പലസ്തീനിൽ ഇസ്രായേലിൻ്റെ അനധികൃത കുടിയേറ്റങ്ങളെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭാ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ. ഏഴിനെതിരെ 145 രാജ്യങ്ങളുടെ വോട്ടുകളോടെയാണ് പ്രമേയം പാസായത്. അമേരിക്കയും കാനഡയും ഉൾപ്പെടെ ഏഴ് രാജ്യങ്ങൾ എതിർത്തപ്പോൾ 18 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള അധിനിവേശ പലസ്തീൻ പ്രദേശത്തും അധിനിവേശ സിറിയൻ ഗോലാനിലുമുള്ള കുടിയേറ്റ പ്രവർത്തനങ്ങളെയും അപലപിക്കുന്നതാണ് പ്രമേയം. അമേരിക്ക, കാനഡ, ഹംഗറി, ഇസ്രാഈൽ, മാർഷൽ ദ്വീപുകൾ, ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ, നൗറു എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്.
നവംബർ 9 വ്യാഴാഴ്ച അതിന്റെ കരട് അംഗീകരിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പ്രമേയം പാസാക്കിയത്. നേരത്തെ ഗാസയിൽ ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.
ആശുപത്രികൾ ഹമാസിന്റെ കമാൻഡ് പോസ്റ്റുകളും ഒളിത്താവളങ്ങളുമാണ് എന്നതാണ് ഇവ ആക്രമിക്കാൻ ഇസ്രയേൽ മുന്നോട്ടുവയ്ക്കുന്ന വാദം. എന്നാൽ ആരോപണം തെളിയിക്കുന്ന യാതൊരുവിധ രേഖകളും ഇസ്രയേൽ ഹാജരാക്കിയിട്ടില്ല.
ഇന്ധന ഉപരോധംമൂലം ഗാസയിലെ മിക്ക ആശുപത്രികളിലെയും ജനറേറ്റർ പ്രവർത്തനം നിലച്ചിരിക്കുകയാണ്. മുനമ്പിലെ ഏറ്റവും വലിയ ആശുപത്രി അൽ ഷിഫയ്ക്ക് സമീപം ഇസ്രയേൽ ആക്രമണം കടുപ്പിച്ചതും വലിയ തോതിലുള്ള ജനരോഷം ആഗോള തലത്തിൽ സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്.
സൗദി അറേബ്യയിൽ കഴിഞ്ഞ ദിവസം ചേർന്ന 57 രാജ്യങ്ങളിലെ അറബ് നേതാക്കളുടെ സമ്മേളനം ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും മാനുഷിക സഹായം ഉടൻ എത്തിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തെ സ്വയരക്ഷ എന്ന് വിളിക്കാനാവില്ല. അതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവും ആകില്ല. ഇസ്രയേലിന്റെ ആക്രമണങ്ങളിൽ അന്താരാഷ്ട്ര നീതിന്യായ കോടതി അന്വേഷണം നടത്തണമെന്നും അറബ് രാജ്യങ്ങളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.
ന്യൂയോർക്ക്, ലണ്ടൻ, പാരീസ്, ബാഗ്ദാദ്, കറാച്ചി, ബെർലിൻ, സ്‌കോട്‌ലൻഡ് എന്നിവയുൾപ്പെടെ ലോകത്തെമ്പാടുമുള്ള പല നഗരങ്ങളിലും അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്തുകൊണ്ട് വലിയ മാർച്ചുകൾ നടക്കുന്നുണ്ട്.


