പാർലമെന്റിലെ സ്റ്റാഫുകളുടെ പുതിയ യൂണിഫോമിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം. യൂണിഫോമിൽ നിറയെ താമരയാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയാണ് യൂണിഫോമിൽ പ്രിന്റ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷം പ്രതികരിച്ചു.
എന്തുകൊണ്ടാണ് കടുവയെ പാർലമെന്റ് സ്റ്റാഫിന്റെ വസ്ത്രത്തിൽ വയ്ക്കാൻ സർക്കാർ തയ്യാറാകാത്തത്, കടുവ ദേശീയ മൃഗമാണ്. എന്തുകൊണ്ടാണ് ദേശീയ പക്ഷിയായ മയിലിനെ അണിയിച്ചൊരുക്കാൻ ഇവർ തയ്യാറാകാത്തത്. പക്ഷേ ബിജെപിയുടെ ചിഹ്നം താമരയായതിനാൽ പാർലമെന്ററി ജീവനക്കാരുടെ ഡ്രസ് കോഡിൽ താമര ഉൾപ്പെടുത്താൻ അവർ തീരുമാനിച്ചു,’ കോൺഗ്രസ് എംപി മാണിക്കം ടാഗോർ സാമൂഹികമാധ്യമമായ ‘എക്സി’ലൂടെ പ്രതികരിച്ചു.
അവർ എന്ത് വിലകുറഞ്ഞവരാണ്. ജി20യിലും അവർ ഇത് ആവർത്തിച്ചു. വീണ്ടും അത് ചെയ്യുന്നു. ദേശീയ പുഷ്പമാണെന്നൊക്കെയാണ് പറയുന്നത്.പാർലമെന്റിനെ ഏകപക്ഷീയമാക്കരുതെന്നും മാണിക്കം ടാഗോർ പറഞ്ഞു.
‘പാർലമെന്റ് ജീവനക്കാരുടെ യൂണിഫോമിൽ താമര ചിഹ്നം അച്ചടിച്ച് നമ്മുടെ ജനാധിപത്യത്തിന്റെ ക്ഷേത്രത്തെ ഒരു രാഷ്ട്രീയ പോർക്കളമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വ്യക്തിപരമായ പ്രചരണത്തിനായി ബിജെപി പാർലമെന്റിനെ ദുരുപയോഗം ചെയ്യുകയാണ്. പുതിയ പാർലമെന്റ് ജനങ്ങളുടേതാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടേതുമല്ല,’ എൻസിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു.


