
ഏക സിവില്‍ കോഡ് വിഷയത്തിൽ കരട് വന്നതിന് ശേഷം മതി പരസ്യ പ്രതികരണങ്ങൾ എന്ന് കോൺഗ്രസ്. ഇതു സംബന്ധിച്ച് കോണ്‍ഗ്രസിലെ നിയമ വിദഗ്ധ നേതാക്കള്‍ യോഗം ചേര്‍ന്ന് പാർട്ടിക്ക് നിർദ്ദേശം സമർപ്പിച്ചു. വിഷയത്തില്‍ സൂക്ഷ്മതയോടെ പ്രതികരണങ്ങള്‍ നടത്തണം. കരട് ബില്‍ വന്ന ശേഷം നിലപാട് വ്യക്തമാക്കിയാല്‍ മതിയാവും എന്നുമാണ് ധാരണ.
മുതിര്‍ന്ന നേതാക്കളായ പി.ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ്, മനു അഭിഷേക് സിങ്‌വി, മനീഷ് തിവാരി, വിവേക് തന്‍ഖ, കെ.ടി.എസ്. തുളസി തുടങ്ങിയവരാണ് ശനിയാഴ്ച ഏക സിവില്‍കോഡ് ചര്‍ച്ച ചെയ്യാന്‍ ക്ലോസ് ഡോർ മീറ്റിങ് ചേര്‍ന്നത്. നിർദ്ദേശങ്ങൾ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറും.
തിടുക്കത്തില്‍ എതിര്‍പ്പുയര്‍ത്തുന്നതും അനുകൂലിക്കുന്നതും തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ നേരത്തെ കോണ്‍ഗ്രസ് നടത്തിയിരുന്നു. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന് തലവെച്ച് കൊടുക്കാതിരിക്കുക എന്നതാണ് സമീപനം. കരട് ബില്‍ വരുന്നത് വരെ കാത്തിരിക്കാനാണ് നേരത്തെ ഇത് സംബന്ധിച്ച് ആ മാസം ആദ്യം ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ തീരുമാനമായത്. വൈവിധ്യങ്ങള്‍ക്ക് മേലുള്ള ആക്രമണമാണ് ഏക സിവില്‍കോഡെന്ന് യോഗത്തില്‍ അന്ന് അഭിപ്രായം ഉയർന്നിരുന്നു.
‘സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെ ആശ്രയിച്ചിരിക്കും അതിനോടുള്ള ഞങ്ങളുടെ യോജിപ്പും വിയോജിപ്പും. തുല്യതയുടെ വശങ്ങളെ പിന്തുണയ്ക്കും. ആത്മര്‍ത്ഥതയോടെയാണോ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണോ നീക്കമെന്ന് തിരിച്ചറിയേണ്ടതുണ്ട്’ എന്നാണ് കോൺഗ്രസ് പ്രതികരണം.
.


