പ്രായപൂര്‍ത്തിയാത്ത പെൺകുട്ടി ഉൾപ്പെടെ രണ്ടുസഹോദരിമാരെ ബി ജെ പി നേതാവിൻ്റെ മകനും സംഘവും കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ പത്തുപേരെ പൊലീസ് പിടികൂടി. പിടിയിലായ സംഘത്തലവൻ പ്രാദേശിക ബി.ജെ.പി. നേതാവിന്റെ മകനാണ്.
റായ്പുരിലെ ബൻസോജ് വില്ലേജ് ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. രക്ഷാബന്ധന്‍ ആഘോഷം കഴിഞ്ഞ് ആണ്‍സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന 19, 16 വയസ്സുള്ള പെണ്‍കുട്ടികളെയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.
ഇരുചക്രവാഹനത്തില്‍ മടങ്ങുകയായിരുന്ന ഇവരെ സംഘത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു.
ആദ്യം പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു. തുടര്‍ന്ന് നാലു ഇരുചക്രവാഹനങ്ങളിലായി കൂട്ടാളികൾ പെൺകുട്ടികളെ ഒഴിഞ്ഞ പ്രദേശത്തേക്ക് ബലമായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കത്തിമുനയില്‍ നിർത്തി ഭീഷണിപ്പെടുത്തി. തുടർന്ന് മൂന്നുപേരേയും വഴിയരികില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു.
കുട്ടികൾ തന്നെ അടുത്തുള്ള മന്ദിര്‍ ഹസൗദ് പോലീസ് പട്രോള്‍ യൂണിറ്റിലെത്തി പരാതി പറയുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് പോലീസ് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പത്തുപേരേയും അറസ്റ്റുചെയ്തത്.
അറസ്റ്റിലായ പൂനം ഠാക്കൂര്‍ സ്ഥിരം കുറ്റവാളിയാണ്. ഇയാളുടെ പിതാവ് ബി.ജെ.പി. നേതാവാണെന്നും പോലീസ് അറിയിച്ചു. പൂനം ഠാക്കൂറിന്റെ പിതാവ് ലക്ഷ്മി നാരായണ്‍ സിങ് ഠാക്കൂർ പാർട്ടി മന്ദിര്‍ ഹസൗദ് മണ്ഡലം വൈസ് പ്രസിഡന്റാണ്.
മകൻ പൂനം ഠാക്കൂറിന് എതിരെ മന്ദിര്‍ ഹസൗദ്, അരാങ് പോലീസ് സ്‌റ്റേഷനുകളിലായി അഞ്ചുകേസുകള്‍ നിലവിലുണ്ട്. 2019-ലും 2022-ലും ഇയാളെ അറസ്റ്റുചെയ്തിരുന്നു. കൊലപാതക, ബലാത്സംഗം അടക്കം കേസുകളാണ് ഇയാള്‍ക്കെതിരെ നിലവിലുള്ളത്. ജാമ്യത്തിൽ ഇറങ്ങി കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതായിരുന്നു പതിവ്.


