പിഴ യഥാസമയം അടയ്ക്കാത്തതിനാല്‍ കോടതികള്‍ക്ക് കൈമാറിയ കേസുകള്‍ ഓൺലൈൻ വഴി പിഴയടച്ച് തീർക്കാൻ അവസരം. സി.ജെ.എം. കോടതികള്‍ക്ക് കൈമാറിയ നാലരലക്ഷം ഗതാഗതനിയമലംഘന കേസുകൾ മോട്ടോര്‍ വാഹനവകുപ്പ് തിരിച്ചുവിളിക്കുന്നു.
വക്കീൽ ഫീസും കോടതി നടപടിയും ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെ വാഹനം കരിമ്പട്ടികയിൽ പെട്ടതിൻ്റെ പൊല്ലാപ്പുകൾ ഇത് വഴി ഒഴിവാക്കാം. വാഹനം രജിസ്റ്റര്‍ചെയ്ത ഓഫീസില്‍നിന്നോ കുറ്റംചുമത്തിയ ഓഫീസില്‍നിന്നോ കേസുകള്‍ തിരിച്ചെടുത്ത് പിഴയടയ്ക്കാം.
ഓണ്‍ലൈനില്‍ പണമടയ്ക്കാനായി യൂസര്‍ നെയിമും പാസ്വേഡും ലഭിക്കും. പോലീസ് ചുമത്തിയ കേസുകളിലും ഈ സൗകര്യം ലഭിക്കും. ഹെല്‍മെറ്റ് ഉപയോഗിച്ചില്ലെങ്കില്‍പ്പോലും ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥ നിയമത്തിലുണ്ട് എന്നത് കോടതിയിൽ എത്തുമ്പോൾ പ്രശ്നം സങ്കീർണ്ണമാക്കുന്ന സാഹചര്യമായിരുന്നു.

പിഴ അടയ്ക്കേണ്ടത് 30 ദിവസത്തിനകം
ഇ-ചെലാന്‍വഴി പിഴ ചുമത്തുന്ന കേസുകളില്‍ 30 ദിവസത്തിനകം പിഴയൊടുക്കിയില്ലെങ്കില്‍ ഓണ്‍ലൈന്‍ കോടതിയിലേക്കും 60 ദിവസത്തിനുശേഷം റെഗുലര്‍ കോടതിയിലേക്കും കൈമാറുകയാണ് പതിവ്. ഇങ്ങനെ വീഴ്ചവരുത്തിയ കേസുകളിലാണ് സൌകര്യം ലഭിക്കുന്നത്.
വെര്‍ച്വല്‍ കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലരലക്ഷം കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് കൈമാറിയ സാഹചര്യമാണ് നേരത്തെ ഉണ്ടായിരുന്നത്. പിഴ പിരിച്ചെടുക്കുക. കോടതിയിൽ ഇത്രയും കേസുകൾ എത്തുന്ന സങ്കീർണത ഒഴിവാക്കുക എന്ന സൌകര്യം കേസ് തിരിച്ചിത്തിക്കുന്നതിൽ ഉണ്ട്.
കേസുകൾ കുന്നുകൂടി മോട്ടോർ വാഹന വകുപ്പും പൊല്ലാപ്പിലായി

ഒന്നിലേറെത്തവണ നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചവര്‍ക്ക് പിഴ ഇരട്ടിയാകും. നടത്തിപ്പിന് അഭിഭാഷകരെ ചുമതലപ്പെടുത്തുന്നതടക്കമുള്ള ചെലവുകള്‍ പുറമേവരും. കോടതി കേസ് തീര്‍പ്പാക്കുംവരെ കരിമ്പട്ടിക നീക്കാനോ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനോ കഴിയില്ല.
ഗതാഗത നിയമലംഘനങ്ങള്‍ തീര്‍പ്പാക്കാന്‍ വേണ്ടിയുള്ള വെര്‍ച്വല്‍ കോടതിയില്‍ മൂന്നുമാസത്തിനുള്ളില്‍ കേസുകള്‍ പരിഗണിക്കണമെന്നാണ് വ്യവസ്ഥ. പിഴയൊടുക്കാന്‍ മറ്റുപല സംസ്ഥാനങ്ങളിലും ആറുമാസത്തോളം സാവകാശം നല്‍കാറുണ്ട്. പരമാവധി മൂന്നുമാസം അനുവദിക്കാമെങ്കിലും ഒരുമാസം തികയുമ്പോഴേ മോട്ടോര്‍വാഹനവകുപ്പ് കേസുകള്‍ കോടതിക്ക് കൈമാറും. ഇതോടെ, കേസുകളുടെ ബാഹുല്യം പ്രതിസന്ധിയായി. ഇങ്ങനെ കെട്ടിക്കിടന്ന കേസുകളാണ് സി.ജെ.എം. കോടതികള്‍ക്ക് കൈമാറിയത്.


