തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റിൽ. 13 വര്‍ഷത്തിനുശേഷമാണ് പ്രതിയെ കണ്ടെത്തുന്നത്. അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള ബേരത്ത് എന്ന സ്ഥലത്തു നിന്നാണ് പിടിയിലായത്.
ഒന്നാം പ്രതിയായ സവാദ് അറസ്റ്റിലാകുന്നത് കേസിലെ മറ്റു പ്രതികള്‍ക്ക് കോടതി ശിക്ഷവിധിച്ചശേഷമാണ്
വാടക ക്വാര്‍ട്ടേഴ്‌സില്‍ ചൊവ്വാഴ്ച രാത്രിയാണ് എന്‍ഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. 13 വര്‍ഷവും കണ്ണൂരിലായിരുന്നു. സവാദ് എന്ന പേര് മറച്ചുവെച്ച് ഷാജഹാന്‍ എന്ന പേരിൽ പോലീസിനേയും കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വെട്ടിച്ച് ഒളിവുജീവിതം. മരപ്പണി ഉള്‍പ്പെടെയുള്ള കൂലിവേല ചെയ്തായിരുന്നു ജീവിതം.
വാടകവീട്ടില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കൊപ്പമാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍, നാട്ടുകാരുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ല. മട്ടന്നൂര്‍ പോലൊരു ജനസാന്ദ്രതയുള്ള പ്രദേശത്ത് ഇത്രയധികം കാലം ഒളിവില്‍ കഴിഞ്ഞിട്ടും കാസര്‍കോട്ടുനിന്ന് വിവാഹം ചെയ്തിട്ടും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
വ്യക്തമായ ആസൂത്രണത്തോടെ അതീവ രഹസ്യമായാണ് സവാദിനെ അറസ്റ്റുചെയ്യാന്‍ എന്‍ഐഎ സംഘം കണ്ണൂരിലെത്തിയത്. കഴിഞ്ഞ കുറച്ചുദിവങ്ങളായി എന്‍ഐഎ സംഘം കണ്ണൂര് ക്യാമ്പ് ചെയ്തിരുന്നു. സവാദിന്റെ താമസസ്ഥലവും നീക്കങ്ങളും വ്യക്തമായി നിരീക്ഷിച്ച ശേഷം ചൊവ്വാഴ്ച രാത്രി ക്വാര്‍ട്ടേഴ്‌സിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അറസ്റ്റ് സംബന്ധിച്ച വിവരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മാത്രമാണ് എന്‍ഐഎ കൈമാറിയത്. ലോക്കല്‍ പോലീസിനെയോ സ്‌പെഷ്യല്‍ ബ്രാഞ്ചിനേയോ വിവരം അറിയിച്ചിരുന്നില്ല. അറസ്റ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് ശേഷമാണ് ലോക്കല്‍ പോലീസ് പോലും വിവരം അറിയുന്നത്.
ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച് 2010 ജൂലായിലാണ് പ്രതികള്‍ ടി.ജെ ജോസഫിനെ ആക്രമിച്ചത്. കേസിൽ ടി.ജെ ജോസഫിന്റെ കൈപ്പത്തി മഴു ഉപയോഗിച്ച് വെട്ടിമാറ്റിയത് സവാദാണ് എന്നായിരുന്നു കണ്ടെത്തൽ.
കേസിൽ നേരത്തെ ആറ് പ്രതികളില്‍ മുഖ്യപ്രതികളായ പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും 3 വർഷം വീതം തടവും ശിക്ഷിച്ചിരുന്നു.
മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ടി ജെ ജോസഫിന് എല്ലാം പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. വിവിധ വകുപ്പുകളിലായി ആദ്യ മൂന്ന് പ്രതികൾ 2 ലക്ഷത്തി 85,000 പിഴ നൽകണമെന്നും അവസാന മൂന്ന് പ്രതികൾ 20,000 രൂപയും പിഴ നൽകണമെന്നും വിധിച്ചിരുന്നു. പ്രതികളുടെ പിഴ സംഖ്യയിൽ നിന്ന് പ്രൊഫസർ ടി ജെ ജോസഫിന് 4 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നുമായിരുന്നു കോടതി നിർദ്ദേശം. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമെയാണിത്. കൊച്ചിയിലെ എൻ ഐ എ കോടതിയാണ് വിധി പറഞ്ഞത്.