മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദത്തില്‍ സിഎംആർഎൽ റെയ്ഡിനിടെ കിട്ടിയ മാസപ്പടി ഡയറിയാണ് ആദായനികുതി വകുപ്പിന് പിടിവള്ളിയായത്. സോഫ്റ്റ് വെയർ അപ്ഡേഷൻ എന്ന പേരിലും കടമായിട്ടുമാണ് വീണയുടെ സ്ഥാപനത്തിന് ഒരു കോടി എഴുപത്തിരണ്ട് ലക്ഷം രൂപ പലപ്പോഴായി നൽകിയെന്നായിരുന്നു സിഎംആർഎൽ വിശദീകരണം. പല പാർട്ടികളിലേയും മുതിർന്ന നേതാക്കൾ മുതൽ പൊലീസ് ഉദ്യോഗസ്ഥർ വരെ മാസപ്പടി പറ്റുന്നവരുടെ കണക്കും ഈ ഡയറിയിലുണ്ടായിരുന്നു.
എന്നാൽ വീണയുടെ സ്ഥാപനവുമായി യാതൊരു സാമ്പത്തിക ഇടപാടും ഇല്ലെന്നും ഒന്നും ഓർക്കുന്നില്ലെന്നുമാണ് സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ നിലപാട്. ആദായ നികുതി വകുപ്പിന്റെ പക്കലുളള മാസപ്പടി ഡയറിയിലെ വിവരങ്ങൾ നേരത്തെ തന്നെ ഇഡി അടക്കമുളള കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. എങ്കിൽ പിന്നെ ഈ ഡയറി ഇതുവരെ രഹസ്യമാക്കി വെച്ചതിലെ ദുരൂഹതയും ഉയരുകയാണ്. ഇത്രയും ഉന്നതരും രാഷ്ട്രീയ പ്രതിയോഗികളും ഡയറിയിൽ പേരു സഹിതം പരാമർശിക്കപ്പെട്ടിട്ടും എന്തിന് ഇതുവരെ രഹസ്യമാക്കി എന്ന ചോദ്യമാണ് ഉയരുന്നുത്.
കേസും വാർത്തകളും ഇങ്ങനെ
വീണാ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിക്കും കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ നിന്ന് അനധികൃതമായി പണം ലഭിച്ചെന്ന് ആദായ നികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തി. ഒരു സ്വകാര്യ കമ്പനി സേവനം ചെയ്യുന്ന മറ്റ് ഒരു കമ്പനിക്ക് കാശ് കൊടുത്തു എന്നതാണ്. എന്നാൽ ഒരു സേവനവും നൽകാതെ കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടിയായി 1.72 കോടി രൂപ കൈപ്പറ്റി.
ഒരു പ്രമുഖ വ്യക്തിയുമായുള്ള ബന്ധമാണ് ഈ കമ്പനി കമ്പനി വീണ നേതൃത്വം നൽകുന്ന കമ്പനിക്ക് പണം നൽകാൻ കാരണമെന്നാണ് ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ നിരീക്ഷണം. ഇതിലാണ് രാഷ്ട്രീയ വിവാദം.
കൊച്ചി ആസ്ഥാനമായുള്ള കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ എന്ന കമ്പനിയിൽ 2019 ജനുവരി 25ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ പിടിച്ചെടുത്ത രേഖകളിൽ വീണാ വിജയനുമായുള്ള സാമ്പത്തിക ഇടപാടിന്റെ ഉൾപ്പെടെ രേഖകൾ പിടിച്ചെടുത്തിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് സേവനം ഒന്നും നൽകാതെ വീണയും അവരുടെ സ്ഥാപനവും മാസപ്പടി കൈപ്പറ്റിയതായി തർക്ക പരിഹാര ബോർഡ് വിശദീകരിക്കുന്നത്. കൺസൽട്ടൻസി ഐടി, സേവനങ്ങൾക്ക് വീണാ വിജയനുമായും വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമായ എക്സാലോജിക്കുമായും സിഎംആർഎല്ലിന് കരാർ വെച്ചാണ് പണം കൈപ്പറ്റിയത്.

