Friday, February 20, 2026

ഉമ്പായി, ആ സംഗീത ധാര മുറിഞ്ഞിട്ട് 5 വർഷം

അരുതെന്ന് മാത്രം പറയരുതെ…… കാണരുതെന്ന് മാത്രം പറയരുതേ……വാടാത്ത….ചെമ്പനീർ

സദസ്സിനോട് സംവദിച്ചും പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥകൾ പറഞ്ഞും ഗസല്‍ കച്ചേരി വേദി സംഗീതാസ്വാദകരുടെ ഇഷ്ടയിടമാക്കി മാറ്റിയ ഉമ്പായി ഓർമ്മയായിട്ട് ഇന്ന് അഞ്ച് വർഷം തികയുന്നു.

സാധാരണക്കാരുടെ പ്രിയപ്പെട്ട നിമിഷങ്ങളിലേക്കും ഉമ്പായിയുടെ ഗസൽ ഈണം ചെന്നെത്തി. ”വാകപ്പൂമരം…”, ”സുമംഗലീ നീ ഓര്‍മ്മിക്കുമോ…”, ”ചെമ്പക തൈകള്‍…”, ”ശ്യാമസുന്ദര പുഷ്പം…” തുടങ്ങിയ യേശുദാസ് ഗാനങ്ങളെ തന്റേതായ രീതിയില്‍ ആലപിച്ച് ജനഹൃദയങ്ങളിൽ ഉമ്പായി ഇടം നേടി.

2018-ൽ ജീവിതം 68-ാം വയസിൽ കാൻസർ പിടികൂടിയപ്പോഴും ഉമ്പായി സംഗീത ലോകത്ത് തന്റേതായ ഇരിപ്പിടം സൃഷ്ടിച്ചിരുന്നു. ഉമ്പായി തുടക്കം കുറിച്ച മലയാള ഗസല്‍ പുതിയ തലമുറയിലെ ഗായകര്‍ കൂടുതല്‍ കരുത്തോടെ ഇപ്പോഴും മുന്നോട്ടു കൊണ്ട് പോകുന്നു 

ഉമ്മയുടെ ഉമ്പായി, സംഗീത പ്രേമികളുടെയും

ഉമ്മ ഫാത്തിമ മകനെ സ്‌നേഹത്തോടെ വിളിച്ചിരുന്ന ഓമനപ്പേരായിരുന്നു ഉമ്പായി. സംഗീതത്തോട് ഉമ്പായിക്കുള്ള തന്റെ അ​ഗാധമായ പ്രണയം തിരിച്ചറിഞ്ഞിട്ടും ഉമ്പായിയെ ആ വഴിക്ക് നടത്താൻ പിതാവ് താല്പര്യപ്പെട്ടിരുന്നില്ല.‌

വിദ്യാഭ്യാസത്തിനായി മകനെ മുംബൈയ്ക്ക് പറഞ്ഞു വിട്ടെങ്കിലും പരീക്ഷകളിൽ ജയിക്കാനാകാതെ പഠിത്തം പാതിവഴിയിലാക്കി ഉമ്പായി. മകൻ ഇലക്ട്രീഷ്യനായി തിരിച്ചു വരുന്നതും കാത്തിരുന്ന പിതാവിന്റെ പ്രതീക്ഷകളെ നിശപ്പെടുത്തിയാണ് ഉമ്പായി തിരിച്ചെത്തുന്നത്. തന്റെ അഭിരുചി സം​ഗീതമാണെന്ന് എപ്പോഴോ തിരിച്ചറിഞ്ഞ ഉമ്പായി ആ വഴിയിലൂടെ തന്നെ സഞ്ചരിക്കാൻ തീരുമാനിച്ചുറപ്പിക്കുകയായിരുന്നു.

മുംബൈയിൽ വച്ച് ഉമ്പായി ആദ്യം പരിചയപ്പെടുന്നത് ഉസ്താദ് മുനവറലി ഖാനെയാണ്. ഏഴ് വർഷത്തെ ഗുരു-ശിഷ്യ ബന്ധവും പരിശീലനവും ഉമ്പായിയെ ഗസലിലെ പകരക്കാരനില്ലാത്ത പ്രതിഭയാക്കി മാറ്റി. ഹോട്ടലിൽ ഗായകനായി കഴിഞ്ഞിരുന്ന വേളയിൽ വേണു വി ദേശത്തെ കണ്ടുമുട്ടുകയും ആദ്യ ആൽബമായ ‘പ്രണാമം’ പുറത്തിറക്കുകയും ചെയ്തു. അതായിരുന്നു ഉമ്പായിയുടെ ജീവിതത്തിലെ വഴിതിരിവ്. ഒഎൻവി കുറുപ്പും, യൂസഫലി കേച്ചേരിയും, സച്ചിതാനന്ദനുമൊക്കെ കുറിച്ചിട്ട വാക്കുകൾക്ക് ഉമ്പായിയുടെ ശബ്ദത്തിൽ മലയാളിയുടെ ഈണമായി മാറി. ഇരുപതോളം ആൽബങ്ങളാണ് അദ്ദേഹം പുറത്തിറക്കിയത്. ‘നോവൽ’ എന്ന സിനിമയ്ക്ക് സംഗീതവും നൽകി.

