോലെ ആഭരണ ശാലകൾക്ക് നൽകാൻ റെയില്‍വേ സ്റ്റേഷനിലേക്ക് പോകവേയായിരുന്നു കവർച്ച.
ഒന്നാംപ്രതി അന്തിക്കാട് പടിയം വന്നേനിമുക്ക് കണ്ണമ്പുഴ വീട്ടില്‍ ബ്രോണ്‍സണ്‍ (33), തൊട്ടിപ്പാള്‍ തൊട്ടാപ്പില്‍ പുള്ളംപ്ലാവില്‍ വിനില്‍ (23), മണലൂര്‍ കാഞ്ഞാണി മോങ്ങാടി വീട്ടില്‍ അരുണ്‍ (29), അരിമ്പൂര്‍ മനക്കൊടി കോലോത്തുപറമ്പില്‍ നിധിന്‍, മണലൂര്‍ കാഞ്ഞാണി പ്ലാക്കല്‍ മിഥുന്‍ (23), കാഞ്ഞാണി ചാട്ടുപുരയ്ക്കല്‍ വിവേക് (23), ഒളരി ബംഗ്ലാവ് റോഡ് കൊച്ചത്ത് വീട്ടില്‍ രാജേഷ് (42) ചാലക്കുടി കുറ്റിച്ചിറ മൂത്തേടത്ത് സുമേഷ് (38) എന്നിവരാണ് പിടിയിലായത്.
സെപ്റ്റംബര്‍ എട്ടിന് രാത്രി 11.20-ന് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനു സമീപംവെച്ചാണ് കാറിലെത്തിയ സംഘം സ്വര്‍ണം തട്ടിക്കൊണ്ടുപോയത്.
കേസിലെ പ്രധാന സൂത്രധാരന്മാരായി പൊലീസ് കണ്ടെത്തിയ രണ്ടാംപ്രതി വെളുത്തൂര്‍ നവദീപം സ്ട്രീറ്റ് കോലത്തുപറമ്പില്‍ നിഖില്‍ (32), മൂന്നാംപ്രതി ചാലക്കുടിയിലെ ജിഫിന്‍ എന്നിവരെയും ഇവര്‍ക്ക് സഹായം ചെയ്ത കണ്ടാലറിയാവുന്ന മറ്റ് നാലുപേരെയും പൊലീസ് അന്വേഷിക്കയാണ്.
ഒന്നാംപ്രതി ബ്രോണ്‍സണ്‍ മുന്‍പ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കമ്മിഷന്‍ വ്യവസ്ഥയില്‍ ഇയാളാണ് സ്വര്‍ണാഭരണങ്ങള്‍ വിതരണം ചെയ്തിരുന്നത്. ഇടയ്ക്ക് ഇയാളെ ജോലിയില്‍നിന്ന് ഒഴിവാക്കിയിരുന്നു.
എന്നാൽ നേരത്തെയുള്ള ഇടപാട് പ്രകാരം 15 ലക്ഷത്തോളം രൂപ സ്ഥാപനത്തില്‍നിന്ന് ലഭിക്കാനുണ്ടെന്ന് പറയുന്നു. സ്ഥാപനവുമായി തെറ്റിയ ബ്രോണ്‍സണ്‍ രണ്ടാംപ്രതി നിഖില്‍, ജെഫിന്‍ എന്നിവരുമായി ചേര്‍ന്ന് സ്വര്‍ണം തട്ടിയെടുക്കാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. സ്വര്‍ണാഭരണങ്ങള്‍ ഏതെല്ലാം ദിവസങ്ങളില്‍, ഏതെല്ലാം സമയത്താണ് കൊണ്ടുപോയിരുന്നതെന്ന് ബ്രോണ്‍സണ് അറിയാമായിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ പദ്ധതി തയ്യാറാക്കിയത്. അറസ്റ്റിലായ മറ്റ് പ്രതികള്‍ കുറ്റകൃത്യത്തിന് സഹായം ചെയ്തവരും വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയവരുമാണ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച അഞ്ച് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മാര്‍ത്താണ്ഡത്തെ വില്‍പ്പനശാലകളിലേക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുപോയിരുന്ന 1.80 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്.
അറസ്റ്റിലായ പ്രതികളില്‍ സുമേഷ് ചാലക്കുടി എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസിലെ പ്രതിയാണ്. ആറാംപ്രതി നിധിന്‍ കൊലപാതകക്കേസിലും ഒമ്പതാംപ്രതി രാജേഷ് കവര്‍ച്ചക്കേസിലും പ്രതികളാണ് എന്നും പൊലീസ് പറഞ്ഞു. തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.


