
ചന്ദ്രയാൻ പേടകത്തിന്‍റെ ഭ്രമണപഥം ഉയർത്തുന്ന ഘട്ടത്തിലേക്ക് പ്രവേശിച്ചു. ചന്ദ്രൻ്റെ ഭ്രമണപഥത്തിലേക്ക് ക്രമേണ ചന്ദ്രയാൻ 3 പേടകത്തെ എത്തിക്കുകയാണ് ഇതു വഴി ചെയ്യുക. ആദ്യ ഘട്ട ഭ്രമണപഥമാറ്റം ഉച്ചയോടെ ആരംഭിച്ചു. ബെംഗളൂരുവിലെ ഇസ്രൊ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‍വർക്ക് വഴിയാണ് ഇനി പേടകവുമായുള്ള ആശയവിനിമയം നടക്കുക. ഇത്തരത്തിൽ നാല് ഭ്രമണപഥ മാറ്റങ്ങളാണ് ആകെ നടക്കാനുള്ളത്.
അടുത്ത മാസം ഒന്നോടെ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ഇതോടെ ഭൂഗുരത്വ മേഖലയിൽ നിന്ന് മാറി പേടകം ചന്ദ്രൻ്റെ ആകർഷണത്തിലാകും. ആഗസ്റ്റ് 23ന് വൈകിട്ട് 5.47നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ്.

ചന്ദ്രമണ്ഡലത്തിലേക്ക് കടന്നാൽ
ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടും. ആഗസ്റ്റ് 17നായിരിക്കും ഇത് നടക്കുക.
ലാൻ്റിങ് എന്ന വെല്ലുവിളി
പിന്നെ മുന്നിലുള്ളത് സോഫ്റ്റ് ലാൻഡിങ്ങ്. ആഗസ്റ്റ് 23ന് വൈകിട്ട് അഞ്ച് നാൽപ്പത്തിയേഴിന് പേടകം ചന്ദ്രനിൽ കാൽ തൊടുമെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് യു ഗർത്തത്തിന് അടുത്താണ് ചന്ദ്രയാൻ ലാൻഡർ ഇറങ്ങാൻ പോകുന്നത്. ലാൻഡിങ്ങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക് വരും. ലാൻഡറിലെ ശാസ്ത്ര ഉപകരണങ്ങൾ പ്രവർത്തിച്ച് തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ് ലാൻഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി. ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.