പ്രതിഭകൾക്ക് ഒപ്പം

ഫോർട്ട് കൊച്ചി നെല്ലുകടവ് പടിഞ്ഞാറെ വീട്ടിൽ അബു–പാത്തുമ്മ ദമ്പതികളുടെ മകനായി 1950 ജൂൺ 10നു ജനിച്ച ഉമ്പായിയുടെ ജീവിതം ആകസ്മികതകൾ നിറഞ്ഞതായിരുന്നു. ഉമ്പായിയുടെ സംഗീതാഭിരുചിയെ പിതാവ് അനുകൂലിച്ചില്ല. പരീക്ഷകളിൽ തോറ്റു സ്കൂളിനോടു വിടപറഞ്ഞ മകനെ ഇലക്ട്രീഷ്യനായി മാറ്റാൻ അദ്ദേഹം മുംബൈയിൽ അമ്മാവന്റെ അടുത്തേക്കയച്ചു. ഇതായിരുന്നു ഉമ്പായിയുടെ ജീവിതം മാറ്റിമറിച്ചത്. 

മുംബൈയിൽ കണ്ടുമുട്ടിയ ഉസ്താദ് മുനവറലി ഖാൻ ഉമ്പായിയെ ശിഷ്യനായി സ്വീകരിച്ചു. ഏഴു വർഷം അദ്ദേഹത്തിനു കീഴിൽ സംഗീതം പഠിച്ചതോടെ ഉമ്പായി പൂർണമായും മാറി. സംവിധായകൻ ജോൺ ഏബ്രഹാം ആണ് ഉമ്പായിയെ കേരളത്തിന്റെ ഗസൽ ചക്രവർത്തിയായി വിശേഷിപ്പത്. ജോണിന്റെ അമ്മ അറിയാൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്. 

വിപ്ലവം സംഗീതം

സംഭവ ബഹുലമായിരുന്നു ജീവിതം. മൂന്ന് പേരെയാണ് ഉമ്പായി തന്റെ ജീവിത വഴികാട്ടികളായി വിലയിരുത്തിയിരുന്നത്. അതില്‍ ആദ്യത്തെ ആള്‍ ഇ.എം.എസ് ആയിരുന്നു. രണ്ടാമത്തെയാള്‍ ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസനും മൂന്നാമത്തെയാള്‍ പണ്ഡിറ്റ് ജസ്‌രാജുമായിരുന്നു. ഇവര്‍ മൂന്ന് പേരുമാണ് തന്റെ കാഴ്ചപ്പാടുകളെ നിര്‍മിച്ചതെന്ന് ഉമ്പായി പറയുമായിരുന്നു.

ഗസലിനെ അതിന്റെ കാവ്യാംശം നഷ്ടപ്പെടാതെ മലയാളീകരിച്ചു എന്നതാണ് ഉമ്പായിയുടെ ഏറ്റവും വലിയ സംഭാവന. ഉറുദു പാരമ്പര്യത്തില്‍ കൃത്യമായ നിയമങ്ങളുള്ള ഗസലുകള്‍ മലയാളികരിക്കാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു വിമര്‍ശകരുടെ പക്ഷം. എന്നാല്‍ ഗസല്‍ എന്നതിന്റെ അര്‍ത്ഥം തന്നെ പ്രിയതമയുമായുളള സംഭാഷണം എന്നതാണെന്നായിരുന്നു ഉമ്പായിയുടെ മറുപടി. അത് ഹൃദയത്തില്‍ നിന്ന് വന്നാല്‍ മാത്രം മതിയെന്നും ഉമ്പായി വിശ്വസിച്ചിരുന്നു. തന്റെ ഗാനം മറ്റാരെക്കാളും ആസ്വദിച്ചിരുന്നതും ഉമ്പായിയായിരുന്നു.

ഗസലിനെ കേരളത്തില്‍ ജനകീയമാക്കാന്‍ ഉമ്പായിയോളം സംഭാവന നല്‍കിയ മറ്റൊരാളുമുണ്ടായിരുന്നില്ല.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...