എങ്കിൽ പിന്നെ ഡയറി എന്തിന് പൂഴ്ത്തി വെച്ചു
2019 ജനുവരി 25നായിരുന്നു കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടെയിൽ ലിമിറ്റഡ് കമ്പനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടായ ശശിധരൻ കർത്തയുടെ വീട്ടിലും ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ യാദൃശ്ചികമായിക്കിട്ടിയ ഡയറിയിലായുന്നു മാസപ്പടികണക്കുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനിക്ക് 2017 മുതൽ മൂന്ന് വർഷം നൽകിവന്ന പണത്തിന്റെ കണക്കും ഉണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എതിർകക്ഷികൾക്ക് വിശദീകരിക്കാനാകാത്ത ഇടപാടുകളെന്ന് കേന്ദ്ര ഏജൻസി ഇപ്പോൾ വിശദീകരിക്കുന്നത്.
കേരളതീരത്തെ കരിമണൽ ഖനനത്തിനായി പതിറ്റാണ്ടുകളായി ശ്രമം നടത്തുന്ന സിഎംആർഎല്ലിന്റെ സോഫ്റ്റ് വെയർ അപ്ഡേഷനുവേണ്ടിയാരുന്നു വീണാ വിജയന്റെ ഉടമസ്ഥയിലുള്ള എക്സാലോജിക്കിന് പണം നൽകിയതെന്നായിരുന്നു വിശദീകരണം.
സോഫ്റ്റ് വെയർ അപ്ഡേഷൻ ഈ സ്ഥാപനത്തിൽ നടന്നിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നത്. ബാങ്ക് മുഖേനയാണ് പണം കൈമാറിയതെന്നും കളളപ്പണ ഇടപാടല്ലെന്നുമായിരുന്നു സിഎംആർഎൽ നിലപാട്.
ഇല്ലാത്ത സേവനത്തിന് മാസം തോറും പണം നൽകിയത് വഴിവിട്ട ഇടപാടെന്ന നിലയിലിയിരുന്നു ഇൻക് ടാക്സ്. ഇത് സാധൂകരിച്ചു കൊണ്ടാണ് ഇപ്പോൾ ആദായ നികുതി വകുപ്പ് തർക്കപരിഹാര ബോർഡ് കണ്ടെത്തൽ എന്ന വാർത്ത പുറത്താവുന്നത്.
കെ സുധാകരൻ
വീണാ വിജയനെതിരായ ‘മാസപ്പടി’ വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഞാൻ 10 ലക്ഷം രൂപ വാങ്ങിയെന്ന് ആരോപിച്ച് അന്വേഷണം പൊടിപൊടിക്കുകയാണ്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ നിരവധി ആരോപണങ്ങൾ വന്നിട്ടും അന്വേഷണമില്ല. കോൺഗ്രസ് നേതാക്കളുടെ പേരുണ്ടെങ്കിൽ അതിലും അന്വേഷണം നടക്കട്ടെ. കേന്ദ്ര ഏജൻസികളുടെ ആരോപണമാണിതെന്നും കെ സുധാകരൻ പറഞ്ഞു.
വി മുരളീധരൻ
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടി ഇനത്തില്‍ സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയെന്ന വിഷയത്തില്‍ സ്വതന്ത്ര അനേഷണത്തിന് മുഖ്യമന്ത്രി തയ്യറാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് ആവശ്യപ്പെട്ടു. മടിയില്‍ കനമുള്ളവനേ ഭയക്കേണ്ടതുള്ളൂ എന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. മടിയില്‍ കനമില്ലാത്ത മുഖ്യമന്ത്രി എത്രയും വേഗം സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണം. കൂടാതെ വിഷയത്തില്‍ മന്ത്രി റിയാസിന്റെ വിശദീകരണമെന്താണെന്നും മുരളീധരന് ചോദിച്ചു. ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിനെ മോദി സര്‍ക്കാര്‍ തൊടില്ല എന്ന ആരോപണം പിന്‍വലിക്കാന്‍ ഈ അവസരത്തില്‍ കോണ്‍ഗ്രസ് തയാറാകണമെന്നും വി. മുരളീധരന് ആവശ്യപ്പെട്ടു. കരിമണല്‍ കമ്പനിക്കു വേണ്ടി എന്തെല്ലാം സഹായം ചെയ്തു എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും പുറത്തുവരണം. ജുഡീഷ്യല്‍ അന്വേഷണമല്ല വേണ്ടത്. സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കാന്‍ തയാറാവുകയാണ് വേണ്ടതെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.


