സമസ്ത ജോയന്റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തിൻ്റെ പരാമർശത്തിൽ സാമൂഹ്യ പ്രവർത്തക വി.പി സുഹ്റ പൊലീസിൽ പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം, ഉമർ ഫൈസിയുടെ പരാമർശത്തിൽ വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചിരുന്നു.
നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ എന്ന പരിപാടിയിലായിരുന്നു വി പി സുഹ്റ പ്രതിഷേധിച്ചത്. പരിപാടി ഫ്‌ലാഗ് ഓഫ് ചെയ്യാനാണ് മുഖ്യാതിഥിയായി ‘നിസ’യുടെ പ്രസിഡന്റു കൂടിയായ വി.പി. സുഹറ എത്തിയത്. പ്രസംഗത്തിനിടെയാണ് അവർ തട്ടംമാറ്റി പ്രതിഷേധം പ്രകടിപ്പിച്ചത്.
ഉമര്‍ ഫൈസി മുക്കം ഒരു ചാനല്‍ ചര്‍ച്ചയില്‍ സ്ത്രീകള്‍ക്കെതിരേ നടത്തിയ വിവാദപരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് തട്ടംമാറ്റിയതെന്ന് സുഹറ പറഞ്ഞു. അതേസമയം, വേദിയിലിരിക്കുകയായിരുന്ന സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ഷാഹുല്‍ ഹമീദ് സുഹറയുടെ നിലപാടില്‍ പ്രതിഷേധം പ്രകടിപ്പിച്ചു.
കുടുംബശ്രീയിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കുന്ന ചടങ്ങില്‍ ഇത്തരത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചതിനെയാണ് അദ്ദേഹം ചോദ്യംചെയ്തത്. ക്ഷമപറയണമെന്നും അദ്ദേഹവും മറ്റുചിലരും ആവശ്യപ്പെട്ടു. കുടുംബശ്രീയിലെ ചില അംഗങ്ങളും സുഹറക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പരിപാടിയില്‍നിന്ന് അവര്‍ക്ക് പിന്‍മാറേണ്ടിയുംവന്നു.
തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരാണെന്നാണ് സമസ്ത നേതാവ് പറഞ്ഞതായുളള വാർത്തയാണ് വിവാദത്തിലായത്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും വനിതാ കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതിനല്‍കുമെന്നും വി.പി. സുഹറ പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് ഷാഹുല്‍ ഹമീദിന്റെ പേരില്‍ അവര്‍ നല്ലളം പോലീസില്‍ പരാതിനല്‍കി.